മീഡിയ അക്കാദമിയും വൈസ് ചെയര്‍മാനും

    എൻ.പി.രാജേന്ദ്രൻ

    അക്കാദമി വൈസ് ചെയര്‍മാന്‍ പദവി- ഒരു വിശദീകരണം

    കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കോഴിക്കോട്ട് നടന്ന സംസ്ഥാനസമ്മേളനം കഴിഞ്ഞിറങ്ങിയ ചില സുഹൃത്തുക്കളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞ ഒരു കാര്യം എന്നെ തെല്ല് അമ്പരപ്പിച്ചു. കേരള മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ പദവി ഇത്തവണ പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെടാന്‍ കാരണം ഞാന്‍ ചെയര്‍മാനായിരുന്നപ്പോള്‍ നടത്തിയ ഭരണഘടനാ ഭേദഗതിയാണ് എന്നൊരു ആക്ഷേപം സമ്മേളനത്തില്‍ ഉയര്‍ന്നു എന്നാണ് അവര്‍ പറഞ്ഞത്.

    ഇതുസംബന്ധിച്ച് യൂണിയന്‍ ജന.സിക്രട്ടറി ശ്രീ സി.നാരായണനുമായി  സംസാരിച്ചപ്പോള്‍ എന്റെ തെറ്റിദ്ധാരണ  തിരുത്താനായി. അംഗങ്ങള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ കൂടി തിരുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.
    .
    അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഇത്തവണ പത്രമാനേജ്മെന്റ് പ്രതിനിധികള്‍ക്കാണ് ലഭിച്ചത്. യൂണിയന്‍  കുറെ വര്‍ഷങ്ങളായി കൈവശം വെക്കുന്ന സ്ഥാനമാണ് നഷ്ടപ്പെട്ടത് എന്നതും സത്യമാണ്. പക്ഷേ, ഇങ്ങനെ സംഭവിച്ചത് യൂണിയന്‍ നേതൃത്വത്തിന്റെ അനാസ്ഥ കൊണ്ടോ അക്കാദമി ഭരണഘടനയില്‍ മാറ്റം വരുത്തിയതുകൊണ്ടോ അല്ല.  നമ്മുടെ യൂണിയനും പത്രമാനേജ്മെന്റ് സംഘടനയ്ക്കും ഗവണ്മെന്റിനും തുല്യ പങ്കാളിത്തമുള്ള ഒരു സ്ഥാപനമാണ്  മീഡിയ അക്കാദമി എന്ന പഴയ പ്രസ് അക്കാദമി. എന്നാല്‍ തനിച്ച് മത്സരിച്ച് ജയിക്കാനുള്ള ഭൂരിപക്ഷം യൂണിയന് അന്നും  ഇന്നും കൗണ്‍സിലില്‍ ഇല്ല. ഒരിക്കലും ആരും അങ്ങനെ ജയിച്ചിട്ടില്ല.

    1979-ല്‍ സ്ഥാപിച്ച അക്കാദമിയുടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ ആദ്യമായി ശ്രമിക്കുന്നത്   ഞാന്‍ ചെയര്‍മാനായ 2011-2014  കാലത്താണ്. ഒരു വര്‍ഷത്തിലേറെ നീണ്ട സബ് കമ്മിറ്റി കൂടിയാലോചനകള്‍ക്കു ശേഷം 2013-ലാണു  ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍ ഭരണഘടനാ ഭേദഗതി സര്‍ക്കാര്‍ അംഗീകരിക്കുന്നത് മൂന്നു വര്‍ഷത്തിനു ശേഷം 2016-ല്‍ ആണ്. ഞാന്‍ 2014-ല്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

    ഞങ്ങളുടെ കാലത്ത്  അക്കാദമി ജനറല്‍ കൗണ്‍സില്‍  ഉണ്ടായിരുന്നത് 21 അംഗങ്ങളാണ്.  യൂണിയന്റെ  ആറു പേര്‍, ഐ.എന്‍.എസ് കേരള ഘടകത്തിന്റെ ആറു പേര്‍,  നാലു സര്‍ക്കാര്‍ നോമിനികള്‍,  മൂന്നു ഉദ്യോഗസ്ഥര്‍,  സിക്രട്ടറി എന്നിവര്‍  അടങ്ങുന്നതായിരുന്നു ഭരണസമിതി.  ഓര്‍ക്കുക ഈ സമിതിയിലും പത്രപ്രവര്‍ത്തക യൂണിയനു ഭൂരിപക്ഷമില്ല.

    2013-ല്‍  ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാറിനു സമര്‍പ്പിച്ച ഭേദഗതിയില്‍ യൂണിയന്റെയോ മാനേജ്മെന്റ് പ്രതിനിധികളുടെയോ അംഗസംഖ്യയില്‍ മാറ്റം നിര്‍ദ്ദേിച്ചിരുന്നില്ല. എന്നാല്‍,  സര്‍ക്കാര്‍ നോമിനികളുടെ സംഖ്യ നാലില്‍നിന്നു ആറായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.   ആദ്യമായി ദൃശ്യമാദ്ധ്യമപ്രതിനിധികള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് അതു ആറാക്കിയത്.
     1979-ല്‍ രൂപവല്‍ക്കരിച്ചതു തൊട്ട് അക്കാദമി ജനറല്‍ കൗണ്‍സിലില്‍ ഒരു വനിത ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. ദൃശ്യമാദ്ധ്യമപ്രതിനിധികളും ഉണ്ടായിരുന്നില്ല.

    2016-ല്‍ ആണ് പുതിയ ഭരണഘടന നിലവില്‍ വന്നത്. അപ്പോഴേക്കും പ്രസ് അക്കാദമി മീഡിയ അക്കാദമി ആയിരുന്നു. സര്‍ക്കാര്‍ യൂണിയനുമായോ അക്കാദമി ഭാരവാഹികളുമായോ ചര്‍ച്ചയൊന്നും നടത്താതെ പ്രാബല്യത്തില്‍ കൊണ്ടു വന്ന പുതിയ ഭരണഘടനയില്‍ ഭരണസമിതി അംഗസംഖ്യ 21-ല്‍ നിന്ന് 28 ആയി ഉയര്‍ത്തിയിരുന്നു. നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം ആറില്‍നിന്നു 12 ആക്കി. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതേ അക്കാദമിയില്‍ നടക്കൂ എന്ന് അവര്‍ അതോടെ ഉറപ്പുവരുത്തി. ഇതോടെ യൂണിയന് അതിന്റെ നോമിനിയെ വൈസ് ചെയര്‍മാനാക്കാനുള്ള എല്ലാ സാദ്ധ്യതയും നഷ്ടപ്പെട്ടു എന്നത് സത്യമാണ്.


    യൂണിയനും ഐ.എന്‍.എസ്സും തുല്യശക്തിയുള്ള ഘടകങ്ങളാണ് ഭരണസമിതിയില്‍. ഗവണ്മെന്റ് ആകട്ടെ മുമ്പത്തേതിന്റെ ഇരട്ടി ശക്തിയുള്ള ഘടകമായി. ഇത് അക്കാദമി നിര്‍ദ്ദേശിച്ച മാറ്റമല്ല. ഗവണ്മെന്റ് അടിച്ചേല്‍പ്പിച്ച മാറ്റമാണ്. വേറെ എന്തെല്ലാം ഇത്തരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നെനിക്കറിയില്ല. അക്കാദമിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഭരണഘടന ചേര്‍ത്തിട്ടില്ല.

    വൈസ് ചെയര്‍മാന്‍ സ്ഥാനം ഐ.എന്‍.എസ്സിനു വിട്ടുകൊടുത്തത് വലിയ അപരാധമാണെന്നു പ്രചരിപ്പിക്കുന്നത്  ന്യായമല്ല. അക്കാദമിയുടെ പങ്കാളികളില്‍ തുല്യപദവി ഐ.എന്‍.എസ്സിനുണ്ട്. അവര്‍ക്ക് ആ പദവി അടുത്ത കാലത്തൊന്നും നാം വിട്ടുനല്‍കാതിരുന്നത് അവര്‍ ആവശ്യപ്പെടാ. 
    ഞ്ഞതുകൊണ്ടാണ്.

     ഇതാദ്യമായല്ല ഐ.എന്‍.എസ് പ്രതിനിധി വൈസ് ചെയര്‍മാനാകുന്നത്. 1982-85 വര്‍ഷം കേരളകൗമുദിയുടെ എം.എസ് മധുസൂദനനും 85-88 കാലത്ത്  പി.കെ.വാസുദേവന്‍ നായരും ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. ഐ.എന്‍.എസ് സംഘടനയെക്കൂടി അക്കാദമി പ്രവര്‍ത്തനത്തില്‍ തുല്യപങ്കാളിയായി കണക്കാക്കുക നല്ലതാണ് .എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

    എന്‍.പി രാജേന്ദ്രന്‍  

    Leave a Reply

    Go Top