എന്തെല്ലാം പരീക്ഷണങ്ങൾ…

ഇന്ദ്രൻ

എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷപ്പെേടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നിൽക്കണമെന്നു കല്പന പുറപ്പെടുവിക്കാൻ നമുക്ക് അധികാരവുമില്ല. പ്രശ്നമായി.

സമദൂരം കോലുവെച്ചളന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യു.ഡി.എഫുമായുള്ള അകലം ചരല്‍ക്കുന്നില്‍ തിട്ടപ്പെടുത്തിയതാണല്ലോ. ആ അളവും കൊണ്ട് ഇടത്തോട്ടു നീങ്ങിയപ്പോഴാണ് യു.ഡി.എഫ്. ദൂരം അതേപടി ഇവിടെ അളന്നെടുക്കാന്‍ പറ്റില്ലെന്നു മനസ്സിലായത്. കാരണം, നേരത്തേ നിന്നേടത്തുനിന്ന് ഇങ്ങോട്ടുനീങ്ങിയിരിക്കുന്നു. എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷേെപ്പടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നില്‍ക്കണമെന്നു കല്പന പുറപ്പെടുവിക്കാന്‍ നമുക്ക് അധികാരവുമില്ല. പ്രശ്‌നമായി.

ഒരു പരിഹാരമുണ്ട്. ബാര്‍ സ്ഥാപിക്കുമ്പോള്‍ പ്രയോഗിക്കുന്ന വിദ്യ ഇവിടെയും ആവാം. മദ്യശാലയുടെ നിശ്ചിതപരിധിയില്‍ സ്‌കൂളോ പള്ളിയോ അമ്പലമോ പാടില്ല. ബാര്‍ നില്‍ക്കുന്ന പറമ്പിന്റെ ഗേറ്റ് പരമാവധി അകലം കിട്ടുന്ന മൂലയിലേക്ക് മാറ്റുകയാണ് അതിനെ മറികടക്കാനുള്ള വിദ്യ. അളക്കാന്‍ വരുന്നവര്‍ക്ക് ചില്ലറ  കൈമടക്കിയാല്‍ മതി. ഇതൊന്നും ബിജു രമേശ് പറഞ്ഞുതന്നതല്ല; പാലായിലും പുതുപ്പള്ളിയിലുമെല്ലാം നടപ്പുള്ളതാണ്. സമദൂരത്തെ തോല്പിക്കാനും ഇതേ തന്ത്രം പ്രയോഗിക്കാം, തത്കാലം.

ബാറിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റേക്കാര്യം ഓര്‍ത്തത്. ഏത് മറ്റേക്കാര്യം? ബാര്‍കോഴയുടെ കാര്യംതന്നെ. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു കുറച്ചുകാലം മുമ്പ്. ഇല്ലെന്നേ… കാല്‍നൂറ്റാണ്ടൊന്നും ആയിട്ടില്ല. അതങ്ങനെ തോന്നുന്നതാണ്. ഇഷ്ടമില്ലാത്ത കാര്യം മറക്കാന്‍ മനസ്സിന് പ്രത്യേക കഴിവുണ്ട്. ഒരേ സമയത്തുനടന്ന സംഭവമായാലും ഒന്നു മറക്കും മറ്റത് ഓര്‍ക്കും. ഓര്‍ക്കുന്ന ആ ഒന്ന് മധുരംകിനിയുന്ന വല്ലതുമാകും. ഇതിനാണോ ആപേക്ഷികസിദ്ധാന്തം എന്നുവിളിക്കുന്നത് എന്നറിഞ്ഞൂകൂടാ. ആരാണ് ബാര്‍കോഴ ആദ്യം മറന്നത് എന്നുപറയാനും പ്രയാസമാണ്. മാണിസാര്‍ മറന്നിട്ടില്ല. അടിച്ചവന്‍ മറന്നാലും അടികൊണ്ടവന്‍ മറക്കില്ല. മാണിസാറിനെ വഴിയില്‍ തടഞ്ഞവരും നിയമസഭയില്‍ മാണിശിരച്ഛേദം കഥകളി നടത്തിയരും സെക്രട്ടേറിയറ്റ് ഒടിയുമോ എന്നു വളച്ചുനോക്കിയവരും ബാര്‍കോഴക്കേസ് മറന്നുവോ എന്നൊരു സംശയം ഇല്ലാതില്ല. ആവോ…സംശയം സത്യമാകണമെന്നില്ലല്ലോ.

വെള്ളിയാഴ്ച മുഖപ്രസംഗപേജില്‍ കേരളാ കോണ്‍ഗ്രസ് പ്രശ്‌നം സമഗ്രമായി വിലയിരുത്തിയിട്ടുണ്ട് നേര് നേരത്തേ അറിയിക്കുന്ന നമ്മുടെ സ്വന്തം പത്രം. കോടിയേരി ബാലകൃഷ്ണന്‍ ചരല്‍ക്കുന്നാനന്തര കേരളരാഷ്ട്രീയത്തെക്കുറിച്ചെഴുതിയ ലേഖനം മുഴുവന്‍ ഭൂതക്കണ്ണാടി വെച്ചുനോക്കിയിട്ടും ബാര്‍കോഴ എന്നൊരു വാക്കു കണ്ടുപിടിക്കാനായില്ല. സമീപത്തുതന്നെ മുഖപ്രസംഗ ബോധവത്കരണത്തിന്റെയും വിഷയം ഇതുതന്നെ. അതിലുമില്ല ആ അബദ്ധപദം. ഇനി ഗൂഗിള്‍ സര്‍ച്ച് യന്ത്രത്തിലോ മറ്റോ ഇട്ടുനോക്കണം. കാണാനിടയില്ല. അത് ഏതോ യുഗത്തില്‍ നടന്ന സംഭവമല്ലേ? എപ്പോഴും ഓര്‍ത്തിരിക്കാന്‍ പറ്റില്ല,  ഓര്‍ക്കേണ്ട കാര്യവുമില്ല.  വേറെ എന്തെല്ലാം വിഷയം കിടക്കുന്നു ചര്‍ച്ച ചെയ്യാന്‍!

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ബാര്‍കോഴയെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും  ജീര്‍ണതയുടെ പര്യായമായി യു.ഡി.എഫ്. മാറിയതിനെക്കുറിച്ച് മുഖപ്രസംഗത്തില്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ്. എന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ് തന്നെ. കേരളാകോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ജനതാദള്‍(യു), ആര്‍.എസ്.പി. തുടങ്ങിയ പാര്‍ട്ടികള്‍ അതില്‍ പെടില്ലേ എന്ന് ചില വിവരദോഷികള്‍ ചോദിക്കും. അവരെല്ലാം ജന്മനാ സദ്‌സ്വഭാവികളായിരുന്നു. കോണ്‍ഗ്രസ്സുമായുള്ള സഹവാസം കാരണം  ജീര്‍ണിച്ചുപോയെന്നേയുള്ളൂ. എല്ലാം ശരിയാക്കാംഇടതുപക്ഷവുമായി സംസര്‍ഗത്തിലേര്‍പ്പെടുക. സ്പര്‍ശനമാത്രയില്‍ത്തന്നെ പകുതി ജീര്‍ണത അപ്രത്യക്ഷമാകും.

അടിയന്തരപ്രശ്‌നം എന്ത് എന്നു മുകളില്‍പറഞ്ഞ ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂര്യനു കീഴിലുള്ള ഏതാണ്ടെല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും അതില്‍പ്പെടും. കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതെല്ലാം പരിഹരിക്കാന്‍, കോണ്‍ഗ്രസ് ഇതര റെസ്റ്റ് ഓഫ് ദ യു.ഡി.എഫ്. കക്ഷികളുമായി സഹകരിക്കാന്‍ സി.പി.എം. സന്നദ്ധമാണ്. ആ കക്ഷികളും അതുവഴി സ്വയംശുദ്ധമാകാനുള്ള ചാന്‍സ് ഉപയോഗപ്പെടുത്തണം. ഇതിലേതുകക്ഷിയെയാണ് സി.പി.എം. സ്വമേധയാ അകറ്റിനിര്‍ത്തിയിട്ടുള്ളത്?  ആര്‍.എസ്.പി.യും ദളുമെല്ലാം ഇന്നലെ വരെ നമുക്കൊപ്പം ജീവിച്ചവരല്ലേ. പിന്നെ കേരളാകോണ്‍ഗ്രസ്ഇന്നത്തെ വായനക്കാര്‍ പലരും ജനിച്ചിട്ടില്ലാത്ത, അരനൂറ്റാണ്ടു മുമ്പത്തെ ഒരു കാര്യം സഖാവ് കോടിയേരി പറഞ്ഞിട്ടുണ്ട്. കേരളാകോണ്‍ഗ്രസ് ജന്മമെടുത്ത് ഏതാനും മാസങ്ങള്‍ക്കിടയിലാണ് 1965ലെ തിരഞ്ഞെടുപ്പു നടന്നത്. പാവങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ്  കോണ്‍ഗ്രസ് രാക്ഷസന്മാര്‍ക്കെതിരെ മത്സരിച്ചത്. പക്ഷേ, അവര്‍ 24 സീറ്റ് നേടി. പി.ടി. ചാക്കോ പെണ്ണുപിടിയനാണെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരും കോലാഹലം ഉണ്ടാക്കിയെങ്കിലും മന്ത്രിസഭയുണ്ടാക്കുന്ന കാര്യം വന്നപ്പോള്‍ ചാക്കോയുടെ അനുയായികളുമായി കൂട്ടുകൂടാന്‍ സാക്ഷാല്‍ ഇ.എം.എസ്. തന്നെ സന്നദ്ധനായി. അതിലും വലിയ വൈകാരികപ്രശ്‌നമൊന്നുമില്ലല്ലോ ബാര്‍കോഴയില്‍?

സമദൂരം കേരളാകോണ്‍ഗ്രസ് വെടിയണമെന്നതാണ് കോടിയേരിയുടെ അഭ്യര്‍ഥന. ഇങ്ങോട്ടുവരുവിന്‍. അതിക്രൂരന്മാരായ സംഘപരിവാര്‍ ഭീകരര്‍ കേരളാ കോണ്‍ഗ്രസ്സിനെ കെണിയില്‍പ്പെടുത്താന്‍ തക്കംപാര്‍ത്തിരിപ്പുണ്ട്. അതില്‍ ചെന്നുവീണാല്‍ അന്ത്യം ആസന്നം. തിരിച്ചോടി വീണ്ടും യു.ഡി.എഫില്‍ ചെന്നാല്‍ ശിഷ്ടജീവിതം കട്ടപ്പൊക.

ഇതെല്ലാം കേട്ടും അറിഞ്ഞും മാണിസാര്‍ക്ക് ഒരേസമയം ആത്മസംതൃപ്തിയും അതേസമയം കണ്‍ഫ്യൂഷനും ഉണ്ടായി. ഈ മാര്‍ക്‌സിസ്റ്റുകാര്‍ എത്ര നല്ല മനുഷ്യരാണ്. ഉള്ളില്‍ ലേശവും വൈരാഗ്യമോ വെറുപ്പോ പ്രതികാരബുദ്ധിയോ ഇല്ല. അവര്‍ നന്മയുടെയും സ്‌നേഹത്തിന്റെയും പൂക്കള്‍ നീട്ടിയപ്പോഴതാ വഞ്ചകരായിരുന്ന കോണ്‍ഗ്രസ്സുകാരുടെയും മനസ്സ് മൃദുലവും ശുദ്ധവുമായിരിക്കുന്നു. അവര്‍ക്കുമില്ല ഇപ്പോള്‍ പ്രതികാരബുദ്ധി. എന്‍.ഡി.എ.ക്കാരും പണ്ട് ലേശം കിരാതന്മാരായിരുന്നു. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മഹാത്മാക്കളുമായുള്ള സംസര്‍ഗം മൂലമാകാം അവരും പവിത്രന്മാരായിരിക്കുന്നു.

ഈ വിദ്യ എന്തേ ദൈവം എന്നെ നേരത്തേ തോന്നിപ്പിച്ചില്ല എന്നുപോലും മാണിസാര്‍ ഒരുനിമിഷം ചിന്തിച്ചുപോയി. എങ്കിലും ഒരു കണ്‍ഫ്യൂഷനും ഭീതിയും വിട്ടുമാറുന്നില്ല. ദീനദയാലുക്കളും പവിത്രന്മാരും ശുദ്ധാത്മാക്കളുമൊക്കെയായ മൂന്നു ചെകുത്താന്മാര്‍ മൂന്നു ഭാഗത്തുനിന്നു നമ്മുടെ പാര്‍ട്ടിയെ മൂന്നുവശത്തേക്ക് പിടിച്ചുവലിച്ചാല്‍ ഈ പാര്‍ട്ടി മൂന്നായിപ്പിളര്‍ന്നേക്കുമോ? താനും പുത്രനും മാത്രം സമദൂരത്തില്‍ നടുവില്‍പ്പെട്ടുപോകുമോ…ഓര്‍ക്കാനേ വയ്യ…കര്‍ത്താവേ കാത്തോളണമേ….

****

ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടിനു ശേഷം അതു സംഭവിച്ചിരിക്കുന്നു. മാറാട് കലാപത്തിന്റെ അവശേഷിക്കുന്ന എന്തോ കഷ്ണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ. സന്നദ്ധമായി. സി.ബി.ഐ.ക്ക് മാനസാന്തരം ഉണ്ടായതെങ്ങനെ എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മനസ്സിലാകുന്നത്, ഇതൊരു പകര്‍ച്ചവ്യാധിയാണ്.

സി.ബി.ഐ.ക്കു മാത്രമല്ല. സകല പാര്‍ട്ടികള്‍ക്കും ഉണ്ടായിരിക്കുന്നു മാനസാന്തരം. ഇതെങ്ങനെയാണാവോ സംഭവിച്ചത്. സി.ബി.ഐ.യുടെ മാനസാന്തരമാണ് അദ്ഭുതപ്പെടുത്തുന്നത്. കൂട്ടക്കൊല അന്വേഷണം നടക്കുമ്പോള്‍ത്തന്നെ ഉണ്ടായതാണ് ഈ ആവശ്യം. ഇവിടത്തെ അന്വേഷണം കേമമായി നടക്കുന്നതുകൊണ്ട് അതിലൊരു തുമ്പും ഇനി നോക്കാന്‍ ബാക്കിയില്ല എന്നോ മറ്റോ പറഞ്ഞാണ് അന്നത് ഒതുക്കിയത്. ഇന്നെന്തേ ഈ മനംമാറ്റം. ഏത് രാഷ്ട്രീയ യശ്മാനാണ് ഇതിന് കാരണക്കാരന്‍? അന്വേഷിക്കേണ്ട എന്ന് അന്നു പറയാനാണോ അല്ല അന്വേഷിക്കണം എന്ന് ഇന്നു പറയിക്കാനാണോ ഇടപെടല്‍ ഉണ്ടായത്….അതല്ല രണ്ടിനും ഉണ്ടായോ?

സി.പി.എമ്മുകാര്‍ വലിയ ഭരണഘടനാപണ്ഡിതന്മാരാണല്ലോ. കേരളത്തില്‍ മുന്തിയ പോലീസുള്ളപ്പോള്‍ കേന്ദ്രപ്പോലീസ് അന്വേഷിക്കുന്നത് മഹത്തായ ഫെഡറല്‍ വ്യവസ്ഥയ്ക്ക് കേടുപാടുണ്ടാക്കുമെന്നായിരുന്നു അവരുടെ ആദ്യത്തെ വാദം. അതു മറന്നിട്ടാണോ എന്തോ പില്‍ക്കാലത്തു ഇടതുസര്‍ക്കാറും അവശ്യപ്പെട്ടു സി.ബി.ഐ. അന്വേഷണം.

മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ചില ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടിയും ചാനലില്‍ പ്രത്യക്ഷപ്പെട്ട് അന്വേഷണത്തെ സ്വാഗതം ചെയ്തിരിക്കുന്നു.

ആര്‍ക്കും ഒന്നും മറച്ചുവെക്കാനില്ല എന്നാണോ ഇതിനര്‍ഥം. സി.ബി.ഐ. അല്ല അതിന്റെ അപ്പൂപ്പന്‍ ഏജന്‍സി വന്നാലും ഇനി ഒന്നും പുറത്തുവരില്ല എന്നും ആവാം അര്‍ഥം. അല്ലേ?

Leave a Reply

Your email address will not be published. Required fields are marked *

Go Top