ഇത്ര വീര്യം പോരേ ?

ഇന്ദ്രൻ

വാശി കേറിയപ്പോള്‍ ചോരപ്പുഴ, തെരുവുയുദ്ധം, നട്ടെല്ലൂരി കോല്‍ക്കളി, ആണവയുദ്ധം എന്നിങ്ങനെ ഉയര്‍ന്നുയര്‍ന്നുപോയി സംഭവത്തിന്റെ റെയ്ഞ്ച്. ചോരപ്പുഴയൊന്നും ഒഴുകിയില്ല. രണ്ടുമൂന്നാളുകളുടെ നെറ്റിയില്‍നിന്ന് ചോരയൊഴുകുന്നതേ കണ്ടുള്ളൂ. 

ഇടതുപക്ഷക്കാരുടെ സമരങ്ങള്‍ക്ക് വീര്യം പോരെന്നായിരുന്നു പരാതി. യു.ഡി.എഫുകാരാണ് അത് പറഞ്ഞിരുന്നതെങ്കില്‍ സഹിക്കാം. പറയുന്നത് ഇടതുപക്ഷഘടകകക്ഷികള്‍ തന്നെയായിരുന്നു. അതിഭയാനക തീവ്രവിപ്ലവപാര്‍ട്ടിയായ സി.പി.ഐ.ക്ക് ആയിരുന്നല്ലോ വലിയ പരാതി. എന്തുചെയ്യാം, സി.പി.ഐ.ക്കാരോളം ഉശിര് വേറെ ആര്‍ക്കുണ്ട്. എന്തായാലും വെള്ളിയാഴ്ചയോടെ പരാതിതീര്‍ന്നു. നിയമസഭാമന്ദിരം പൊളിച്ചിടാതിരുന്നത് നാളെ നമുക്കും പോയിരിക്കണമല്ലോ എന്നോര്‍ത്തുമാത്രമാണ്.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന് ആദ്യമേ കല്പന പുറപ്പെടുവിച്ചിരുന്നതാണ്. ധനമന്ത്രിയെ ബഹിഷ്‌കരിക്കുകയാണ്, ഇനിമുതല്‍ അദ്ദേഹം ഒപ്പിട്ട് നടപ്പാക്കുന്ന യാതൊന്നും തങ്ങള്‍ അംഗീകരിക്കില്ല എന്നൊന്നും ഇടതുമുന്നണി പറഞ്ഞിരുന്നില്ല. മാണിയെ ധനമന്ത്രിയായി അംഗീകരിക്കില്ല എന്നും പറഞ്ഞിട്ടില്ല. കാരണം, മണ്ഡലത്തില്‍ കാശുചെലവുള്ള വല്ലതും ചെയ്യണമെങ്കില്‍ ചിലപ്പോള്‍ ധനമന്ത്രി കനിയേണ്ടിവരും. ഒപ്പ് മാണിതന്നെ വരയ്ക്കണം. അതുകൊണ്ട് ആ വഴിക്കൊന്നും ചിന്തിച്ചില്ല. പിന്നെയാണ് ബജറ്റിന്മേല്‍ ഒരു പിടിത്തം പിടിക്കാമെന്ന് വിചാരിച്ചത്. ധനമന്ത്രി ഇരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ വനംമന്ത്രിയെ വിളിക്കാന്‍പറ്റില്ലെന്ന് അറിയാത്തവരല്ല ഇടതുമുന്നണിക്കാര്‍. സമരങ്ങള്‍ എല്ലാം പ്രതീകാത്മകങ്ങളാണ്. ധനമന്ത്രിയുടെ അഴിമതിയിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ വീര്യംകൂടിയ വല്ല നമ്പറും ഇറക്കണമെന്നേ ഓര്‍ത്തുകാണൂ. അല്ലാതെ ബജറ്റ് വേണ്ട എന്നാരും പറയില്ലല്ലോ. സമയത്തിന് അത് അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ കഷ്ടപ്പാട് ജനത്തിനാണ്, മന്ത്രിമാര്‍ക്കല്ല.

പറഞ്ഞുപറഞ്ഞ് വാശി കേറിയപ്പോള്‍ ചോരപ്പുഴ, തെരുവുയുദ്ധം, നട്ടെല്ലൂരി കോല്‍ക്കളി, ആണവയുദ്ധം എന്നിങ്ങനെ ഉയര്‍ന്നുയര്‍ന്നുപോയി സംഭവത്തിന്റെ റെയ്ഞ്ച്. ചോരപ്പുഴയൊന്നും ഒഴുകിയില്ല. രണ്ടുമൂന്നാളുകളുടെ നെറ്റിയില്‍നിന്ന് ചോരയൊഴുകുന്നതേ കണ്ടുള്ളൂ. അത് ടവ്വലില്‍ തുടയ്ക്കുകയും ചെയ്തു. വെടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. ഉണ്ടായില്ല, ഉണ്ടായത് ഒരു കടി മാത്രമാണ്. അതും ചരിത്രസംഭവമായി രേഖപ്പെടുത്തിക്കോട്ടെ. രക്തസാക്ഷി ഉണ്ടായില്ല. മൂകസാക്ഷികള്‍ക്ക് പഞ്ഞമില്ല. ഉന്തുംതള്ളുമൊക്കെ ഈതോതില്‍ ശീലമില്ലാത്തവരാണ് എം.എല്‍.എ.മാര്‍. മേലനങ്ങി വല്ലതുംചെയ്യാന്‍ നേരംകിട്ടാറുമില്ല. അതുകൊണ്ട് സ്റ്റാമിന കുറഞ്ഞ് ചിലരെല്ലാം തലകറങ്ങിവീണു എന്നല്ലാതെ വലിയ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

അനിഷ്ടസംഭവം എന്ന കാറ്റഗറിയില്‍പെടുമോ എന്നറിയില്ലഇഷ്ടപ്പെടുന്നവരും കാണുമല്ലേ സ്?പീക്കറുടെ ചേംബര്‍ അടിച്ചുപൊളിച്ചു. മാണിയുടെ ജുബ്ബയുടെ ഒരു നൂലിനുപോലും ഒന്നും സംഭവിച്ചിരുന്നില്ല. ആരുംചെന്ന് അദ്ദേഹത്തെ ഉപദ്രവിക്കാതിരിക്കാന്‍ ഇടതുപക്ഷ വനിതാ എം.എല്‍.എ.മാരെ ചുറ്റും നിരത്തിയിരുന്നല്ലോ. പക്ഷേ, സ്?പീക്കര്‍ക്ക് ആ വക സംരക്ഷണമൊന്നും കിട്ടിയില്ല. ആക്രമണത്തിന്റെ തീവ്രത കണ്ടപ്പോള്‍ കെ.എം. മാണിയെ സ്?പീക്കര്‍ ആക്കിയോ എന്ന് സംശയം തോന്നിപ്പോയി. സ്?പീക്കറോട് ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലത്രെ യു.ഡി.എഫുകാര്‍. അതവരുടെ മണ്ടത്തരമെന്നല്ലാതെന്തുപറയാന്‍. യുദ്ധത്തില്‍ ശരിയും തെറ്റുമില്ല. ചട്ടങ്ങള്‍ പാലിച്ചല്ല മാണി ബജറ്റ് അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞത്. പ്രതിപക്ഷം ചട്ടപുസ്തകം നോക്കിയാണോ സ്?പീക്കറുടെ ചേംബറടിച്ചുപൊളിച്ചതെന്ന് ചോദിക്കാന്‍ പാടില്ല. ചട്ടവും വകുപ്പുമെല്ലാം ഭരിക്കുന്നവര്‍ പാലിച്ചാല്‍ മതി. സമരങ്ങള്‍ക്ക് ചട്ടങ്ങളും മര്യാദകളുമൊന്നും ബാധകമല്ല.

സമരം വന്‍വിജയമാണെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വിജയപരാജയങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ അദ്ദേഹം ന്യൂ സിലബസ്സാണ്. കഷ്ടിച്ച് നാലുവരി മാത്രം എഴുതിയാലും മാര്‍ക്ക് എണ്‍പതോ തൊണ്ണൂറോ കിട്ടുമല്ലോ. സോളാര്‍ സമരത്തിന് സെക്രട്ടേറിയറ്റ് വളഞ്ഞ് ഇരുപത്തിനാലുമണിക്കൂറിനകം പിന്‍വലിച്ചപ്പോഴും സമരം വന്‍വിജയമായിരുന്നു. തീര്‍ച്ചയായും അതിനേക്കാള്‍ പത്ത് മാര്‍ക്ക് കൂടുതല്‍ ഈ മാണിയെ വളയല്‍ സമരത്തിന് കിട്ടും. അന്നത്തെ സമരം സഹനസമരമാണെന്ന് പാര്‍ട്ടി പിന്നീട് പ്രമേയത്തില്‍ വിശദീകരിച്ചതാണ്. ഇപ്പോഴത്തേതും സഹനസമരം തന്നെ. സഹിച്ചത് ജനം ആണെന്നുമാത്രം. ഹം2

****

നിയമസഭ സംബന്ധിച്ച സങ്കല്പങ്ങള്‍ അടിമുടി മാറ്റേണ്ട സമയമായി എന്ന് വെള്ളിയാഴ്ച ചാനലുകള്‍ കണ്ടവര്‍ക്ക് ബോധ്യമായിക്കാണും. കാലാനുസൃതമായ മാറ്റംതന്നെ ആയിക്കൊള്ളട്ടെ. നാടോടുമ്പോള്‍ നടുവേ… വിരോധമുണ്ടോ ?

കൂടിയാലോചന, സമവായം, ചര്‍ച്ച തുടങ്ങിയ പഴഞ്ചന്‍ രീതികളിലൂടെ ഈ കലികാലത്തും തീരുമാനങ്ങളുണ്ടാക്കാമെന്ന് കരുതുന്നവര്‍ അറുപഴഞ്ചന്മാര്‍തന്നെ. പുതുപുത്തന്‍ രീതികള്‍ സൃഷ്ടിക്കുന്നതിലാണ്, പഴയ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതിലല്ല ക്രിയാത്മകത കിടക്കുന്നത്. അറിവ്, അനുഭവം, ആദര്‍ശം, ബുദ്ധി തുടങ്ങിയ ഗുണവിശേഷങ്ങളാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്ന ധാരണ തിരുത്തണം.

പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല എന്ന് പറഞ്ഞതുപോലെ കായികശേഷി ഒരു മോശം ശേഷിയല്ലെന്ന് അംഗീകരിക്കണം. ഗുസ്തി, വെയ്റ്റ് ലിഫ്റ്റിങ്, ഓട്ടം ഒക്കെ ഒളിമ്പിക്‌സില്‍പോലും അംഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനം അതാണല്ലോ. കായികശേഷി കൂടുതലുള്ളവര്‍ക്ക് നിയമസഭയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നൊന്നും പറഞ്ഞാല്‍ നടക്കില്ല. വനിതാസംവരണം പോലും ഇതുവരെ നടന്നിട്ടില്ല. മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ പാര്‍ട്ടികള്‍വേണം ഇത് തീരുമാനിക്കാന്‍. അംഗങ്ങളില്‍ നാലിലൊരുഭാഗമെങ്കിലും മല്ലയുദ്ധവീരന്മാരായിരുന്നാല്‍ കളിമാറും. കോഴവാങ്ങിയ മന്ത്രിയെ പുറത്താക്കണം എന്നുംപറഞ്ഞ് വായിട്ടലച്ചിട്ടൊന്നും ഒരു കാര്യവുമില്ല. മന്ത്രി രാജിവെക്കുന്നില്ലെങ്കില്‍ നേരേ ചെന്ന് എടുത്തുപൊക്കി പുറത്തുകളയണം. വാച്ച് ആന്‍ഡ് വാര്‍ഡിനെ നേരിടാന്‍ നാല് ഇടിയന്മാരെ വേറെ നിയോഗിക്കണം. അങ്ങനെ സര്‍വകാര്യത്തിലും കായികശക്തിക്ക് പ്രാമുഖ്യം നല്‍കണം. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നമ്മുടെ പ്രാചീന സംസ്‌കാരികമൂല്യം പുനര്‍നിര്‍മിക്കണം. സായുധവിപ്ലവമോ നടക്കുന്നില്ല, നിരായുധവിപ്ലവമെങ്കിലും സാധ്യമാണോ എന്നറിയണമല്ലോ.

****

യു.ഡി.എഫ്. എന്ന പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ ആയിരുന്ന സാക്ഷാല്‍ ആര്‍. ബാലകൃഷ്ണപിള്ള പുത്രസമേതം പുറത്തുചാടിയതിന് ഈ ബഹളത്തിനിടയില്‍ വേണ്ടത്ര വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. കണ്ണുമടച്ച്, ജലമാണോ നിലമാണോ എന്നൊന്നും നോക്കാതെയാണ് അദ്ദേഹം മുങ്ങുന്ന യു.ഡി.എഫ്. കപ്പലില്‍നിന്ന് ചാടിയതെന്ന് ചിലര്‍ പറയുന്നുണ്ട്. ഒന്നുംകാണാതെ ചാടുന്ന ആളല്ല ബാലന്‍പിള്ള. കാലമെത്രയായി ഈ കളി കളിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദനുള്ള സ്ഥാനമാണ് യഥാര്‍ഥത്തില്‍ യു.ഡി.എഫിലും കേരളാ കോണ്‍ഗ്രസ്സിലും കീഴൂട്ട് ബാലകൃഷ്ണപിള്ളയ്ക്കുള്ളതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കോണ്‍ഗ്രസ്സിലെ ദുഷ്ടന്മാരുടെ ക്രൂരതയില്‍ ഹൃദയംപൊട്ടി പി.ടി. ചാക്കോ മരിച്ചതിനുശേഷം കോണ്‍ഗ്രസ്സില്‍നിന്ന് ഇറങ്ങിപ്പോന്നവരില്‍ അവശേഷിക്കുന്ന നേതാവാണ് പിള്ളച്ചേട്ടന്‍. മാണിസാറൊക്കെ പിന്നെ വന്നതാണ്. സമശീര്‍ഷനും തത്തുല്യനുമായ ആളായതുകൊണ്ടാണ് വി.എസ്. ഇടയ്ക്കിടെ ഓരോ കേസുകൊടുത്ത് പിള്ളയെ മുള്ളിന്മേല്‍ നിര്‍ത്തുന്നതും ശിക്ഷിപ്പിച്ച് ജയിലില്‍ ഇടീക്കുന്നതും.

എല്‍.ഡി.എഫിലേക്കുള്ള എന്‍ട്രിടിക്കറ്റ് എടുക്കാതെ ബാലകൃഷ്ണപ്പിള്ള യു.ഡി.എഫില്‍നിന്ന് പുറത്തുകടന്നതില്‍ പന്തികേടുണ്ടെന്നത് ശരി. ഭൂമിയിലുമല്ല ആകാശത്തിലുമല്ലാതെ പിള്ളയും ഗണേശനും ത്രിശങ്കുവില്‍ ആയേക്കുമോ എന്ന് ശങ്ക ഉള്ളവര്‍ കാണും. അവര്‍ക്ക് ബാലകൃഷ്ണപ്പിള്ളയെയും അറിഞ്ഞുകൂടാ കേരളരാഷ്ട്രീയവും അറിഞ്ഞൂകൂടാ എന്നേ പറയാനാവൂ. യു.ഡി.എഫിന്റെ സ്ഥാപകനാണ് എന്നതൊക്കെ ശരിതന്നെ. പക്ഷേ, മുമ്പും അദ്ദേഹം എല്‍.ഡി.എഫില്‍ ആയിരുന്നിട്ടുണ്ട്, മന്ത്രിയും ആയിട്ടുണ്ട്, ജയിലിലും ആയിട്ടുണ്ട്.

സി.പി.എമ്മിന്റെ ഏത് നയമാണ് ബാലകൃഷ്ണപ്പിള്ളയെ കൂടെക്കൂട്ടുന്നതിന് തടസ്സമെന്ന് അറിവുള്ളവര്‍ പറഞ്ഞാല്‍ തരക്കേടില്ല. പിള്ള സി.പി.എമ്മില്‍ അംഗത്വത്തിനൊന്നും ചോദിക്കുന്നില്ലല്ലോ. ബി.ജെ.പി. വിട്ട് നരേന്ദ്രമോദി വിചാര്‍മഞ്ച് ഉണ്ടാക്കിയവരെ പാര്‍ട്ടിയിലെടുക്കാമെങ്കില്‍ ബാലകൃഷ്ണപിള്ളയെയും എടുക്കാം. പറഞ്ഞുവരുമ്പോള്‍, മാണിസാറിനെപ്പോലും മുന്നണിയിലെടുക്കുന്നതിന് തത്ത്വശാസ്ത്രപരമായോ അടവുനയപരമായോ തടസ്സമൊന്നുമില്ല. മാണിയുടെ പത്തുമടങ്ങ് വലിയ അഴിമതിക്കാരുമായി മുന്നണിയുണ്ടാക്കാന്‍ പാര്‍ട്ടി തക്കംപാര്‍ത്തിരുന്നിട്ടുണ്ട്. അഴിമതിയും നോക്കിനടന്നാല്‍ മുന്നണിയുണ്ടാക്കാനൊന്നും കഴിയില്ലെന്ന് പറഞ്ഞതാരാണ് ? വേറെ ആര് നമ്മുടെ ജനറല്‍ സെക്രട്ടറിതന്നെ.

ഓരോന്നിനും അതിന്റേതായ സമയമുണ്ട്. കാത്തിരിക്കാനുള്ള ക്ഷമ വേണമെന്ന് മാത്രം. ധൃതിപ്പെടരുത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top