ഉദാരീകരണം ഇത്ര വേണ്ടാ…

ഇന്ദ്രൻ

നയങ്ങള്‍ ആഗോളീകരണത്തിനൊത്ത് പോയ്‌ക്കോട്ടെ, പാര്‍ട്ടിക്കകത്ത് ഉദാരീകരണം വേണ്ട, വോട്ടെടുപ്പും തിരഞ്ഞെടുപ്പും വേണ്ട, സ്റ്റാലിന്‍ തന്നെ നമ്മുടെ ആശാന്‍ എന്ന നിലയിലങ്ങ് പോയിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. 

ആകപ്പാടെ ആലോചിക്കുമ്പോള്‍ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകുന്നുണ്ട് സഖാക്കള്‍ക്ക്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പിറകെ പോയതുകൊണ്ടല്ലേ പാര്‍ട്ടിയില്‍ ഈ വേണ്ടാതീനങ്ങളൊക്കെ സംഭവിച്ചത്? 1990ന് മുമ്പായിരുന്നുവെങ്കില്‍ ഇങ്ങനെ വല്ലതും സംഭവിക്കുമായിരുന്നോ?

പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് ആരെങ്കിലും ഇറങ്ങിപ്പോകുമായിരുന്നോ എന്നല്ല. അത് മ്മള് തന്നെ ഇറങ്ങിപ്പോയിട്ടുണ്ട്. ഇതുപോലെ ഒറ്റയാനായിട്ടല്ല. പത്തുമുപ്പത്തിരണ്ട് പേരുടെ ബലമുണ്ടായിരുന്നു ആ പോക്കിന്. എന്നിട്ടെന്തായി? നമ്മള് വേറെ പാര്‍ട്ടിയുണ്ടാക്കി, അല്ലാതെന്ത്? ഇല്ലെങ്കില്‍ അവന്മാര്‍ പുറത്താക്കുമായിരുന്നു. അന്ന് ഇറങ്ങിവന്ന ആളിതാ വീണ്ടും ഇറങ്ങിപ്പോയിരിക്കുന്നു. പഴയ ഇറങ്ങിപ്പോക്കിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ഇത്. പുള്ളിക്കാരന്‍ പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയോ? ഇല്ല. അച്ചടക്കനടപടി എടുത്തുവോ? ഇല്ല, ചിന്തിച്ചുപോലുമില്ല. അങ്ങേരെ നാല് തെറിയെങ്കിലും വിളിച്ചുവോ ? ഇല്ലെന്നുമാത്രമല്ല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പൊതുസമ്മേളനത്തില്‍ ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ‘ആറ്റിലേക്കച്യുതാനന്ദാ… ചാടല്ലേ ചാടല്ലേ’ എന്ന് കേണപേക്ഷിക്കുകയും ചെയ്തു. തിരിച്ചുവരുമ്പോള്‍ ഇരിക്കാന്‍ സംസ്ഥാനക്കമ്മിറ്റിയില്‍ കസേര ഒഴിച്ചിട്ടുണ്ട്. വരുമ്പോള്‍ കസേര വലിച്ച് ആളെ വീഴ്ത്തുമോ എന്നുറപ്പില്ല. ഇതിനേക്കാള്‍ നിസ്സാര കുറ്റംചെയ്ത, കുറ്റമേ ചെയ്തിട്ടില്ലാത്ത എത്രയോ മഹാന്മാരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ചിലരെ പാര്‍ട്ടിപ്പത്രത്തില്‍ നൂറ്റൊന്ന് ആവര്‍ത്തിച്ച അധിക്ഷേപങ്ങള്‍ താലിച്ചുചേര്‍ത്ത 101 ലേഖനം കൊടുത്ത് ആദരിച്ചിട്ടുണ്ട്. നിലയവിദ്വാന്‍ ലേഖകന്മാര്‍ക്ക് കൈതരിക്കുന്നുണ്ട് ആ ടൈപ്പ് ഒരു ഡസന്‍ വി.എസ്സിനെക്കുറിച്ച് എഴുതാന്‍.

ഇതെല്ലാം ആഗോളീകരണം കൊണ്ടുണ്ടായ വന്‍വിപത്തുതന്നെയാണ്. ആരും ആ കണ്ണിലൂടെ ഇതിനെ കാണുന്നില്ലെന്നതാണ് സങ്കടം. ആഗോളീകരണത്തിന്റെ മുന്നോടിയായിട്ടാണ് ഈ ഉദാരവത്കരണം തൊഴിലാളി വര്‍ഗപാര്‍ട്ടിയിലും നടപ്പായത്. വന്നത് തൊഴിലാളിവര്‍ഗ ആധിപത്യമൊന്നുമല്ലല്ലോ, ബൂര്‍ഷ്വാ ജനാധിപത്യംതന്നെ. സോവിയറ്റ് യൂണിയനും പോളണ്ടും മറ്റും പൊളിഞ്ഞപ്പോള്‍ ഇനി നമ്മളും ജനാധിപത്യക്കാര്‍തന്നെ എന്നമട്ടില്‍ വേഷം കെട്ടി. അതിന്റെ ആവശ്യമെന്തായിരുന്നു ? ജനാധിപത്യവത്കരിച്ചതുകൊണ്ട് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെയെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ? ഇല്ല. രക്ഷപ്പെട്ടിട്ടുണ്ട്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അസ്സലായി മുതലാളിത്തംതന്നെ നടപ്പാക്കുകയാ. പക്ഷേ, ഭരണത്തില്‍ ജനാധിപത്യമില്ല. സാമ്പത്തികരംഗത്ത് മൂലധനാധിപത്യം, രാഷ്ട്രീയം പഴയ മാവോയിസ്റ്റ് ലൈനില്‍. ഇവിടെയും അതായിരുന്നെങ്കില്‍ ബഹുസുഖമായിരുന്നു. സാമ്പത്തിക നയങ്ങള്‍ ആഗോളീകരണത്തിനൊത്ത് പോയ്‌ക്കോട്ടെ, പാര്‍ട്ടിക്കകത്ത് ഉദാരീകരണം വേണ്ട, വോട്ടെടുപ്പും തിരഞ്ഞെടുപ്പും വേണ്ട, സ്റ്റാലിന്‍ തന്നെ നമ്മുടെ ആശാന്‍ എന്ന നിലയിലങ്ങ് പോയിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ല.

തൊഴിലാളിവര്‍ഗപാര്‍ട്ടിയില്‍ ബൂര്‍ഷ്വാടൈപ്പ് തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. നിലവിലുള്ള ഭാരവാഹികളും കമ്മിറ്റിയും ചേര്‍ന്ന് അടുത്ത കമ്മിറ്റിയിലാരൊക്കെ, ഭാരവാഹികളാരൊക്കെ എന്ന് തീരുമാനിക്കും. നമ്മള്‍ ഭാരവാഹിയാകണമോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നത് വളരെ സൗകര്യപ്രദമാണ്. മരണംവരെ തുടരണമോ? തുടരാം. വിപ്ലവമൊക്കെ കഴിഞ്ഞ് സുഖിച്ചിരിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ അങ്ങനെ തുടരുകതന്നെയാണ് കീഴ്‌വഴക്കവും. വല്ല എതിരന്മാരും ഉണ്ടെങ്കില്‍ ജയിലിലിടുകയോ സുഖവാസകേന്ദ്രത്തിലേക്ക് അയയ്ക്കുകയോ ചെയ്യാം. സൈബീരിയ എന്ന ഹില്‍സ്‌റ്റേഷനാണ് സോവിയറ്റ് യൂണിയനില്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. ഭാഗ്യവാന്മാര്‍ക്ക് ഫയറിങ് സ്‌ക്വാഡുകള്‍ക്കുമുന്നില്‍ കഷ്ടപ്പാട് അവസാനിപ്പിക്കാം. ഇത്തരം മനോഹരസംവിധാനങ്ങള്‍ വലിച്ചെറിഞ്ഞ് നമ്മുടെ പാര്‍ട്ടി മനുഷ്യനെ മയക്കുന്ന കറുപ്പ് ചേര്‍ത്ത ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായങ്ങളാണ് സ്വീകരിച്ചത്. അതിന്റെ ദോഷമാണ് ആലപ്പുഴയിലും കണ്ടത്.

വിധിവൈപരീത്യം എന്നല്ലാതെന്ത് പറയാന്‍. ഈ ബൂര്‍ഷ്വാ ജനാധിപത്യക്കടുവ നമ്മുടെ നേതാക്കളെ ഓരോരുത്തരെയായി കടിച്ചുകീറി തിന്നുകയാണ്. ഇതിന്റെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ കരാളഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. വി.എസ്സിന്റെ കാര്യം തന്നെയെടുക്കൂ. വി.എസ്സിനെയാണ് ആദ്യം ഈ ജനാധിപത്യക്കടുവ കടിച്ചുകീറിയത്. 1991ല്‍ കോഴിക്കോട്ട് സംസ്ഥാനസമ്മേളനത്തിലേക്ക് വി.എസ്. വന്നിറങ്ങിയത് നാലാംവട്ടം സംസ്ഥാന സെക്രട്ടറിയാകാനാണ്. അക്കാര്യം വി.എസ്. തീരുമാനിച്ചുകഴിഞ്ഞ സ്ഥിതിക്ക് പൊളിറ്റ് ബ്യൂറോക്രാറ്റുകള്‍ക്ക് അത് പ്രഖ്യാപിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ മിണ്ടാതെ ഒരിരുപ്പ് ഇരുന്നുകളഞ്ഞു. ഇ.എം.എസ്സിന് വി.എസ്സിന്റെ പോക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. തിരുമേനിയെപ്പോലും വകവെക്കാത്ത പോക്കായിരുന്നത്രെ. സമ്മേളനത്തിലവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടില്‍ െസക്രട്ടറി െസക്രട്ടറിയുടെ പ്രവര്‍ത്തനത്തെപറ്റി ഒരു കുറ്റവും കുറവും എഴുതിയിരുന്നില്ലത്രെ. അതുപാടില്ല. കുമ്പസ്സാരക്കൂട് പോലെയാണ്, നാല് കുറ്റം ഏറ്റുപറയണം. എന്തായാലും ആരോ െസക്രട്ടറിസ്ഥാനത്തേക്ക് നായനാരുടെ പേര് പറഞ്ഞു. വോട്ടെടുപ്പായി, വി.എസ്. ഔട്ടായി. ഗൂഢാലോചന നടത്തി തനിക്കിട്ട് പാരെവെച്ചതാെണന്ന് വി.എസ്സിന് ബോധ്യമായി. ഇക്കണ്ട വിഭാഗീയതയെല്ലാം അതിന്റെ ഫലമത്രെ. അന്ന് തുടങ്ങിയ പകപോക്കലിന് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും വി.എസ്. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ലത്രെ. അരനൂറ്റാണ്ട് തികഞ്ഞാല്‍ അക്കാര്യം പരിഗണിക്കുമത്രെ. അന്നും വി.എസ്. ഉണ്ടാവും. പാര്‍ട്ടിയുണ്ടാവുമോ എന്തോ.

പാര്‍ട്ടി 1990ന് മുമ്പത്തെ ജനാധിപത്യ കേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകണം. അതാണ് കുറ്റമറ്റ സംവിധാനം. ജനം പുറത്തുനില്‍ക്കും, ആധിപത്യം മാത്രം ഉണ്ടാവും. ബെസ്റ്റ് ഏര്‍പ്പാടാണ്. അതല്ലെങ്കില്‍, ആഗോളീകരണകാല ജനാധിപത്യത്തിലേക്ക് എടുത്തുചാടണം. ചാട്ടത്തില്‍. കാലൊടിഞ്ഞില്ലെങ്കില്‍പ്പിന്നെ സംഗതി കുശാലാണ്. പാര്‍ട്ടിയില്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ കാക്കത്തൊള്ളായിരം ബ്രാഞ്ച്‌ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍, ജില്ലാ മാമാങ്കങ്ങള്‍, സംസ്ഥാനപൂരങ്ങള്‍, തിരഞ്ഞെടുപ്പ്, തടിയന്‍ സംഘടനാറിപ്പോര്‍ട്ട്, തിരുവാതിരക്കളി, അമ്പലപ്പുഴ പാല്‍പ്പായസം, സ്വയംവിമര്‍ശനം, പരവിമര്‍ശനം തുടങ്ങിയവയൊന്നും ആവശ്യമില്ലാതാകും. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യപാര്‍ട്ടിയെന്ന് പറഞ്ഞുനടന്നിരുന്ന കോണ്‍ഗ്രസ്സിലെപ്പോലെ ആദ്യം നോമിനേഷന്‍, പിന്നെ സാദാ നിയമനം, അതുംകഴിഞ്ഞ് കോളേജുകളില്‍നിന്ന് പ്ലേസ്‌മെന്റ്… അങ്ങനെ അസ്സല്‍ ആഗോളവത്കൃത പാര്‍ട്ടിയാകാം. വിമര്‍ശനവും വോട്ടെടുപ്പും വിഭാഗീയതയും കുണ്ടാമണ്ടിയും ഒന്നുമുണ്ടാകില്ല.

ഇനിയെങ്കിലും രണ്ടിലൊന്ന് സ്വീകരിച്ചേ പറ്റൂ.

****

യുവരാജാ രാഹുല്‍ജി അനിശ്ചിതകാലത്തേക്ക് കാഷ്വല്‍ ലീവ് എടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് പോയത് ഇവിടത്തെ യാഥാസ്ഥിതികന്മാര്‍ക്കും മുഖപ്രസംഗമെഴുത്തുകാര്‍ക്കും ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. വലിയ പുരോഗമനവാദിയെന്ന് പേരുള്ള ശശി തരൂര്‍ജിക്ക് പോലും ഇഷ്ടപ്പെട്ടില്ല. രാഹുല്‍ പോയതല്ല അവരുടെ പ്രശ്‌നം, പോയതിന്റെ സ്‌റ്റൈല്‍ ശരിയല്ലത്രെ. പിന്നെ എങ്ങനെ പോകണം? വിമാനത്താവളത്തില്‍ യാത്രയയപ്പും പ്രകടനവും സംഘടിപ്പിക്കണമായിരുന്നോ ഹം0?
പണ്ട് മഹാന്മാര്‍ ഹിമാലയത്തില്‍ ചിന്തയ്ക്കും തപസ്സിനുമായി പോകാറുണ്ടെന്ന് പുസ്തകത്തിലൊക്കെ വായിച്ചിട്ടുണ്ട്. പാര്‍ട്ടി നേരിടുന്ന പ്രശ്‌നം, പ്രത്യേകിച്ച് അതിജീവനപ്രശ്‌നം പരിഹരിക്കാന്‍ വേറെ വഴിയൊന്നും കാണുന്നില്ല. ഇവിടെയിരിക്കുമ്പോള്‍ തലയില്‍ ഒന്നും പൊട്ടിമുളയ്ക്കാഞ്ഞാല്‍ എന്തുചെയ്യും? ഹിമാലയത്തില്‍പ്പൊയി ഒരുകൈനോക്കാം. തപസ്സിനിടയില്‍ ആരെങ്കിലും ഇറങ്ങിവന്ന് വരംവല്ലതും വേണോ എന്ന് ചോദിച്ചാല്‍ രക്ഷപ്പെട്ടില്ലേ? നരേന്ദ്രമോദിയുടെ കഥകഴിക്കാം.
ഇതുവരെ ആരും ചെയ്യാത്തത് ചെയ്യുന്നു എന്നൊരു ആരോപണവും രാഹുല്‍ജിയുടെ പേരില്‍ ചിലരെല്ലാം ഉന്നയിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍പ്പോയി കടലാസ് കീറിയെറിയുക, അമ്മയോട് പിണങ്ങി നാടുവിട്ടുപോവുക തുടങ്ങിയ നടപടികളാണ് അവര്‍ ഉദ്ദേശിക്കുന്നത്. എല്ലാ മക്കളും ചെയ്യാറുള്ളതോ, ചെയ്യാന്‍ ആഗ്രഹിച്ചിട്ടുള്ളതോ ആയ കാര്യങ്ങളല്ലേ ഇതെല്ലാം? ചെയ്യേണ്ട പ്രായത്തില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ ഒരിക്കലും ചെയ്യരുതെന്നില്ലല്ലോ.

കോണ്‍ഗ്രസ്സുകാരുടെ ധര്‍മസങ്കടമാണ് മഹാസങ്കടം. രാഹുല്‍ജീ തിരിച്ചുവരൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്ന് പറയണോ അതല്ല, രാഹുല്‍ജീ തിരിച്ചുവരരുത്, പാര്‍ട്ടി രക്ഷപ്പെടട്ടെ എന്ന് പറയണമോ എന്നവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്നില്ല. കഷ്ടംതന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top