പത്രപംക്തിയെഴുത്തിന്റെ ചരിത്രം

എൻ.പി.രാജേന്ദ്രൻ

പത്രപംക്തിയെഴുത്തിന്റെ ചരിത്രം – ഡോ.പി.കെ.രാജശേഖരന്‍ എഴുതിയ സമഗ്രവും ആധികാരികവുമായ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍ (2016 ഏപ്രില്‍ 10-16) ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 പേജ് വരുന്ന സമൃദ്ധമായ ലേഖനം.‘ഉഗ്രവിമര്‍ശനങ്ങള്‍ കൊണ്ടും രൂക്ഷപരിഹാസം കൊണ്ടും ആഴത്തിലുള്ള വിശകലനങ്ങള്‍ കൊണ്ടും സമൃദ്ധമായ ലോകമുണ്ട് മലയാള പത്രപംങ്തികള്‍ക്ക്. എന്നാല്‍ ആ ചരിത്രം ഇനിയും സമഗ്രമായി ക്രോഡീകരിക്കപ്പെടാത്ത മേഖലയാണ്. അഭിപ്രായത്തിനും അതിന്റെ സമഗ്രമായ പ്രകാശനത്തിനും കേരളീയചരിത്രത്തില്‍ ഇടംനല്‍കിയ പത്രപംക്തിയുടെ ചരിത്രവര്‍ത്തമാനങ്ങള്‍ അന്വേഷിക്കുന്നതാണ് ലേഖനം‘ എന്ന് ലേഖനത്തോടൊപ്പമുള്ള പത്രാധിപക്കുറിപ്പില്‍ പറയുന്നു.

ഞാന്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ‘വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍’ എന്ന കൃതിക്ക് രാജശേഖരന്‍ എഴുതിയ അവതാരികയുടെ  ലേഖനരൂപമാണിത്. അവതാരികയില്‍ കുറെക്കൂടി വിശദമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

പത്രപംക്തിരചനയെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രലേഖനമാണ് ഇത്. എന്റെ പുസ്തകം ഈ മേഖല കൈകാര്യം ചെയ്യുന്ന ആദ്യ പുസ്തകവുമാണ്.
ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍, കണ്ടത്തില്‍ വറുഗീസ് മാപ്പിള, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, മൂര്‍ക്കോത്ത കുമാരന്‍, കെ.പി.കേശവമേനോന്‍, കേസരി ബാലകൃഷ്ണപിള്ള, ഇ.വി., സഞ്്ജയന്‍, മുണ്ടശ്ശേരി, ഇ.എം.എസ്, ബഷീര്‍, എന്‍.വി., വൈക്കം, കാമ്പശ്ശേരി, കെ.ബാലകൃഷ്ണന്‍,  ഡി.സി.കിഴക്കേമുറി തുടങ്ങി മണ്‍മറഞ്ഞ അമ്പതിലേറെ എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകളും രചനകളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.
കേരളത്തിലുടനീളം പലവട്ടം യാത്ര ചെയ്ത് വ്യക്തിശേഖരങ്ങളും ലൈബ്രറി-മാധ്യമ ശേഖരങ്ങളും തപ്പിയാണ് ഈ മഹാന്മാരുടെ രചനകള്‍ കണ്ടെത്തിയത്. എല്ലാവരേയും കണ്ടെത്തി എന്നു അവകാശപ്പെടുന്നില്ല.

നാല് പതിറ്റാണ്ടിലേറെ പത്രാധിപത്യം വഹിച്ച ചെങ്കളത്ത് കുഞ്ഞിരാമമേനോന്റെ ഒരു പത്രരചന പോലും കണ്ടുകിട്ടിയില്ലെന്നതു തുടങ്ങി പല നിരാശകളും ഈ ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.

കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞിട്ടില്ലാത്തവരുടെ പിന്‍ഗാമികളെ കണ്ടെത്തുക എന്നത് അവരുടെ രചനകള്‍ കണ്ടെത്തുന്നതിലും പ്രയാസമുള്ള പണിയാണ്. നിയമപരമായി, അവരുടെ സമ്മതം വാങ്ങണം. ആ ശ്രമത്തിലാണ്. സഹായിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Go Top