ഒരു ക്യാമ്പസ് ‘പീഡന കഥ’യുടെ പാഠങ്ങള്‍

എൻ.പി.രാജേന്ദ്രൻ
റോളിങ്ങ് സ്റ്റോണ്‍ മാനേജിങ്ങ് എഡിറ്റര്‍ വില്യം ഡാന, ലേഖിക സെബ്രീന

അമേരിക്കയിലെ ഒരു യൂനിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമങ്ങളും മാധ്യമപഠന വിദഗ്ദ്ധ•ാരുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്. വാര്‍ത്തയ്ക്ക് ഒരു കുഴപ്പമേ ഉള്ളൂ-വാര്‍ത്ത സത്യമായിരുന്നില്ല എന്നുമാത്രം! അതിലെന്താണിത്ര ചര്‍ച്ച  ചെയ്യാന്‍ എന്ന് തോന്നിയേക്കാം. ഉണ്ട്, മാധ്യമരംഗത്തുള്ളവര്‍ക്ക് മാത്രമല്ല സമൂഹത്തിന് തന്നെയും ഒരുപാട് ചര്‍ച്ച ചെയ്യാനുണ്ട്, ഒരു പാട് പഠിക്കാനുമുണ്ട്.

റോളിങ്ങ് സ്റ്റോണ്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്തയുടെ  തലക്കെട്ട് ‘ റെയ്പ് ഇന്‍ ക്യാമ്പസ്’ എന്നായിരുന്നു.  ബലാല്‍സംഗത്തെ അവരിപ്പോഴും പീഡനം എന്ന് പരിഷ്‌കരിച്ചിട്ടില്ല.  സാന്‍ഫ്രാന്‍സിസ്‌കോവില്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്ന ദൈ്വവാരികയാണ് റോളിങ്ങ് സ്റ്റോണ്‍. ക്യാമ്പസ്സുകളില്‍ ബലാല്‍സംഗം പെരുകുന്നതായി സൂചിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്തുണ്ടായപ്പോഴാണ് പത്രാധിപസമിതി ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചത്. 2014 ജൂണില്‍ മാഗസീനിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ സബ്രിനാ റുബിന്‍ എര്‍ഡ്‌ലി ക്യാമ്പസ് ലൈംഗികകുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. അവര്‍ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയിലെ സ്റ്റാഫ് അംഗമായ എമിലി റെന്‍ഡയുടെ സഹായം തേടി. ലൈംഗികാക്രമണത്തിന് ഇരയായവരെ സഹായിക്കുന്ന ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തക കൂടിയായിരുന്നു എമിലി റെന്‍ഡ. പീഡിപ്പിക്കപ്പെട്ട ആരെയെങ്കിലും ബന്ധപ്പെടുത്തണം എന്നാണവര്‍ ആവശ്യപ്പട്ടത്. തന്റെ സഹപ്രവര്‍ത്തകയായിക്കഴിഞ്ഞ ഒരു പൂര്‍വവിദ്യാര്‍ത്ഥിനി സ്വന്തം അനുഭവം പറയുമെന്ന് എമിലി റെന്‍ഡ അറിയിച്ചപ്പോള്‍ ലേഖികക്ക് സന്തോഷമായി. പെണ്‍കുട്ടിയുമായി ഇ മെയിലില്‍ നിരന്തരം ബന്ധപ്പെട്ട് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു.

യഥാര്‍ത്ഥപേരിന്റെ ചുരുക്കമായി ജാക്കി എന്നാണ് റോളിങ്ങ് സ്റ്റോണ്‍ ഫീച്ചറില്‍ ലൈംഗികാക്രമണത്തിന്റെ ഇര വിളിക്കപ്പെട്ടത്. യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയില്‍ 2012 സപ്തംബറിലാണ് തനിക്ക് ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത് എന്നവര്‍ ലേഖികയോട് പറഞ്ഞു.  ക്യാമ്പസ് പൂളിലെ ലൈഫ്ഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുന്ന ആള്‍ ഏഴ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായിച്ചേര്‍ന്നാണ്് അത് ചെയ്തത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു സായാഹ്ന പാര്‍ട്ടിക്ക് ശേഷമാണ് സംഭവം. ആണും പണ്ണും മൂക്കറ്റം കുടിച്ച് ബോധം കെടുന്നതാണ് ഇത്തരം പാര്‍ട്ടികളുടെ പൊതുസ്വഭാവം. ആഗ്രഹിച്ച തരം കഥയാണ് ലേഖികയ്ക്ക് കിട്ടിയത്. പീഡനം ക്രൂരം, പരാതി അവഗണിക്കപ്പെട്ടു, കുറ്റവാളികള്‍ ക്യാമ്പസ്സിലൂടെ ഞെളിഞ്ഞുനടക്കുന്നു, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നടപടിയില്ല- ഇതാണ് വാര്‍ത്ത.

പരാതിക്കാരിയുടെ വിവരണം അപ്പടി റിപ്പോര്‍ട്ടാക്കുകയല്ല ലേഖിക ചെയതത്. സംഭവം സത്യമാണ് എന്ന് ഉറപ്പാക്കാനുള്ള ശ്രമം നടത്തി. ആറുമാസം അവര്‍ അതിന് ചെലവഴിച്ചു. പക്ഷേ, പാടില്ല എന്ന് ജാക്കി നിര്‍ബന്ധം പിടിച്ചതുകൊണ്ടുമാത്രം പലരെയും നേരിട്ട് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. പലര്‍ക്കും സാങ്കല്‍പ്പിക പേരുകള്‍ ആണ് റിപ്പോര്‍ട്ടില്‍ നല്‍കിയത്.  പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കുന്നത് സ്വാഭാവികം. പക്ഷെ, കുറ്റവാളികളുടെ പേര് കൊടുക്കുന്നത് തന്നെ അപകടപ്പെടുത്തുമെന്ന് വിദ്യാര്‍ത്ഥിനി ഭയപ്പെട്ടതുകൊണ്ട് അതും സാങ്കല്‍പ്പികമാക്കി. ലൈംഗികപീഡനത്തിന് ഇരയായ ഒരു  വിദ്യാര്‍ത്ഥിനിയെ അവിശ്വസിച്ച്, പറയുന്ന ഓരോ വാക്കിനും തെളിവ് ചോദിക്കുക രണ്ടാമതൊരു പീഡനമാവും എന്ന് അറിയുന്നതുകൊണ്ടുതന്നെ, പലതും ചോദ്യം ചെയ്യാതെ സ്വീകരിക്കേണ്ടിവന്നു. എന്തായാലും 2014 നവമ്പറില്‍ റോളിങ്ങ് സ്റ്റോണ്‍ ഫീച്ചര്‍ സവിസ്തരം പ്രസിദ്ധപ്പെടുത്തി.

വലിയ സെന്‍സേഷന്‍ ആയിരുന്നു റിപ്പോര്‍ട്ട്. ലേഖിക പറയുന്നത് കുറെ ദിവസത്തേക്ക് തന്റെ ഫോണ്‍ നിലച്ച സമയമുണ്ടായിട്ടില്ല എന്നാണ്. റോളിങ്ങ് സ്റ്റോണ്‍ വെബ്‌സൈറ്റില്‍ വന്ന ലേഖനം 27 ലക്ഷമാളുകള്‍ കണ്ടു. സെലിബ്രിറ്റി അല്ലാത്ത ഒരാളെകുറിച്ച് ഇത്രയും പേര്‍വായിച്ച ഫീച്ചര്‍ അതിന് മുമ്പ് ഉണ്ടായിട്ടില്ല ആ സൈറ്റില്‍.

ഇത്രയും ലോകത്തെവിടെയും സംഭവിക്കാവുന്ന കാര്യംതന്നെ. ഇനി നടന്നതൊന്നും അങ്ങനെയല്ല.

വാര്‍ത്ത വന്നതുമുതല്‍ അവിശ്വാസത്തിന്റെ പുരികങ്ങള്‍ പലേടത്തും ഉയരുന്നുമുണ്ട് എന്ന് ലേഖിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റ് പ്രസിഡന്റ് സംഭവം അന്വേഷിക്കണമെന്ന് പോലീസ് ഉന്നതരോട് ആവശ്യപ്പെട്ടിരുന്നു. ലേഖിക എന്‍ഡ്‌ലിയും വെറുതെ ഇരുന്നില്ല. തന്റെ റിപ്പോര്‍ട്ട് സത്യമാണെന്ന് തെളിയിക്കേണ്ടത് തന്റെ ബാധ്യതയായതുകൊണ്ട് അവര്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കമിട്ടു. കുറ്റകൃത്യത്തിന് നേതൃത്വം വഹിച്ച ആ ലൈഫ്ഗാര്‍ഡിന്റെ പേര് പറയാന്‍ നമ്മുടെ മുഖ്യകഥാപാത്രം ഒടുവില്‍ സമ്മതിച്ചുവെങ്കിലും പേര് കൃത്യമായി പറയാതിരുന്നത് ലേഖികയില്‍ സംശയമുയര്‍ത്തി. പോലീസും ലേഖികയോട് തെളിവ് ചോദിക്കുന്നുണ്ടായിരുന്നു. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്ത  തെറ്റായാലും ശരിയായാലും മറ്റ് പ്രസിദ്ധീകരണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാറില്ല പല വികസിതരാജ്യങ്ങളിലും. വാഷിങ്ങ്ടണ്‍ പോസ്റ്റ് അപൂര്‍വമെന്ന് തോന്നിയ ഈ ക്യാമ്പസ് ക്രൂരതയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു.

പല ഭാഗത്തുനിന്നും ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ ക്രമേണ കഥയിലെ പഴുതുകള്‍ വിപുലവും പ്രകടവുമായി. വാഷിങ്ങ്ടണ്‍ പോസ്റ്റ് അവയിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. വിദ്യാര്‍ത്ഥിനിയുടെ സംഭവവിവരണം അവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍പോലും വിശ്വസിക്കുന്നില്ല എന്നും പറഞ്ഞ ദിവസം ഒരു സോഷ്യല്‍ പാര്‍ട്ടി ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തി. പത്രം ഈ വിദ്യാര്‍ത്ഥിനികളുമായുള്ള അഭിമുഖവും പ്രസിദ്ധപ്പെടുത്തി. സംശയങ്ങളും അവിശ്വാസവും പെരുകിയപ്പോള്‍ ലേഖിക തന്നെ തന്റെ എഡിറ്ററോട് കാര്യം തുറന്നുപറഞ്ഞു-ഞാന്‍ എഴുതിയ വാര്‍ത്ത ശരിയല്ലെന്ന്  എനിക്ക് തോന്നുന്നു. റോളിങ്ങ് സ്റ്റോണ്‍ സ്ഥാപനത്തിന് വേണമെങ്കില്‍ മൗനം ദീക്ഷിച്ച് എല്ലാം മറച്ചുവെക്കാമായിരുന്നു. പക്ഷേ, അവര്‍ നമ്മുടെ നാട്ടിലൊന്നും ഒരു മാധ്യമവും ഇക്കാലംവരെ  ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു. വാര്‍ത്ത സംബന്ധിച്ച് തങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ ലോകപ്രശസ്ത മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കൊളമ്പിയ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ്  ജേണലിസത്തോട് അഭ്യര്‍ത്ഥിച്ചു. സ്ഥാപനത്തിന്റെ മൂന്ന് വിദഗ്ദ്ധ•ാര്‍ സൗജന്യമായി ഈ ചുമതല നിര്‍വഹിക്കാന്‍ തയ്യാറായി.

മുന്നുപേര്‍ ചേര്‍ന്ന് തയ്യാറാക്കിയത് 45 പേജ് വരുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ്.  പത്രസമ്മേളനം നടത്തിയാണ് അവര്‍ റിപ്പോര്‍ട്ട് ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയത്. അല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ‘ഒഴിവാക്കാമായിരുന്ന ഒരു വീഴ്ച’യാണ് മാധ്യമത്തിന് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോളിങ്ങ് സ്റ്റോണ്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞു-  മാനേജിങ്ങ് എഡിറ്ററുടെ 12644 വാക്കുകളുള്ള ദീര്‍ഘ വിശദീകരണം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് കൊളംബിയ  യുനിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പ്രധാനഭാഗങ്ങളും പ്രസിദ്ധപ്പെടുത്തി. സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്നതിനാണ് ഒരു മാധ്യമം ഇത്രയും സ്ഥലം ചെലവഴിച്ചതെന്നോര്‍ക്കണം. റിപ്പോര്‍ട്ടിങ്ങ്, എഡിറ്റിങ്ങ്, എഡിറ്റോറിയല്‍ മേല്‍നോട്ടം, വസ്തുതാ പരിശോധന തുടങ്ങിയ തലങ്ങളിലെല്ലാം സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച ഉണ്ടായി എന്നവര്‍ ഏറ്റുപറഞ്ഞു.

തുടര്‍ന്ന് ലേഖിക സബ്രിനാ റുബിന്‍ എര്‍ഡ്‌ലി സ്ഥാപനത്തോടും വായനക്കാരോടും സഹപ്രവര്‍ത്തകരോടും യൂണിവേഴ്‌സിറ്റി സമൂഹത്തോടും ഈ റിപ്പോര്‍ട്ട് കാരണം ഭാവിയില്‍ ഭയം തോന്നാനിടയുള്ള ലൈംഗികാക്രമണ ഇരകളോടും പരസ്യമായി മാപ്പ് ചോദിച്ചു. ലൈംഗികാക്രമണ ഇരയെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്ന ചിന്തയാണ് തനിക്ക് റിപ്പോര്‍ട്ടിങ്ങിലെ പതിവ് മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ച ഉണ്ടാവാന്‍ കാരണം എന്നവര്‍ വിശദീകരിച്ചു. ‘ ഇത്തരം  തെറ്റുകള്‍ ഇനി ഞാന്‍ ആവര്‍ത്തിക്കില്ല’  അവര്‍ ഉറപ്പുനല്‍കി.

പല ചോദ്യങ്ങളും ഇതിന് ശേഷം ഉയര്‍ന്നുവന്നു. ഇത്തരമൊരു വാര്‍ത്തയും വിവാദവും വനിതകള്‍ക്ക് ഹാനികരമല്ലേ, ബലാല്‍സംഗ ആരോപണങ്ങള്‍ വ്യാജമാകാം എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത് കുറ്റവാളികള്‍ക്ക് സഹായകമാവില്ലേ എന്നതാണ് പ്രധാന പ്രശ്‌നം. ഒപ്പം, കള്ളക്കഥ ലേഖികയോട് പറഞ്ഞത് എന്തിന് എന്ന ചോദ്യവും ഉയരുന്നു. ശരാശരി രണ്ടു മുതല്‍ എട്ടുവരെ  ശതമാനം തെറ്റായ കുറ്റാരോപണങ്ങള്‍ ഉണ്ടാകാറുണ്ട് എന്നതാണ് സാമൂഹ്യശാസ്ത്രജ്ഞരുടെയും കുറ്റകൃത്യഗവേഷകരുടെയും നിഗമനം. കുറ്റവാളികളുടെയും പരാതിക്കാരുടെയുമൊന്നും യഥാര്‍ത്ഥ പേരുകള്‍ പ്രസിദ്ധപ്പെടുത്തില്ല എന്ന് ലേഖിക വിദ്യാര്‍ത്ഥിനിക്ക് ഉറപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനി പോലീസിനോ യൂണിവേഴ്‌സിറ്റിക്കോ ഒന്നും എഴുതി നല്‍കിയിരുന്നില്ല എന്നതും വ്യാജക്കഥ  ഉണ്ടാക്കാന്‍ സഹായകമായി എന്ന നിഗമനമുണ്ട്. എന്തിന് വ്യാജക്കഥ ചമച്ചു എന്ന ചോദ്യത്തിന് ആരും ഉത്തരം  കണ്ടെത്തിയതായി തോന്നുന്നില്ല.

ലൈംഗികാക്രമണ വാര്‍ത്ത ആയതുകൊണ്ടല്ല ലേഖികയ്ക്ക തെറ്റ് പറ്റിയത്. എഴുതുന്ന ആള്‍ക്ക് വൈകാരികമായ ഒരു നിലപാടും മുന്‍വിധിയും ഉണ്ടാകുന്ന ഏത് റിപ്പോര്‍ട്ടിലും തെറ്റ് സംഭവിക്കാം. ‘ ശരിയോ എന്ന് പല വട്ടം പരിശോധിക്കാന്‍ മനസ്സ് സമ്മതിക്കാത്ത അത്രയും നല്ല വാര്‍ത്ത’ കൈകാര്യം  ചെയ്യേണ്ടി വരുമ്പോഴെല്ലാം ഇത് സംഭവിക്കും. അധികം സംശയം ഉണ്ടായാല്‍ വാര്‍ത്ത തന്നെ ഇല്ലാതായിപ്പോകുമോ എന്ന ലേഖകന്റെ ഭയമുണരാം. മോനേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് അച്ഛനോ അമ്മയോ പറഞ്ഞാല്‍ അതിനും തെളിവ് ചോദിക്കണം എന്നെല്ലാം പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ കഴമ്പുണ്ട് എന്ന് വേണം കരുതാന്‍.

വാര്‍ത്തയുടെ ശേഖരണത്തിലും അവതരണത്തിലും തെറ്റ് സംഭവിച്ചു എന്ന്് ബോധ്യമായപ്പോള്‍  അതിനോട്  സ്ഥാപനവും മറ്റ് പ്രസിദ്ധീകരണങ്ങളും പ്രതികരിച്ച  രീതിയില്‍ പ്രകടിതമായ മാധ്യമ ധാര്‍മികതയില്‍ നിന്നാണ് നാം കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് എന്ന് തോന്നുന്നു. എത്ര കരുതലെടുത്താലും തെറ്റ് സംഭവിക്കാവുന്ന മേഖലയാണ് റിപ്പോര്‍ട്ടിങ്ങ്. ചെറിയ തെറ്റുകള്‍ക്ക് പോലും മാധ്യമങ്ങള്‍ വായനക്കാരോട് ഉത്തരം പറയേണ്ടതുണ്ട് താനും. തെറ്റുകളെ കണ്ണുമടച്ച് ന്യായീകരിച്ചാലല്ല, അന്വേഷിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞാലാണ് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത നേടാനാവുക എന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തനമാണ് മിക്ക വികസിത രാജ്യങ്ങളിലും നടക്കുന്നത്. നാം എവിടെ നില്‍ക്കുന്നു എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.

(മാധ്യമം പത്രത്തിലെ മാധ്യമപക്ഷം പംക്തിയില്‍  2015 എപ്രില്‍ 22ന് പ്രസിദ്ധപ്പെടുത്തിയത്‌.)

Leave a Reply

Your email address will not be published. Required fields are marked *

Go Top