വി.ആര്‍.ജി.: ആഘോഷമായ ജീവിതം, വേദനയോടെ വിട

എൻ.പി.രാജേന്ദ്രൻ

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോഴാണ് കോഴിക്കോ ട്ട്നിന്ന്  പ്രസ് ക്ലബ്ബ് പ്രസിഡന്റ്  കമാല്‍ വരദൂറിന്റെ വിളി വരുന്നത്.-വിയാര്‍ജി മരിച്ചു.

ഞെട്ടിപ്പിക്കുന്നതായിരുന്നുവെങ്കിലും  അത് അവിശ്വസനീയമായിരുന്നില്ല. ആഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ ചെയ്യുന്ന, വിളിച്ചാല്‍ പത്തും ഇരുപതും മിനിട്ട്  സംസാരിക്കുന്ന ആ മനുഷ്യന്‍ ഒരു മാസമെങ്കിലുമായി വിളിച്ചിട്ടില്ല. അത് തിരിച്ചറിഞ്ഞ് പത്തു ദിവസത്തിനിടയില്‍ നാലു വട്ടമെങ്കിലും ഞാന്‍ അങ്ങോട്ടു  വിളിക്കുന്നുണ്ട്. നോ റെസ്‌പോണ്‍സ്. ഒരിക്കല്‍പ്പോലും തിരിച്ചുവിളിച്ചിട്ടില്ല. അതൊരിക്കലും സംഭവിക്കാത്തതാണ്. എന്തോ അപകടമുണ്ട്, ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. കിഡ്‌നി അസുഖം കാരണം കൊച്ചിയിലാണെന്നും ആരും കാണാന്‍ ചെല്ലുന്നത് ഇഷ്ടമില്ല എന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം. എങ്കിലും ഇത്ര മോശം വാര്‍ത്ത, ഇത്ര വേഗം കേള്‍ക്കേണ്ടിവരും എന്ന് ഓര്‍ത്തിരുന്നില്ല.

ആ യാദൃച്ഛികതയും എന്നെ അമ്പരപ്പിച്ചു-    ആ ദുരന്തവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ രാജഗോപാല്‍ മരിച്ചുകിടക്കുന്ന പി.വി.എസ് ആസ്പത്രിക്കടുത്ത്  എത്തിക്കഴിഞ്ഞിരുന്നു. കയറിച്ചെല്ലുമ്പോള്‍ റിസപ്ഷനില്‍ ഉള്ളവര്‍ മരണം  കണ്‍ഫേം ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഇതേ പി.വി.എസ്സില്‍, ഇതേ പോലെ മറ്റൊരു മാതൃഭൂമി സഹപ്രവര്‍ത്തകന്‍, ഉറ്റ സുഹൃത്ത് സി.ഹരികുമാര്‍ മരിച്ചുകിടക്കുമ്പോഴും ഞാന്‍ എത്തിപ്പെട്ടിരുന്നു എന്ന് ഞെട്ടലോടെ ഓര്‍ത്തു. എല്ലാം വെറും യാദൃച്ഛികത മാത്രമാണെന്ന് അറിയാഞ്ഞിട്ടല്ല, എന്നാലും….

മുപ്പത്തിമൂന്നുവര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ട്രെയ്‌നി ആയി ചേരുമ്പോഴാണ് വി.രാജഗോപാലനെ കാണുന്നതെങ്കിലും അദ്ദേഹത്തെ അതിനും ആറേഴ് വര്‍ഷം മുമ്പെങ്കിലും അറിയാം. പത്രപംക്തികളില്‍, വാര്‍ത്തകളില്‍. കെ.എസ്.യു നേതാവ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി, സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍. ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് രാജഗോപാല്‍ പിന്‍വാങ്ങി മൂന്നാം ദിവസമാണ്. എഴുതിത്തുടങ്ങുമ്പോള്‍ എനിക്ക് തലശ്ശേരിയില്‍ നിന്ന് ഒരു ഫോണ്‍കാള്‍ രാമചന്ദ്രന്‍ ചമ്പാട് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കവി. അദ്ദേഹം കെ.എസ്.യുക്കാരനോ സ്‌പോര്‍ട്‌സ് വായനക്കാരനോ അല്ല. അദ്ദേഹം രാജഗോപാലിന്റെ അന്ത്യത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് രാജഗോപാലിനെ അറിയുക എന്ന് ഞാന്‍ ആലോചിക്കവേ അദ്ദേഹം പറഞ്ഞു- ‘ഓര്‍മയുണ്ടോ പണ്ട് തൃശ്ശൂരില്‍ യുണി.യൂണിയന്‍ നടത്തിയ സര്‍ഗസംവാദം…. ഓര്‍മയുണ്ടോ….ഞാന്‍ അതില്‍ പങ്കെടുത്തതാണ്. രാജഗോപാല്‍ ആണ് അന്നത്തെ യുണി.യൂണിയന്‍ ചെയര്‍മാന്‍. എന്തൊരു വൈറ്റാലിറ്റിയായിരുന്നു ആ ചെറുപ്പക്കാരന്….’ ഞാനോര്‍ത്തു. കേരളത്തിന് അകത്തും പുറത്തും നിന്ന് എണ്ണമറ്റ എഴുത്തുകാരും കലാകാരന്മാരും വിദ്യാര്‍ത്ഥികളുമായി ദിവസങ്ങളോളം സംവാദം നടത്തിയ പരിപാടി. അതുപോലൊന്ന് പിന്നെ കേരളത്തില്‍ നടന്നിട്ടില്ല.

അതായിരുന്നു രാജഗോപാല്‍. ഞാനുമായി വലിയ പ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ, ഞങ്ങള്‍ പത്രത്തിലെത്തുമ്പോഴേക്ക് അദ്ദേഹം മാതൃഭൂമിയില്‍ ഒരു സാന്നിദ്ധ്യം തന്നെയായി മാറിയിരുന്നു. ഞങ്ങളുടെ ഗൈഡ് ആയി…കോളേജില്‍ പഠിക്കുമ്പോള്‍തന്നെ ലേഖകനായ ആളാണ് രാജഗോപാല്‍. പഠിപ്പും പത്രപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരേ സമയം. എടാ..ഞാന്‍ എന്റെ പ്രസ്താവന തന്നെ പത്രത്തിന് റിപ്പോര്‍ട്ട് ചെയ്ത് അതിന് കോളം അളവില്‍ കാശ് വാങ്ങിയിട്ടുണ്ട് എന്നദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് അവകാശപ്പെടുന്നത് കേട്ടിട്ടുണ്ട്. ആദ്യം ലൈനറായി, പിന്നെ സ്റ്റാഫ് ലേഖകനായി,  ബ്യൂറോ ചീഫ് ആയി, സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആയി, ഡപ്യൂട്ടി എഡിറ്റര്‍ ആയി, എക്‌സി.എഡിറ്റര്‍ ആയി… എല്ലാം കോഴിക്കോട്ട് തന്നെ. ഇതിനെല്ലാം ശേഷമാണ് കുറച്ചുകാലം കൊല്ലത്തേക്കും കോട്ടക്കലേക്കും സ്ഥലംമാറിപ്പോയത്.

വര്‍ണശബളമായ വ്യക്തിത്വം എന്ന് എഴുതിക്കണ്ടിട്ടുണ്ട്. അതാണ് ഇതെന്ന് രാജഗോപാലിനെപ്പോലുള്ളവരെ കാണുമ്പോഴേ മനസ്സിലാവൂ. ഒരു പാട് അപൂര്‍വതകള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഉണ്ട്. അഞ്ചു വട്ടം ഒളിമ്പിക്‌സ് കവര്‍ ചെയ്ത മറ്റേത് മലയാളിയുണ്ട് ? ഭോപ്പാല്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത എത്ര ലേഖകര്‍ കേരളത്തിലുണ്ട്,  അവരില്‍ വര്‍ഷം തോറും ചെന്ന് അവിടത്തെ ജീവിതം എത്ര മാറി എന്നന്വേഷിച്ചവര്‍ വേറെ ആരുണ്ട് ? 47 രാജ്യങ്ങളില്‍ പര്യടനം നടത്തിയ മറ്റേത് ലേഖകനുണ്ട് കേരളത്തില്‍ ? വി.എം. ബാലചന്ദ്രന്‍ എന്ന വിംസി എല്ലാ കാര്യത്തിലും വി.രാജഗോപാലന്റെ ഗുരു ആയിരുന്നു. പക്ഷേ, ആ തലമുറയില്‍ പെട്ട ഒരു പത്രപ്രവര്‍ത്തകന്- വിംസിക്ക് ഉള്‍പ്പെടെ – ഒരു വട്ടമെങ്കിലും വിദേശത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഓര്‍ക്കണം. 47 രാജ്യത്ത് പോയ ആള്‍ എത്ര യാത്രാവിവരണം എഴുതിയിട്ടുണ്ട് ? ഇല്ല, ഒന്നും പോലും എഴുതിയിട്ടില്ല. എഴുതിയതിലേറെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ എഴുതാതെ ബാക്കി വെച്ചിട്ടാണ് കടന്നുകളഞ്ഞത്. അത്യന്തം അപൂര്‍വതകളുള്ള ഏറെ അനുഭവങ്ങള്‍ അദ്ദേഹം ആവേശപൂര്‍വം വിവരിക്കുന്നത് പല വട്ടം കേട്ടിട്ടുണ്ട്. “പറഞ്ഞ് നടന്നിട്ട് കാര്യമില്ല, എഴുത് ഇഷ്ടാ” എന്ന് പറയുമ്പോഴെല്ലാം, എഴുതുന്നുണ്ട്, എഴുതുന്നുണ്ട് എന്ന് ആവര്‍ത്തിച്ച് ഉറപ്പുതരും. ഇല്ല, ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല.*

കമ്യൂണിസത്തിന്റെയും സോവിയറ്റ്  യൂണിയന്റെയും ചരിത്രത്തിലെ ദുരന്തനായകനായ  മിഖായേല്‍ ഗോര്‍ബച്ചേവിനെ അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന നാളില്‍ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്ത അനുഭവം രാജഗോപാല്‍ പല വട്ടം വിവരിച്ചിട്ടുണ്ട്. അതിന്റെ ആവേശം ഏറിപ്പോയതുകൊണ്ടാവുമോ എന്നറിയില്ല അത് എഴുതിയതേയില്ല. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ റോമില്‍ പോയതും മാര്‍പ്പാപ്പയ്ക്ക് ഭഗവദ് ഗീത സമ്മാനിച്ചതും വലിയ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട് കേരളത്തില്‍. പക്ഷേ, അതിന് പിന്നിലെ രസകരമായ കഥ അറിയുന്ന ഏക പത്രപ്രവര്‍ത്തകന്‍ രാജഗോപാല്‍ ആയിരുന്നു. എന്ത് സമ്മാനമാണ് പോപ്പിന് നല്‍കേണ്ടത് എന്ന്  മുഖ്യമന്ത്രി വേവലാതിപ്പെട്ടപ്പോള്‍ രാജഗോപാല്‍ ആണ് ഭഗവദ് ഗീത എടുത്തുകൊടുത്തത് ! ഇത്തരമൊരു പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ആവണം രാജഗോപാല്‍ ഭഗവദ്ഗീതയുമായി പോയത് എന്ന് പോലും ഞാന്‍ വിചാരിക്കുന്നുണ്ട്-കാരണം രാജഗോപാല്‍ അത്രയും ദീര്‍ഘവീക്ഷണം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കാറുണ്ട്. അല്ലാതെ ഗീത വായിക്കുന്ന ദുസ്വഭാവമൊന്നും പുള്ളിക്ക് ഇല്ല ! അന്ന് പിണറായി വിജയനും ആ യാത്രാസംഘത്തിലുണ്ടായിരുന്നു. എല്ലാ വിവാദങ്ങള്‍ക്കിടയിലും പിണറായിക്ക്് ഒരു സോഫ്റ്റ് കോര്‍ണര്‍ മനസ്സില്‍  രാജഗോപാല്‍ സൂക്ഷിച്ചിരുന്നത് ആ യാത്രയിലെ സൗഹൃദത്തിന്റെ തുടര്‍ച്ചയായിരുന്നു.

പ്രധാനമന്ത്രി ഗുജ്‌റാള്‍ തൊട്ട് രാജ്യത്തെ അനേകമനേകം ഉന്നതസ്ഥാനീയരുമായി, പത്രാധിപന്മാരുമായി, ഉന്നതോദ്യോഗസ്ഥന്മാരുമായി അദ്ദേഹം സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഞങ്ങള്‍ കളിയാക്കാറുണ്ട്- ഒരിക്കല്‍ നിങ്ങളുടെ വലയില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടുക ആര്‍ക്കായാലും പ്രയാസമാണ് എന്ന്. സത്യമാണ്. പരിചയപ്പെടുന്ന ആരെയും നമ്പറുകള്‍ വാങ്ങി കൃത്യമായി വിളിച്ചുകൊണ്ടിരിക്കും രാജഗോപാല്‍.  പത്രപ്രവര്‍ത്തകര്‍ ന്യൂസ് സോഴ്‌സുകളെ ഇങ്ങനെ വേണം നിലനിര്‍ത്താനെന്ന് പറയാം. പക്ഷേ, തന്റെ ഇക്കാര്യത്തിലുള്ള ഗുരുവായ വി.കെ.മാധവന്‍കുട്ടിക്കുള്ള അതേ പ്രശ്‌നം രാജഗോപാലിനും ഉണ്ട്. മാധവന്‍ കുട്ടിക്ക് അറിയാത്ത വി.ഐ.പി.കളില്ല ഡല്‍ഹിയില്‍, അറിയാത്ത രഹസ്യങ്ങളുമില്ല. പക്ഷേ, മാധവന്‍കുട്ടി അതൊന്നും വാര്‍ത്തയാക്കാറില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ..ഛേ, അത് മോശമല്ലേ  എന്നായിരിക്കും മറുപടി. അദ്ദേഹത്തിന് സൗഹൃദം സൗഹൃദത്തിന് വേണ്ടിത്തന്നെയായിരുന്നു, വാര്‍ത്തക്ക് വേണ്ടിയായിരുന്നില്ല. ആ സൗഹൃദങ്ങള്‍ ഒരുപാട് ആളുകള്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങളായി ചില ഘട്ടങ്ങളില്‍ മാറാറുണ്ട്. രാജഗോപാലും അങ്ങനെ എത്രപേരെ ഏതെല്ലാം ഘട്ടങ്ങളില്‍ രക്ഷിച്ചിട്ടുണ്ട് എന്ന് എണ്ണിയാല്‍ തീരില്ല.

കെ.പി.കേശവമേനോനും വി.എം. നായരും മുതല്‍ മൂന്നര പതിറ്റാണ്ടുകാലം മാതൃഭൂമിയുടെ തലപ്പത്തിരുന്ന സകലരുമായും ഉറ്റ സൗഹൃദം പുലര്‍ത്തിയ ഒരു വ്യക്തി രാജഗോപാല്‍ ആയിരിക്കും. വി.എം. നായരുടെ ആരാധകന്‍തന്നെ ആയിരുന്നു രാജഗോപാല്‍, അതുപോലെ എം.ഡി.ആയിരുന്ന കൃഷ്ണമോഹന്റെയും. രാജഗോപാലിനെ ആദ്യമായി ഒളിമ്പിക്‌സ് കവര്‍ ചെയ്യാന്‍ നിയോഗിക്കുന്നത് അദ്ദേഹമാണ്. അക്കാലത്ത്  ഒരു ഭാഷാപത്രത്തിന് അചിന്ത്യമായ സാഹസമായിരുന്നു അത്. എല്ലാ പത്രാധിപന്മാരുടെയും കാലത്തെകുറിച്ച് വലിയൊരു പുസ്തകം എഴുതുന്നുണ്ട് എന്ന് രാജഗോപാല്‍ അല്പം സ്വകാര്യമായി പല വട്ടം പറഞ്ഞിട്ടുണ്ട്. എഴുതിത്തുടങ്ങിയിട്ടുപോലുമുണ്ടാകില്ല എന്നെനിക്കറിയാം. അത്തരം മോഹങ്ങള്‍ ഒരുപാടുണ്ടായിരുന്നു. വി.എം.നായര്‍, കെ.പി.കേശവമേനോന്‍, വി.പി.ആര്‍, മാധവന്‍കുട്ടി, എം.ഡി. നാലപ്പാട്, എം.ടി.വാസുദേവന്‍ നായര്‍  തുടങ്ങിയ ഓരേുരുത്തരെ കുറിച്ചും ഓരോ പുസ്തകം വീതം എഴുതാനുള്ള അടുപ്പവും വിവരവും രാജഗോപാലനുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ എഴുതിയില്ല.*മടി എന്നൊരു ദോഷം അദ്ദേഹത്തിന് ഇല്ലാത്തതാണ്. അപ്രിയസത്യങ്ങള്‍ പലതും എഴുതാന്‍ സമയമായില്ല എന്ന് കരുതിയിരിക്കാം. ജേണലിസം ട്രെയ്‌നികള്‍ക്കുള്ള ആഴ്ചകള്‍ നീണ്ടുനിന്ന ഒരു ട്രെയ്‌നിങ്ങ് ക്യാമ്പിന്റെ ചുതമലക്കാരനായിരുന്നപ്പോള്‍ എല്ലാ ദിവസവും ക്ലാസ് രാജഗോപാല്‍ തുടങ്ങിയിരുന്നത് തന്റെ ഒരു ജേണലിസം അനുഭവം വിവരിച്ചുകൊണ്ടായിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ മാത്രം മതി ഒരു അസ്സല്‍ പുസ്തകം ആക്കാന്‍. പക്ഷേ അതും രാജഗോപാല്‍ എഴുതിയില്ല.

വ്യക്തിബന്ധങ്ങള്‍ നിലനിറുത്തുന്നതിന്റെ കാര്യത്തില്‍ അപൂര്‍വമായ ഒരു മാതൃക തന്നെയായിരുന്നു അദ്ദേഹം. വിശ്വസിക്കുമോ എന്നറിയില്ല. നുറുകണക്കിന് സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അഞ്ഞൂറ് നമ്പറുകള്‍ നോക്കാതെ പറയാന്‍ കഴിയും എന്ന അദ്ദേഹത്തിന്റെ അവകാശവാദം ശരിയോ എന്ന് പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്പതെണ്ണം വരെ തെറ്റാതെ പറയിച്ച് പരീക്ഷിച്ചിട്ടുണ്ട് പലരും. വിദേശത്തു പോകുമ്പോള്‍ സുഹൃത്തുക്കള്‍ക്കു   കൊടുക്കാന്‍ കോഴിക്കോടന്‍ കായ വറുത്തതും ഹലുവയും അനേകം ചെറു പൊതികളായി പാക്ക് ചെയ്ത് അദ്ദേഹം കൊണ്ടുപാകാറുണ്ട്. എനിക്ക് ഒരു വിദേശയാത്രക്കു  മുമ്പ് ഈ ഉപദേശം തന്നത് ഓര്‍ക്കുന്നു.

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ വലിയവരാകട്ടെ, ഇന്നലെ ജോയിന്‍ ചെയ്ത ട്രെയ്‌നികളാകട്ടെ അദ്ദേഹം ഒരുപോലെ സൗഹൃദം പുലര്‍ത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ വീട്ടിലെത്തി പൊട്ടിക്കരഞ്ഞവരില്‍ ഏറെയും പുതിയ തലമുറയില്‍ പെട്ടവരായിരുന്നു. ഞങ്ങള്‍- ഞാനും സഹദേവനും ജയഗോപാലും വിജയകൃഷ്ണനുമെല്ലാം എത്ര തവണ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും സമൃദ്ധമായി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എണ്ണിപ്പറയാന്‍ പറ്റില്ല. ഭാര്യ  റാണിയോട് ഒരു നന്ദിവാക്ക് പോലും പറയാതെ ഞങ്ങള്‍ രാത്രികളില്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്തെല്ലാം തിന്നാലും കുടിച്ചാലും രാജഗോപാല്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാറില്ല. എത്ര വൈകിയാലും, ഉറക്കമിളച്ച് ഇരിക്കുന്ന ഭാര്യയൊടൊപ്പമേ അദ്ദേഹം ഭക്ഷണം കഴിക്കാറുള്ളൂ എന്നും  ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു.

പത്രപ്രവര്‍ത്തകന്‍ എന്ന സ്വാധീനം നഗരത്തിന്റെ വികസനത്തിന് നന്നായി
പ്രയോജനപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. പത്രത്തില്‍ നടത്തിയ പല ക്യാമ്പെയിനുകളാണ് നഗരത്തിന്റെ ഹൃദയഭാഗം തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിമറിക്കുന്നതിന് സഹായകമായതെന്ന് പഴയ കലക്റ്റര്‍മാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ജന്മനാ ഒരു സംഘാടകനും നേതാവും ആണ് രാജഗോപാല്‍. കെ.എസ്.യു കാലത്തിന് ശേഷം സംഘടനാ സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ലെങ്കിലും നേതൃത്വപരമായ കഴിവുകള്‍ അദ്ദേഹം തൊട്ടതെല്ലാം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാറ്റിലും സ്വയം ചെയ്തതിലേറെ ഒപ്പമുള്ളവരെക്കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്.

നന്ദിവാക്കുകള്‍ പറയാന്‍ ഒരുപാട് ബാക്കിയുണ്ട്. പല കാരണങ്ങളാല്‍ മൂന്നുവട്ടം കോഴിക്കോട് നിന്ന സ്ഥലം മാറ്റപ്പെട്ട എന്റെ തിരിച്ചുവരവിനു
ഞാന്‍ പറയാതെ, അറിയാതെ ശ്രമിച്ചിട്ടുണ്ട് രാജഗോപാല്‍. പലര്‍ക്കു വേണ്ടിയും എഡിറ്റര്‍മാരോടും മാനേജിങ്ങ് എഡിറ്ററോടും അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ട്. അവരാരും തന്നോട് നന്ദി പറയണമെന്നുപോലും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. ചില ഘട്ടങ്ങളില്‍ ഏറ്റുമുട്ടിയവരോട് സൗഹൃദം പുനസ്ഥാപിക്കാന്‍ അദ്ദേഹം അസാമാന്യമായ ഹൃദയവിശാലത പ്രകടിപ്പിച്ചുകണ്ടിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാതൃഭൂമിയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട ഒരു പേര് വി.രാജഗോപാലന്റേതായിരുന്നു. മാതൃഭൂമി തലപ്പത്തെ ചില ഭിന്നതകള്‍ കാരണം അദ്ദേഹത്തിന്റെ പേര് അംഗീകരിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞില്ല. മറ്റൊരു പേരും വേറെ എന്തോ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടപ്പോഴാണ് എനിക്ക് ആ ചുമതല ഏല്‍ക്കേണ്ടിവന്നത്. രാജഗോപാലനുമായുള്ള സൗഹൃദത്തെ അത് ബാധിക്കുമോ എന്ന് ഞാന്‍ ഭയന്നു. പക്ഷേ, അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകാനും മൂന്ന് വര്‍ഷം ഹൃദയം നിറഞ്ഞ സഹായം നല്‍കാനും അദ്ദേഹം മടിച്ചില്ല.

 അവസാനകാലം അത്രയൊന്നും സുഖകരമായിരുന്നില്ല. മാനേജ്‌മെന്റിന്റെയും സ്ഥാപനത്തിന്റെയും കാര്യങ്ങളില്‍ ശരിതെറ്റുകള്‍  നോക്കാതെ കണ്ണടച്ച് പിന്തുണച്ചിരുന്ന   ആളായിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹം എന്തോ കാരണത്താല്‍ അധികൃതര്‍ക്ക് അനഭിമിതനായി. ആദ്യം കോഴിക്കോട് നിന്നും പിന്നീട് തിരിച്ചുവന്നപ്പോള്‍ പ്രധാന പദവികളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. രണ്ടുവര്‍ഷം എക്സ്റ്റന്‍ഷന്‍ ലഭിച്ചെങ്കിലും പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍ പിരിഞ്ഞുപോകേണ്ടതായും വന്നു. ഏറെ പരിഭവവും സങ്കടവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഒരുപാട് അടുപ്പം ഉണ്ടായിരുന്നവരില്‍നിന്നുപോലും ഒരു സഹായവും ലഭിച്ചില്ലെന്ന വേദനയും അടക്കിപ്പിടിച്ചാണ് കഴിഞ്ഞത്.

(* ഏഴാള്‍ ഏഴുവഴി എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇത്തരം ഓര്‍മകള്‍ ഉണ്ട്. 2017 ഈ നാളുകളിലാണ് അതു കോഴിക്കോട്ടെ റെഡ് ചെറി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്.)

Leave a Reply

Your email address will not be published. Required fields are marked *

Go Top