പ്രതീകപതനവും സ്വത്വവിചാരവും

ഇന്ദ്രൻ

സി.കെ.ജാനുവിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം കിട്ടുന്നില്ല ലോലമനസ്‌കനായ എം.എ.ബേബിക്ക്. സംഘപരിവാര്‍കശ്മലരുടെ പിടിയില്‍ പെട്ടിരിക്കയാണ് നമ്മുടെ മുന്‍ സഖാവ് ജാനു.(പാര്‍ട്ടിയില്‍ സഖാവേ ഉള്ളൂ, സഖി വേണ്ട) ഇനി അവരുടെ സ്ഥിതിയെന്താവുമോ എന്തോ. വേറെ പലതിന്റെയും കുറവുണ്ടായിരുന്നുവെങ്കിലും ആദിവാസികള്‍ക്ക് ഒരു സമരപ്രതീകത്തിന്റെ കുറവുണ്ടായിരുില്ല. അതാണിപ്പോള്‍ നിലംപതിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെപ്പോലൊരു വന്‍ സാംസ്‌കാരികപ്രതീകം നിലംപതിച്ചിട്ടുപോലും കുണ്ഠിതപ്പെട്ടിട്ടില്ല ബേബി. അതുപോലെയല്ലല്ലോ സി.കെ.ജാനു.

സി.പി.എമ്മിന്റെ പ്രവര്‍ത്തകയായിരുന്നു മൂന്നര പതിറ്റാണ്ടിനും മുമ്പ് ജാനു. അന്നേ ഞങ്ങള് ജാഥയ്ക്ക് കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ വിളിച്ചിരുന്നതാണ്. ഇപ്പോഴും പാര്‍ട്ടിയില്‍ നിന്നിരുെങ്കില്‍ ഒരു പഞ്ചായത്ത്….ഗ്രാമമല്ല, ബ്ലോക്ക് തന്നെ, മെമ്പറൊക്കെ ആകാമായിരുന്നു. ആദിവാസി പ്രശ്‌നം പറഞ്ഞ് എവിടെയെല്ലാമോ മത്സരിച്ചുതോല്‍ക്കുകയും കെട്ടിവെച്ചത് പോവുകയും ചെയ്തിട്ടുണ്ട്. അതിന്റെെയല്ലാം കൃത്യം കണക്ക് ബേബിസഖാവിന്റെ കൈവശമുണ്ട്.

എപ്പോഴും ആദിവാസി, ആദിവാസി എന്ന് പറഞ്ഞുനടക്കും എന്നതാണ് ജാനുവിന്റെ  സൂക്കേട് എന്ന്് ബേബിസഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് സംസ്‌കൃതത്തില്‍ ജാതിസ്വത്വവാദം എന്നു പറയും. മൂര്‍ഛിച്ചാല്‍ പാര്‍ട്ടിവിട്ടുപോയിക്കളയും. ജാനുവും പോയി. ഭൂമിയില്ല, വീടില്ല, സ്‌കൂളില്ല, തിന്നാന്‍ യാതൊന്നുമില്ല, സദാ പട്ടിണിയാണ് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. തിന്നാന്‍ കിട്ടാത്തതൊക്കെ വലിയ പ്രശ്‌നമാണ്, സമ്മതിച്ചു. പക്ഷേ, തിന്നശേഷം നടുചെരിക്കാന്‍ പായ കിട്ടാത്തവന്റെ പ്രശ്‌നത്തെ അവഗണിക്കുന്നന്നത് ശരിയല്ല. ഇന്‍ക്വിലാബ് വിളിക്കുന്ന പല വിഭാഗങ്ങളുണ്ട്. എ.സി.കാറില്‍ വന്നിറങ്ങിയും ഇന്‍ക്വിലാബ് വിളിക്കാം. എല്ലാം തൊഴിലാളിവര്‍ഗമാണ്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ നമ്മള്‍ തുല്യതയോടെ ഉള്‍ക്കൊള്ളണം. അപ്പോഴാണത്് വര്‍ഗബോധമാവുക. അതില്ലാത്തതാണ് ജാനുവിന്റെ പ്രശ്‌നം.

മറ്റൊരസുഖവും ജാനുവിനുണ്ട്. ഹിന്ദുത്വരോഗം. കുമ്മനത്തിനും മറ്റും ഉള്ള അത്ര ഗുരുതരമല്ല, പക്ഷേ, വെള്ളാപ്പള്ളിയുടെ ലവലില്‍ ഉള്ളതാണ് എന്ന് 2015 നവംബറില്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ മനസ്സിലായി. അന്നേ പോയി ഉപദേശിക്കാതിരുന്നത് വലിയ ജാഗ്രതക്കുറവായി. പൊതുവെ ഭയങ്കര ജാഗ്രതയുള്ള നേതാവാണ് ബേബി. ആരുടെയെങ്കിലും എഴുത്തില്‍ ചില്ലറ ജാഗ്രതക്കുറവുവന്നാലും അദ്ദേഹം ഉപദേശിക്കും. ചെറിയാന്‍ ഫിലിപ്പിന് ഈയിടെ പറ്റിയ പിശക് ഓര്‍ക്കുന്നില്ലേ. കോണ്‍ഗ്രസ്സിലെ പെണ്ണുങ്ങളെപ്പറ്റി എന്തോ എഴുതി. എഴുത്തിലെ ജാഗ്രതക്കുറവാണ് കാരണമെന്ന് ബേബി പറഞ്ഞപ്പോഴേ ചെറിയാന് സംഗതി പിടികിട്ടിയുള്ളൂ. ഈയിടെ വിരമിച്ച വനിതാ പ്രിന്‍സിപ്പാളിന് ആദരസൂചകമായി വിദ്യാര്‍ഥികള്‍ ശവകുടീരം തീര്‍ത്തപ്പോള്‍ അതിന്റെ ജാഗ്രതക്കുറവും ബേബി ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍ട് ഇന്‍സ്റ്റലേഷന്‍ എന്നൊരു ബോര്‍ഡ് വെച്ച് അതിന്റെ ഉദ്ഘാടനത്തിന് ബേബിസഖാവിനെ വിളിച്ചാല്‍ മതിയായിരുന്നു.

ആദിവാസികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഇരു മുണികളും തുടര്‍ച്ചയായി അവഗണിച്ചതാണ് ജാനുവും എന്‍.ഡി.എ.യില്‍ അഭയം പ്രാപിക്കാന്‍ കാരണമെന്നൊരു വാദമുണ്ട്. യു.ഡി.എഫിന്റെ കാര്യംവിട്. സി.പി.എമ്മിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. യു.ഡി.എഫും കേന്ദ്രത്തിലെ അന്നത്തെ കോണ്‍ഗ്രസ് ഗവണ്മെണ്ടും ആദിവാസികളെ പറ്റിക്കാന്‍ പല നിയമങ്ങളും സ്ഥാപനങ്ങളുമൊക്കെ ഉണ്ടാക്കും. ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം ഭൂമി നല്‍കും, കൈവശാവകാശം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി തിരിച്ചുകൊടുക്കും, ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കും തുടങ്ങിയ വ്യാമോഹങ്ങള്‍ സൃഷ്ടിച്ചത് അവരാണ്. വിപ്ലവപാര്‍ട്ടിയില്‍നിന്ന് ആദിവാസികളെ അകറ്റാനുള്ള കതന്ത്രങ്ങളാണെല്ലാം. ഒരൊറ്റയെണ്ണം നടപ്പാകില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. അമ്പത്തേഴുമുതല്‍ മാറിമാറി ഭരിച്ചിട്ട്് ആദിവാസികളുടെ സ്ഥിതി നാല്പത്തേഴിനേക്കാള്‍ മോശമാക്കിയിട്ടുണ്ട്.

ഇത്രയൊക്കെപ്പറഞ്ഞെുവെച്ച് ജാനുവിനെ പടിയടച്ച് പിണ്ഡംവെച്ചെന്നാരും ധരിക്കേണ്ട. എന്‍.ഡി.എ.പക്ഷത്ത് പോയവര്‍ക്കും തിരിച്ചുവരാം. ഇക്കണ്ട സോഷ്യലിസ്റ്റുകളൊക്കെ പലവട്ടം സംഘപരിവാര്‍ പാര്‍ട്ടികള്‍ക്കൊപ്പം പോയതാണ്. മതേതരത്വത്തിന്റെ ഇപ്പോഴത്തെ സ്റ്റാര്‍ ആയ നിതീഷ് കുമാര്‍ ഇക്കാലമത്രയും ബിഹാര്‍ ഭരിച്ചത് ബി.ജെ.പി.ക്കൊപ്പമല്ലേ? അതൊന്നും വലിയ കുറ്റമല്ല, അദ്ദേഹത്തെ തരംകിട്ടിയാല്‍ ഞങ്ങള്‍ അടുത്തവട്ടം പ്രധാനമന്ത്രിയും ആക്കും. ജാനുവിനും തിരിച്ചുവരാം, എല്ലാം ശരിയാക്കാം.

****
വി.എസ് അച്യുതാനന്ദന്‍ എന്തോ ഒരു കേസുകണക്ക് പ്രസംഗത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിക്ക് തീരെ പിടിച്ചില്ല. പതിവില്ലാത്ത രോഷയും ബഹളവുമുണ്ടാകുന്നത് കണ്ട് അച്യുതാനന്ദന്‍ ബഹുസന്തോഷത്തിലാണ്. അഞ്ചുകൊല്ലമായി നൂറു വെട്ടിപ്പുകേസ്സുകള്‍, നൂറു കോഴക്കേസ്സുകള്‍, നൂറു ഭൂദാനക്കേസ്സുകള്‍, നൂറു നിയമലംഘനങ്ങള്‍, നൂറു വിശ്വാസവഞ്ചനകള്‍ …. പിെന്നയുമെന്തെല്ലാമോ നൂറുനൂറു ആരോപണങ്ങളും-ചിലത് കേള്‍ക്കാന്‍തന്നെ കൊള്ളാത്തവ- ഉന്നയിച്ചുകൊണ്ടിരിക്കയായിരുന്നു അദ്ദേഹം. ഇതെല്ലാം കേട്ടുസഹിച്ച മുഖ്യമന്ത്രിക്ക് ഒടുവില്‍ ഫേസ്ബുക്കിലെന്തോ എഴുതിയതാണ് അസഹ്യമായത്. ഇതിനെതിരെയേ മുഖ്യമന്ത്രി കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളൂ. എന്താണ് ഇതില്‍നിന്ന് ജനം മനസ്സിലാക്കേണ്ടത്? ഇതുവരെ പറഞ്ഞതിലൊന്നും മാനനഷ്ടമില്ല, അതിലൊന്നും തെറ്റും ഇല്ല. ഇപ്പോള്‍ പറഞ്ഞ കണക്കില്‍ മാത്രം തെറ്റുണ്ട്, അതുകൊണ്ട് മാനനഷ്ടവുമുണ്ട്.

മന്ത്രിമാര്‍ക്കം മുഖ്യമന്ത്രിക്കും എതിരെ 137 കേസ്സുണ്ട് സുപ്രീം കോടതിയില്‍ എന്നോ മറ്റോ ആണ് വി.എസ് തട്ടിയത്. അത് വലിയ സംഖ്യയാണോ എന്തോ. ഒരു മാധ്യമസ്ഥാപന ഉടമ തനിക്കെതിരെ അമ്പത്തേഴ് കേസ്സുണ്ട് എന്ന് വെളിപ്പെടുത്തി. ഇടതുവക്താക്കള്‍ വിശദീകരിച്ചത് അത് സ്വന്തം പേരിലുള്ള കേസ്സുകളല്ല, വഹിച്ച സ്ഥാനങ്ങളുടെ പേരിലുള്ളതാണ് എന്നാണ്. സത്യം, ഇതു മുഖ്യമന്ത്രിക്കും വിജയ് മല്യക്കും ബാധകമാവാം. ഒരു ചെറുസ്ഥാപനത്തിന്റെ തലപ്പത്തിരുന്നാല്‍ ഇത്രയും കേസ്സാവാമെങ്കില്‍ അഞ്ചുവര്‍ഷം ഭരിച്ച മുഖ്യമന്ത്രിയുടെ പേരില്‍ അയ്യായിരം കേസ്സാകാം.

രാഷ്ട്രീയത്തിലാവുമ്പോള്‍ ആരോപണങ്ങള്‍ ഉണ്ടാവും, മറുപടി പറഞ്ഞ് ആരോപണത്തിന്റെ മുനയൊടിക്കണം. അതേ ഉള്ളൂ പരിഹാരം. ഓരോന്നിനും കോടതികേറാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. രാഷ്ട്രീയക്കാരാവുമ്പോള്‍ വേറെ പ്രശ്‌നമുണ്ട്. മാനം ഉണ്ടായിരുന്നു, ആരോപണം വന്നതുകൊണ്ട് അതു നഷ്ടപ്പെട്ടു എന്ന കോടതിയെ ബോധ്യപ്പെടുത്തണം. രണ്ടും അസാധ്യം.

****
മദ്യദുരന്തമുണ്ടാക്കാന്‍ നീക്കം നടക്കന്നുു എന്നു എക്‌സൈസ് വകുപ്പിന് ബോധ്യംവന്നതുകൊണ്ട് സൂക്ഷ്മത പാലിക്കാന്‍ സര്‍ക്കുലര്‍ അയച്ചിരിക്കുന്നുവത്രെ. മദ്യദുരന്തം ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥം? ആരോ മദ്യത്തില്‍ വിഷം കലര്‍ത്തി കൂട്ടമരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എുതന്നെ. കൊല്ലല്‍ വ്യാജമദ്യം ഉണ്ടാക്കുന്നവന്റെ അജന്‍ഡയില്‍ വരുന്നില്ല. ആളുകള്‍ ചത്താല്‍ മദ്യവില്പന പൊളിയുകയേ ഉള്ളൂ. അതുകൊണ്ടാരും കുടിയന്മാരെ കൊല്ലാറില്ല. അബദ്ധം കൊണ്ടോ അത്യാര്‍ത്തി കൊണ്ടോ വീര്യംകൂടിപ്പോയാല്‍ ചാവും എന്നുമാത്രം.

യു.ഡി.എഫിനെ തോല്പ്പിക്കാന്‍ ബാറുടമകള്‍, അല്ലെങ്കില്‍ പ്രതിപക്ഷക്കാര്‍ മദ്യദുരന്തം ഉണ്ടാക്കുമെന്ന് വിചാരിക്കാന്‍ എക്‌സൈസ് മന്ത്രിക്കേ പറ്റൂ. ഇന്റലിജന്‍സുകാര്‍ക്ക് പക്ഷേ, ഇത്തരം ദുരുദ്ദേശങ്ങളൊന്നുമില്ല. ഓണത്തിനും വിഷുവിനും പിന്നെ തിരഞ്ഞെടുപ്പിനും ആളുകള്‍ പരക്കേ വ്യാജന്‍ കുടിക്കാന്‍ ഇടയുണ്ട്, ചിലപ്പോള്‍ വ്യാജനില്‍ മറ്റവന്‍ കൂടിപ്പോകാന്‍ ഇടയുണ്ട്്, അപ്പോള്‍ ദുരന്തം സംഭവിക്കാന്‍ ഇടയുണ്ട്….പറഞ്ഞില്ലെന്നുവേണ്ട എന്ന ന്യായത്തില്‍ അവര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. അത്രയേ ഉള്ളൂ. നൂറാളുകള്‍ മരിച്ചാലൊന്നും ഇളകുന്ന ജനമല്ല നമ്മുടേത്. കുടിച്ചുമരിച്ചതല്ലേ, മരിക്കട്ടെ എന്നു പറഞ്ഞ് മുന്‍തീരുമാനപ്പകാരംതന്നെ വോട്ടുകുത്തും.

അമ്പലത്തില്‍ തൊഴാന്‍ പോയ നൂറിലേറെ നിരപരാധികളെ കൊന്നുകത്തിച്ചിട്ട് ഇവിടെ പിന്നെയും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്യുന്നു. നൂറില്‍താഴെ ആളുകളേ കേരളത്തില്‍ നടന്ന ഓരോ മദ്യദുരന്തത്തിലും മരിച്ചിട്ടുള്ളൂ. മുവായിരം നാലായിരം പേര്‍ ചോര ചിന്തി മരിക്കുന്നു നമ്മുടെ റോഡുകളില്‍ വര്‍ഷം തോറും. ആര്‍ക്കും പ്രശ്‌നമില്ല. പിെന്നയാണ് നൂറു കുടിയന്മാര്‍….
****

എന്തുകൊണ്ടെറിയില്ല, മറ്റിടങ്ങളില്‍ മദ്യത്തോട് സഹിഷ്ണുത കാട്ടുന്നവരും കേരളത്തില്‍ അതുനിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടെയും വി.എം.സുധീരന്റെയും പാര്‍ട്ടി ഗുജറാത്തിലൊഴികെ ഇന്ത്യയിലൊരിടത്തും സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയിട്ടില്ല. ഗാന്ധിജി ജനിച്ച സ്ഥലം എന്ന കുറ്റമേ ഗുജറാത്തിനുള്ളൂ.

ഇപ്പോള്‍ മദ്യനിരോധനം വാഗ്ദാനം ചെയ്യുന്ന എന്‍.ഡി.എ. ഭരിക്കുന്ന ഒരിടത്തും അതു ചെയ്തിട്ടില്ല. ഇപ്പോള്‍ കേരളത്തില്‍ മദ്യനിരോധനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നത് ക്രൈസ്തവ സഭകളാണ്. ക്രൈസ്തവര്‍ മാത്രമുള്ള ലോകത്തിലെ ഏത് രാജ്യമുണ്ട് മദ്യമില്ലാത്തതായി? ആഗോള ആസ്ഥാനത്തുപോലും അങ്ങനെയൊരു സംഭവമില്ല. ഇല്ല, കേരളം വഴികാട്ടുന്നതിനെ പരിഹസിക്കില്ല. എന്തിലെങ്കിലുമൊരു കാര്യത്തില്‍ മാതൃകയാകേെട്ടാ.അല്ലേ?

One thought on “പ്രതീകപതനവും സ്വത്വവിചാരവും

Leave a Reply

Your email address will not be published. Required fields are marked *

Go Top