ഒരു ജുഡീഷ്യല്‍ ഇരുട്ടടി

ഇന്ദ്രൻ

ഈയിടെയായി അടികളും ഇരുട്ടടികളും നാനാഭാഗത്തുനിന്നും പരക്കെ കിട്ടുന്നതുകൊണ്ട്, അടി അത്രവലിയ കാര്യമൊന്നുമല്ല എന്നനിലയിലെത്തിയിരുന്നു യു.ഡി.എഫ്. ഇരുമ്പുവടികൊണ്ട് തലമണ്ടയ്ക്കുതന്നെ ഒന്ന് കിട്ടിയാലും തലയൊന്ന് തടവി നടന്നുപോകാവുന്ന അവസ്ഥ. ഒന്നും ഏശുകേല. ഭരണകക്ഷിയായാല്‍ അങ്ങനെ വേണം. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ വലിയ സമാധാനമുണ്ടായി. ഇനി വോട്ടെടുപ്പുവരെ പുതിയ പ്രഹരങ്ങളൊന്നുമുണ്ടാകില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഭരണം ഫ്രീസറിലാവും. അതുകൊണ്ട് പുതിയ പൊല്ലാപ്പുകള്‍ ഉണ്ടാവില്ല.

അങ്ങനെ മനസ്സമാധാനത്തോടെ വോട്ടുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലെ അത് വന്നുപതിച്ചത്. ഭരണകക്ഷികള്‍ക്ക് ദോഷകരമാവുന്ന കേസ് വിധികള്‍ വോട്ടെടുപ്പ് കഴിഞ്ഞേ പ്രഖ്യാപിക്കാവൂ എന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നില്ല. അബദ്ധമായിപ്പോയി. അതുകൂടി ചേര്‍ക്കാമായിരുന്നു. സലിംരാജ് എന്ന മുന്‍ ഗണ്‍മാന്‍ ഭൂമിതട്ടിപ്പ് നടത്തിയോ ഇല്ലയോ എന്നത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഒരു ഡെപ്യൂട്ടി താസില്‍ദാര്‍ മതി. പോട്ടെ, പോരെങ്കില്‍ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആവട്ടെ. സഹായത്തിന് ഒരു എസ്.ഐ.യും ഉണ്ടായിക്കോട്ടെ. പോക്കുവരവും തണ്ടപ്പേരും ആധാരവും എന്തെന്ന് ഉത്തരേന്ത്യയില്‍നിന്ന് വരുന്ന സി.ബി.ഐ. സാറന്മാര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍തന്നെ പ്രയാസമാണ്. കഷ്ടപ്പെട്ട് മനസ്സിലാക്കിയെടുക്കാന്‍ മാത്രമുള്ള ആനക്കാര്യമൊന്നും ഈ കേസിലില്ലതാനും. ഒരു കൂട്ടക്കൊലയോ ലക്ഷംകോടി അഴിമതിയോ മറ്റോ ആയിരുന്നെങ്കില്‍ അന്വേഷിക്കാനൊരു ഗമയുണ്ടാവുമായിരുന്നു.
കേസന്വേഷണം സി.ബി.ഐ.ക്ക് വിടണം എന്ന് ആവശ്യപ്പെട്ടവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളുകളാണല്ലോ മുഖ്യമന്ത്രിയുടെ ഗണ്‍മോനും െ്രെഡവര്‍മോനും സെക്രട്ടറിമോനുമൊക്കെ. അവര്‍ എല്ലാറ്റിലും ഇടപെട്ടളയും. അന്വേഷണം നേരാംവണ്ണം നടത്തിയാലും ജനം വിശ്വസിക്കില്ല. എന്തിലെല്ലാമോ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുമൂന്നെണ്ണം ഇപ്പോള്‍തന്നെ സസ്‌പെന്‍ഷനിലോ പിരിച്ചുവിടലിലോ ജയിലിലോ ഒക്കെയുണ്ടല്ലോ. ഇത്തരം കക്ഷികള്‍ ഇനിയും ഇല്ലെന്ന് എന്താണ് ഉറപ്പ്? അതുകൊണ്ട് സലിംരാജാവിന്റെ ഭൂമിവ്യവഹാരം സി.ബി.ഐ.ക്കാര്‍ അന്വേഷിച്ചോട്ടെ. പോലീസിനെ ഹര്‍ജിക്കാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും വിശ്വാസമില്ല. അതുകൊണ്ട് അന്വേഷണം കേന്ദ്രപോലീസ് നടത്തട്ടെ ഇതാണ് ഹൈക്കോടതി വിധിച്ചത്.
‘പോലീസ് നീതിപൂര്‍വമായി പ്രവര്‍ത്തിക്കാതെ, പക്ഷപാതപരമായി പ്രവര്‍ത്തിച്ച് കുറ്റവാളികളെ സംരക്ഷിച്ച കേസുകളില്‍ നീതി ഉറപ്പുവരുത്താന്‍ അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കണം എന്നത് നീതിന്യായമേഖലയിലെ അംഗീകൃതതത്ത്വമാണ്’ എന്ന് കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്‌തെങ്കില്‍ വേറെ വല്ലവരെയും ഏല്പിച്ചാല്‍ പോരേ എന്ന് ചോദിച്ചാല്‍ കുഴയും. നേരത്തേ ഇടപെടല്‍ ഉണ്ടായത് ഇതിലെ തത്പരകക്ഷി മുഖ്യമന്ത്രിയുടെ ഗണ്‍മോന്‍ ആയതുകൊണ്ടാണ്. ഇപ്പോള്‍ ടിയാന്‍ ഉണ്ടയില്ലാത്ത ഗണ്ണാണ്. പിന്നെ എന്തിന് സി.ബി.ഐ.? പോലീസ് പോരേ എന്നും ചോദിക്കരുത്. ഗണ്‍മാന്‍ പോയാലും നീതിനടക്കില്ലെന്ന് കോടതി കരുതുന്നു. അതുപക്ഷേ, പറഞ്ഞിട്ടില്ല. കോടതിയുടെ ശരീരഭാഷ വായിച്ചാല്‍ മനസ്സിലാവും (ഇതാണ് ലേറ്റസ്റ്റ് ടെക്‌നിക്). കേരളാ പോലീസിനെ കോടതിക്ക് തരിമ്പ് വിശ്വാസമില്ല എന്നര്‍ഥം.

സി.ബി.ഐ. അന്വേഷണം എന്ന് കേട്ടപ്പോള്‍ത്തന്നെ ഇടതുസഖാക്കള്‍ ഇത്ര ആവേശംകൊണ്ടത് എന്തിനാണ് എന്നാര്‍ക്കും മനസ്സിലായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. എന്ന് കോടതി പറഞ്ഞത് കേരളത്തില്‍ ടി.പി. വധക്കേസിനേ ബാധകമായുള്ളൂ, സലിംരാജ് കേസിന് ബാധകമല്ല എന്നുണ്ടോ? നമുക്ക് സൗകര്യപ്പെടുമെങ്കില്‍ സി.ബി.ഐ. വേണം, ഇല്ലെങ്കില്‍ വേണ്ട. ഇതാണ് പൊതുവായി അംഗീകരിക്കപ്പെട്ട സര്‍വകക്ഷിതത്ത്വം. മാറാട് കേസിലാണ് അത് പച്ചയ്ക്കുകണ്ടത്. ഐക്യകേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല. പക്ഷേ, സി.ബി.ഐ.യെ അടുപ്പിക്കാതിരിക്കാന്‍ എല്ലാവരും ചേര്‍ന്ന് ഐക്യമുന്നണിയുണ്ടാക്കി. ഹൈക്കോടതിക്കും തോന്നി, മാറാട് കേസ് ഭൂമിക്കേസിനോളം വരില്ല എന്ന്. സലിംരാജ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ കോടതി പറഞ്ഞ ന്യായംവെച്ചാണെങ്കില്‍ ചില്ലറ അടിപിടിക്കേസ് ഒഴികെ മിക്കവാറുമെല്ലാ കേസുകളും സി.ബി.ഐ. േേഅന്വഷിക്കേണ്ടിവരും. കാരണം മിക്കതിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സമ്പന്നവര്‍ഗ ഇടപെടലുണ്ട്. പോലീസില്‍ ജനം എങ്ങനെ വിശ്വസിക്കാനാണ്.
കോടതി പോലീസിനെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാറിന് നെഞ്ചില്‍ത്തട്ടിയത് ഒന്നോ രണ്ടോ വാചകം മാത്രം. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനരീതിയെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്നും കോടതി പറഞ്ഞതില്‍ പിടിച്ചായിരുന്നു രാഷ്ട്രീയക്കളി മുഴുവന്‍. ആരോടാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്? ‘സ്‌റ്റേറ്റി’നോട് എന്നാണ് കോടതി പറഞ്ഞത്. കോടതിയോട് എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ വേണമായിരുന്നെങ്കില്‍ കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയയ്ക്കുമായിരുന്നു. അയച്ചിട്ടില്ല. ജനങ്ങളുടെ കോടതി നോട്ടീസയച്ചിട്ടുണ്ട് എന്നമട്ടില്‍ അവിടെ മറുപടി പറഞ്ഞോളാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന്റെ വിധി കേള്‍ക്കാനിരിക്കുന്നേയുള്ളൂ.

തിരക്കുപിടിച്ച് ഹൈക്കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയത് രണ്ട് വാചകങ്ങള്‍ക്കാണ്. അതാവട്ടെ വെറും അഭിപ്രായപ്രകടനങ്ങളുമാണ്. സ്‌റ്റേ കിട്ടിയതോടെ, രക്ഷപ്പെട്ടു എന്നമട്ടില്‍ നെടുവീര്‍പ്പിടുന്നുമുണ്ട്. കോടതി അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ അതാര്‍ക്ക് സ്‌റ്റേചെയ്യാനാവും? നടപടിയേ സ്‌റ്റേചെയ്യാന്‍ പറ്റൂ. പറഞ്ഞ അഭിപ്രായം സ്‌റ്റേചെയ്യുന്നത് വെച്ചവെടി സ്‌റ്റേചെയ്യും പോലെയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഗണ്‍മാന്‍ പണിയിലല്ല വീഴ്ചവരുത്തിയത്. സ്വഭാവശുദ്ധിയിലാണ് കറുത്തപാട് വീഴ്ത്തിയത്. കോടതി എടുത്തുപറഞ്ഞ സരിതാ കേസിലും സംഭവിച്ചത് അതാണ്. ഇതിന്റെയെല്ലാം ധാര്‍മികബാധ്യത ഭരിക്കുന്നവര്‍ക്കല്ലെങ്കില്‍ മറ്റാര്‍ക്കാണ്? ഹൈക്കോടതി ധാര്‍മികതയുടെ ജഡ്ജല്ല, നിയമത്തിന്റെ ജഡ്ജാണ്. ധാര്‍മികതയുടെ ജഡ്ജ് സ്വന്തം മനസ്സാക്ഷിയാണ്. അവിടെ അപ്പീല്‍ കോടതിയില്ല, സ്‌റ്റേയും കിട്ടില്ല.

****

സര്‍ക്കാര്‍ മന്ദിരത്തില്‍, ടി.വി. ക്യാമറക്കാര്‍ക്കെല്ലാം കാണാന്‍ പാകത്തില്‍ ഹൈക്കോടതി ജഡ്ജിയും പ്രതിപക്ഷ ഉപനേതാവും ചര്‍ച്ചചെയ്തത് സലിംരാജ് കേസില്‍ മുഖ്യമന്ത്രിക്കിട്ട് ഒരു പണികൊടുക്കുന്ന കാര്യമാണ് എന്ന് വിശ്വസിക്കുന്നുണ്ടല്ലോ ഒരുപാട് ഭരണകക്ഷി നേതാക്കള്‍. അതേ നേതാക്കള്‍തന്നെ പറയുന്നത് ഈ ജഡ്ജി കുറേക്കാലമായി മുഖ്യമന്ത്രിക്കിട്ട് നിരന്തരം പാരവെച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. എങ്കില്‍ പിന്നെ എന്തിന് കോടിയേരി ബാലകൃഷ്ണന്‍ പ്രേരിപ്പിക്കണം?
പത്രപ്രവര്‍ത്തനത്തിലെ വസ്തുനിഷ്ഠതയും നീതിന്യായരംഗത്തെ വസ്തുനിഷ്ഠതയും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണാനില്ല. കേസുകള്‍ പരിശോധിക്കുന്നത് വിസ്തുനിഷ്ഠതയെയും നിയമത്തെയും മാത്രം ആധാരമാക്കിയല്ല. ആത്മനിഷ്ഠമാണ് ഒരുപാട് കാര്യങ്ങള്‍. സൂര്യനെല്ലിയിലെ പെണ്‍കുട്ടി വ്യഭിചരിക്കുകയായിരുന്നു എന്ന് കുറേ ജഡ്ജുമാരും അതല്ല പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് വേറെ കുറേ ജഡ്ജുമാരും കരുതിയതെന്തുകൊണ്ടാണ്. തീര്‍ത്തും വ്യക്തിപരമാണ് ഇത്തരം പല നിലപാടുകളും. ഈ വ്യക്തിനിലപാടില്‍ നിന്നുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും അത്രയേ വിലകല്പിക്കേണ്ടൂ. അഭിപ്രായം കൂടുതലും വിധി കുറവുമാണ് ഇക്കാലത്ത്. അഭിപ്രായം കേട്ട് രാജിവെക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. പത്രത്തിലെ മുഖപ്രസംഗം വായിച്ച് രാജിവെക്കുന്നതുപോലെയേ ഉള്ളൂ ഇതും.
രാഷ്ട്രീയക്കാരന്റെ ശുപാര്‍ശകേട്ടാണ് കേസ് വിധിക്കുന്നത് എന്നുപറയുന്ന നേതാക്കള്‍ ജുഡീഷ്യറിയെയും അവരുടെ ധാര്‍മികനിലവാരത്തിലേക്ക് താഴ്ത്തുകയാണ്. തങ്ങളും ജഡ്ജിമാരും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നുപറയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് കോടതിയലക്ഷ്യത്തേക്കാള്‍ കൂടിയ കുറ്റമാണ്.

****

പെയ്ഡ് ന്യൂസ് എന്ന പ്രതിഭാസം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് നാട്ടുകാരുടെ ശ്രദ്ധയിലെത്തിയത്, അതിനുമുമ്പും ഉണ്ടായിരുന്നു ആ ഏര്‍പ്പാടെങ്കിലും. ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് പെയ്ഡ് സീറ്റുകളും ഉണ്ടായത്. പണംകൊടുക്കുന്ന മഹാന്മാര്‍ക്ക് സീറ്റില്‍ സംവരണം പണ്ടുമുണ്ടായിരുന്നു. പക്ഷേ, പണംമാത്രം പോരാ രാഷ്ട്രീയാഭിമുഖ്യവും വേണം എന്നുണ്ടായിരുന്നു അടുത്തകാലംവരെ. ഇപ്പോള്‍ സ്വകാര്യ കോളേജിലെ പെയ്ഡ് സീറ്റ് പോലെതന്നെ പല പാര്‍ട്ടികളിലും സ്ഥാനാര്‍ഥിത്വം. കോണ്‍ഗ്രസ്സുകാരില്‍ ദീര്‍ഘവീക്ഷണമുള്ള ആരോ ആണ് സ്ഥാനാര്‍ഥിത്വത്തിന് ടിക്കറ്റ് എന്ന് പേരിട്ടത്.
വിപണിയുടെ പെരുങ്കാലുകള്‍ മൂന്നാമത്തെ പടികൂടി ചവിട്ടിയിരിക്കുന്നു. പെയ്ഡ് സര്‍വേകളും സാര്‍വത്രികമായിരിക്കുന്നു. ഏത് കക്ഷിക്ക് അനുകൂലമായും അഭിപ്രായവോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചുകൊടുക്കുന്നതാണ്. പാര്‍ട്ടിക്കാര്‍ കട്ടും കോഴവാങ്ങിയും സ്വരൂപിച്ച പണം ഇങ്ങനെ പല കൈകളിലെത്തിക്കാന്‍ പ്രയോജനപ്പെടും എന്നതിനപ്പുറും നാല് വോട്ടുകിട്ടാന്‍ ഇതൊന്നും പ്രയോജനപ്പെടില്ലെന്ന് ഓരോ തിരഞ്ഞെടുപ്പും തെളിയിക്കുന്നുണ്ട്. എങ്കിലെന്ത്? വോട്ടിന് നടക്കുമ്പോള്‍ മനുഷ്യര്‍ക്ക് സമാന്യബുദ്ധിപോലും നഷ്ടപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top