പുതു മുത്തുവേല്‍ പോര്

ഇന്ദ്രൻ

നാനാവിധ തിരക്കുകള്‍ക്കിടയില്‍ അയല്‍ രാജ്യത്തെ തമിഴര്‍ക്ക് എന്ത് സംഭവിക്കുന്നു  എന്നൊന്നും നോക്കാനായില്ല. ഒരുകൊല്ലം അധികാരത്തിന് പുറത്തുനില്‍ക്കാം. ലങ്കാതമിഴനെച്ചൊല്ലി 
നെഞ്ചത്തടിച്ച് നിലവിളിക്കാം… പിന്നത്തെ അഞ്ചുകൊല്ലം പുറത്തുനില്‍ക്കേണ്ടി  വരുന്നത് ഒഴിവാക്കാനുള്ള ത്യാഗം മാത്രം. നഷ്ടം വരില്ല തീര്‍ച്ച

ഇപ്പോള്‍ ലങ്കയില്‍ ദഹനമെല്ലാം കഴിഞ്ഞ് പുകയേ ബാക്കിയുള്ളൂ. തമിഴര്‍ എവിടെയാണ് അവശേഷിക്കുന്നത് എന്നറിയാന്‍ ഭൂതക്കണ്ണാടി വെച്ചുനോക്കണം. അപ്പോഴാണ് നമ്മുടെ ഫയര്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആകാത്തതിനെച്ചൊല്ലി കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയും കേന്ദ്രത്തിലെ കരുണാരഹിതന്മാരും തമ്മില്‍ ശണ്‌ഠൈ നടക്കുന്നത്. ലങ്കയിലെ തമിഴര്‍ക്ക് ഇതുകൊണ്ടെന്തുപ്രയോജനം എന്നാരും ചോദിക്കേണ്ട. നമുക്ക് പ്രയോജനമുണ്ട്. ഒരു വര്‍ഷത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ രണ്ടുവോട്ടുകിട്ടാന്‍ വേറെ വഴിയില്ല.
കലൈഞ്ജര്‍ കൈ ഉയര്‍ത്തിവീശുന്നത് പോസ്റ്ററുകളില്‍ കാണാം. പോസ്റ്ററുകളിലേ കാണൂ. ഇപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ തന്നെ വയ്യ, പിന്നെയല്ലേ വീശുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിതാരാജ്ഞി പോലീസിനെ വീട്ടിലേക്കയച്ച് കരുണാവാരിധിയെ അറസ്റ്റ് ചെയ്യിക്കുന്നതിന്റെ എഡിറ്റഡ് ആനിമേറ്റഡ് ഡ്രാമ വീഡിയോ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി വെബ്‌സൈറ്റിലിട്ട് കച്ചവടം ചെയ്യാന്‍ ശ്രമിക്കുന്നത്. പുതിയ സ്റ്റണ്ട് രംഗങ്ങളൊന്നും ഇല്ല. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ബോധം ഇപ്പോള്‍ കലശലായി അലട്ടുന്നുണ്ട്. അതുകൊണ്ടാണ് രാജാവ് പിന്‍ഗാമിയായി പുത്രന്‍ മഹാത്മാ സ്റ്റാലിനെ നിയോഗിച്ചത്. കുടുംബത്തില്‍ കൊടുംപോരാണ്. പഴയ മുഗള്‍ കഥകളിലെപ്പോലെ സഹോദരന്മാര്‍ പരസ്പരം കൊല്ലുമോ എന്നേ നോക്കേണ്ടൂ.

ഇത്രയും കാലം കേന്ദ്രത്തിലെ ത്രാസ് എങ്ങനെയാണ് പൊങ്ങുന്നതും താഴുന്നതും എന്നുനോക്കി കനമുള്ള തട്ടില്‍ കയറിയിരിക്കാറാണ് പതിവ്. മറ്റു സംസ്ഥാനങ്ങളിലെ കക്ഷികളെപ്പോലെ ജാതിയും മതവുമൊന്നും നോക്കാറില്ല. പരമ്പരാഗതമായി നാസ്തികരായതുകൊണ്ടുള്ള ഗുണമാണ്. അതുകൊണ്ട്, പോക്കറ്റില്‍ എന്തുവരും എന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. കുറ്റം പറയരുതല്ലോ, തമിഴകത്തിനെന്തുകിട്ടും എന്നാദ്യം നോക്കും. അതുകഴിഞ്ഞേ നമുക്കെന്തുതടയും എന്നുനോക്കാറുള്ളൂ. കേന്ദ്രത്തിലെ പണം തടയുന്ന നല്ല വകുപ്പുകള്‍ എട്ടൊമ്പതുവര്‍ഷമായി കൈവശമുണ്ട്.

ടെലിവിഷന്‍ ചാനല്‍ സാമ്രാജ്യമാണ് ഏറ്റവും മോഡേണ്‍ മാതൃകാ വ്യവസായം. മറ്റൊരു വ്യവസായത്തിനുമില്ലാത്ത പല പല പ്രയോജനങ്ങള്‍ അതിനുണ്ട്. കേന്ദ്രത്തില്‍ അതിന്റെ വകുപ്പുതന്നെ ചോദിച്ചുവാങ്ങിയിരുന്നു. പരമ്പരാഗതമായി കഥ, തിരക്കഥ, തട്ടുപൊളി ഡയലോഗ്, അഭിനയം, സ്റ്റണ്ട് എന്നിവയിലാണ് അഭിരുചി. മക്കള്‍ നേരം പുലരും മുമ്പ് സിനിമാക്കൊട്ടകയില്‍ ടിക്കറ്റ് ക്യൂവില്‍ കാത്തുനില്‍ക്കുമെന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഒട്ടും അലംഭാവം കാണിക്കാറില്ല. സിനിമാക്കൊട്ടക കാലഹരണപ്പെടുകയാണെന്ന് മനസ്സിലായപ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. വീട്ടിലിരുന്നുതന്നെ സംഭവം സാധിപ്പിക്കാനാണ് ചാനലുകള്‍ തുടങ്ങിയത്. രണ്ടുരൂപയ്ക്ക് അരിയും വീടുതോറും സൗജന്യ ടെലിവിഷന്‍ സെറ്റും കൊടുക്കുന്നതുകൊണ്ട് പണിയൊന്നും ചെയ്യണമെന്നില്ല, ജീവിച്ചുപോകാം. പിന്നെയീ മലയാളത്താന്മാര്‍ തിന്നുകുടിച്ചുകഴിഞ്ഞുപോയ്‌ക്കോട്ടെ എന്നുവിചാരിച്ച് അരിയും പച്ചക്കറിയും കൃഷി ചെയ്യുന്നു എന്നുമാത്രം.
കേരളത്തിലെപ്പോലെ ജനങ്ങള്‍ ഉദാരമനസ്‌കരാണ്. മാറി മാറി ഇരുപക്ഷത്തെയും ജയിപ്പിച്ചുകൊള്ളും. കേന്ദ്രത്തില്‍ അപ്പോഴപ്പോള്‍ ആരാണ് അധികാരത്തിലെന്നുനോക്കി മാറി മാറിക്കളിക്കുന്നതുകൊണ്ട് അവിടെയും നല്ല പിടിയാണ്. അതിന്റെ ഗുണം ജനത്തിനും കിട്ടും. ഇതിനാണ് ട്രിക്കിള്‍ ഡൗണ്‍ സിദ്ധാന്തം എന്ന് പറയുന്നത്. സമ്പത്ത് താഴോട്ട് ഉറ്റിവീഴും. നേതാക്കന്മാര്‍ ആയിരം കോടി അടിച്ചുമാറ്റിയാല്‍ അതിലൊരു പങ്ക് ജനത്തിലെത്തുമെന്നുറപ്പല്ലേ. അങ്ങനെ വികസനവും വരുന്നു.

ഇവിടത്തെ ഭരണം, ചാനല്‍, 2ജി, സോണിയാജി, സ്‌പെക്ട്രം തുടങ്ങിയ നാനാവിധ തിരക്കുകള്‍ക്കിടയില്‍ അയല്‍ രാജ്യത്തെ തമിഴര്‍ക്ക് എന്തു സംഭവിക്കുന്നു എന്നൊന്നും നോക്കാനായില്ല. അതിനിടെ യുദ്ധത്തില്‍ തമിഴര്‍ തോറ്റെന്നോ പ്രഭാകരനെ കൊന്നെന്നോ തമിഴരെ ഉന്മൂലനം ചെയ്‌തെന്നോ ഒക്കെ ചാനലുകളിലും പത്രങ്ങളിലുമെല്ലാം കണ്ടിരുന്നു. അതിനിടയില്‍ നമ്മള്‍ കുറേ ജയിലിലും ആയിരുന്നല്ലോ. ഇപ്പോള്‍ സ്ഥിതി മോശമാണ്. അടുത്ത തിരഞ്ഞെടുപ്പുവരുമ്പോള്‍ പൊക്കിപ്പിടിക്കാന്‍ ഒരു വിഷയവും ഇല്ല. ജയലളിത 2ജി, ജയില്‍രാജാ, കനിമൊഴി എന്നും മറ്റും പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കും. ഒരുകൊല്ലം അധികാരത്തിന് പുറത്തുനില്‍ക്കാം. ലങ്കാതമിഴനെ ച്ചൊല്ലി നെഞ്ചത്തടിച്ച് നിലവിളിക്കാം… പിന്നത്തെ അഞ്ചുകൊല്ലം പുറത്തുനില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള ത്യാഗം മാത്രം. നഷ്ടം വരില്ല തീര്‍ച്ച.

** **

സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്‌കോ കുത്തക കമ്പനിയായ റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ബൂര്‍ഷ്വാ മുത്തശ്ശിപ്പത്രം (വയസ്സ് 90) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുത്തകകളുടെ കടന്നുവരവിനെ ചെറുക്കാന്‍ കച്ചവടക്കാരെ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടി ഇപ്പണി ചെയ്യുന്നത് പാര്‍ട്ടിക്കകത്തും പുറത്തും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലേഖകന്റെ വ്യാഖ്യാനം.
പതിവുപോലെ ബൂര്‍ഷ്വാ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ അബദ്ധങ്ങളുടെ നീണ്ട നിര കാണാം. അബദ്ധം നമ്പര്‍ വണ്‍. റബ്‌കോ സി.പി.എം. നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അല്ലേയല്ല. സി.പി.എം ഭരണഘടനയിലെവിടെയും വ്യവസായത്തില്‍ പാര്‍ട്ടി നടത്താം എന്നല്ലാതെ പാര്‍ട്ടിക്ക് വ്യവസായം നടത്താം എന്നുപറയുന്നില്ല. റബ്‌കോ ഒരു സാധാരണ വ്യവസായ സ്ഥാപനം മാത്രം. കൈരളി ചാനല്‍ സി.പി.എം. ചാനല്‍ അല്ലാത്തതുപോലെതന്നെ. ബാങ്കില്‍ നിന്ന് കടംവാങ്ങി, തൊഴിലാളിയെ കൊണ്ട് പണിയെടുപ്പിച്ച്, ഉത്പന്നം കൂടിയ വിലയ്ക്ക് വിറ്റ് മിച്ചമൂല്യം ലാഭമാക്കി അതിന്റെ വിഹിതം ഓഹരി ഉടമകള്‍ക്ക് നല്‍കുക എന്ന മുതലാളിത്തരീതി തന്നെയാണ് അവിടെയും നടപ്പാക്കുന്നത്. പാര്‍ട്ടി വേറെ, വ്യവസായം വേറെ.

എന്തിനാണ് കമ്യൂണിസ്റ്റുകാരായ സഖാക്കള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്ന് ചോദിക്കരുത്. ഈ ദുഷിച്ചുനാറിയ മുതലാളിത്ത വ്യവസ്ഥയില്‍ ജീവിച്ചുപോകണമെങ്കില്‍ തൊഴിലാളിക്കും മുതലാളിയായി മാറേണ്ടി വരും. ചൈനയില്‍, എങ്ങനെ കാര്യക്ഷമമായി മുതലാളിത്തം നടപ്പാക്കാം എന്ന് മുതലാളിമാരെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്നുപെട്ടിരിക്കുകയാണ്. റബ്‌കോ മോഡല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കേരളത്തിലും ചൈനീസ് മോഡല്‍ നടപ്പാക്കാം.
തത്കാലം റിലയന്‍സ് ബന്ധമൊക്കെ വേണ്ടിവന്നേക്കാം. നയം നടപ്പാക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുപിടിക്കാമെന്ന് പണ്ടേ ആചാര്യന്മാര്‍ ഉപദേശിച്ചതാണ്. ഇവിടെ വേറെയൊന്നും സംഭവിച്ചിട്ടില്ല.

** **

തമിഴ്‌നാട്ടില്‍ നിന്നൊരു കേസ് കൂടിയുണ്ട്. യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പിറ്റേന്നുതന്നെ സി.ബി.ഐ.ക്കാരന്മാര്‍ ചെന്ന് സ്റ്റാലിന്റെ വീടോ ഓഫീസോ എന്തോ റെയ്ഡ് ചെയ്തു. അത് ചെയ്തത് മഹാമോശമായി എന്ന് പത്രങ്ങള്‍ മുതല്‍ പ്രധാനമന്ത്രി വരെ വിമര്‍ശിച്ചു.
സി.ബി.ഐ.യുടെ ബുദ്ധിമുട്ടിനെ കുറിച്ച് ആര്‍ക്കുമില്ല പരിഗണന. ഒന്നോ രണ്ടോ വര്‍ഷം മുമ്പത്തെ കാര്‍ ഇറക്കുമതിക്കേസ്സാണ്. സ്റ്റാലിനെതിരെ വിരലനക്കാന്‍ ഇതുവരെ കേന്ദ്രം സി.ബി.ഐ.യെ അനുവദിച്ചില്ല. കാരണം സ്റ്റാലിന്റെ അച്ഛന്റെ ഔദാര്യത്തിലാണ് കേന്ദ്രം ശ്വാസം കഴിക്കുന്നത്. ഇപ്പോഴിതാ ആ ബാധ്യത തീര്‍ന്നു. ഇനിയെങ്കിലും കേസ് അന്വേഷിച്ചുകളയാമെന്നേ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഓര്‍ത്തുകാണൂ. പിന്തുണയ്ക്കുമ്പോഴും കേസ് അന്വേഷിക്കരുത്, പിന്തുണ പിന്‍വലിച്ചാലും അന്വേഷിക്കരുത് എന്ന് പറഞ്ഞാല്‍ സി.ബി.ഐ. വലഞ്ഞുപോകത്തേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top