നിയമസഭയുടെ ചരിത്രവും ചട്ടങ്ങളും

എൻ.പി.രാജേന്ദ്രൻ

നിയമസഭയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന ചിത്രം യാഥാര്‍ഥ്യപൂര്‍ണമാണോ ആരോഗ്യകരമാണോ എന്നതിനെക്കുറിച്ച് ജനപ്രതിനിധികളോ മാധ്യമപ്രവര്‍ത്തകര്‍തന്നെയോ ചിന്തിക്കാറുണ്ടോ എന്നറിയില്ല. ചിന്തിക്കാറുണ്ടെന്ന് കരുതിയാലും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ല. പണ്ടേതന്നെ ജനപ്രതിനിധിസഭകളെ വെറും വര്‍ത്തമാന ഇടമെന്ന് വിളിക്കാറുണ്ട്. ഇന്ന് അതിലും മോശമാണ് സ്ഥിതി. അസംബന്ധങ്ങള്‍മാത്രം പറയുന്ന, നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത, ജനങ്ങള്‍ക്കുമുമ്പില്‍ മോശം മാതൃകയായ, എപ്പോഴും ഇറങ്ങിപ്പോവുകമാത്രം ചെയ്യുന്ന, നികുതിപ്പണം ഇഷ്ടംപോലെ പോക്കറ്റിലാക്കുന്ന ഒരു അനാവശ്യസ്ഥാപനം എന്നചിത്രം പൗരസമൂഹത്തിനുമുന്നില്‍ വരച്ചുവെച്ചത് മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് എന്നുപറയാം. മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം അത് മാറ്റിയെഴുതുകയാണ്.

ആര്‍ക്കും എന്തും പറഞ്ഞ് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും കയറിവരാനും കഴിയുന്ന ഒരു അരാജകസ്ഥാപനമാണ് നിയമസഭ എന്ന തെറ്റിദ്ധാരണ മാറിയേ തീരൂ. നൂറ്റാണ്ടുകള്‍ക്കുമുമ്പേ രൂപംകൊണ്ട ജനാധിപത്യവ്യവസ്ഥയില്‍ പരീക്ഷിച്ചും പ്രവര്‍ത്തിപ്പിച്ചും വികാസം പ്രാപിക്കുന്ന ഒരു സംവിധാനമാണ് നിയമസഭ. നിയമസഭകള്‍ നിയമനിര്‍മാണസഭകളാണ്. അവ നിര്‍വഹിക്കുന്നത് അതി ഗൗരവമേറിയ ഉത്തരവാദിത്വമാണ്. വാര്‍ത്തകളാകുന്ന പൊടിപ്പുകളെക്കാള്‍, തൊങ്ങലുകളെക്കാള്‍ ഗൗരവമേറിയ ഒരുപാട് സംഗതികള്‍ അവിടെ നടക്കുന്നുണ്ട്. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പഠിച്ചേ ഒരാള്‍ക്ക് നല്ല സാമാജികനാന്‍ കഴിയൂ. നല്ല സാമാജികര്‍ ആരെല്ലാമെന്ന് നിയമസഭ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും അറിയാം. അവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബഹുമാനമാണ്. പക്ഷേ, മാധ്യമങ്ങളെ ആശ്രയിക്കുന്ന വോട്ടര്‍ക്ക് തന്റെ പ്രതിനിധി അവിടെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുക പ്രയാസമാണ്. നിയമസഭാ സാമാജികര്‍ പറയുന്ന നല്ലവാക്കുകളല്ല, മോശം വാക്കുകളാണ് തലക്കെട്ടുകളാകുന്നത്.
നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ഗൗരവമേറിയ ഭാഗങ്ങള്‍ സംബന്ധിച്ച് സാധാരണക്കാര്‍ക്കുപോലും പഠിക്കാവുന്ന പുസ്തകമൊരുക്കാനുള്ള സണ്ണിക്കുട്ടി ഏബ്രഹാമിന്റെ ശ്രമം വിജയിച്ചതാണ് ‘സഭാതലം’ എന്ന ഈ ഗ്രന്ഥം. സണ്ണിക്കുട്ടിക്ക് അത്യപൂര്‍വം ആളുകള്‍ക്ക് മാത്രമുള്ള ഒരു യോഗ്യതയുണ്ട്. കേരള നിയമസഭയിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലും റിപ്പോര്‍ട്ടിങ് നടത്താന്‍ അവസരം ലഭിച്ച അപൂര്‍വം ആളുകളില്‍ ഒരാളാണ് സണ്ണിക്കുട്ടി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിലെ ആമുഖലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇതൊരു നിയമഗ്രന്ഥമല്ല. സണ്ണിക്കുട്ടി നിയമംപഠിച്ച ആളുമല്ല. നിയമം നിര്‍മിക്കലും നിയമത്തില്‍ പറഞ്ഞതില്‍നിന്ന് വള്ളിപുള്ളി തെറ്റാതെ പ്രവര്‍ത്തിക്കലും മാത്രമല്ല നിയമസഭാ പ്രവര്‍ത്തനം. അത് നിരന്തരം വികസിച്ചുവരുന്നതാണ്. പ്രതിഭാധനരായ, ചിന്താശേഷിയുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അതിന്റെ പരിവര്‍ത്തനത്തിന് സംഭാവന ചെയ്യുന്നുണ്ട്. തീര്‍ച്ചയായും സഭാതലം പോലുള്ള കൃതികള്‍ ആ പ്രക്രിയയ്ക്ക് ആക്കംകൂട്ടുകതന്നെ ചെയ്യും.

(മാതൃഭൂമി വാരാന്തപ്പതിപ്പ് മാര്‍ച്ച് 10 -2013)

Leave a Reply

Your email address will not be published. Required fields are marked *

Go Top