പ്രഹസന്നമാകുന്ന വിവരാവകാശ നിയമനങ്ങള്‍

എൻ.പി.രാജേന്ദ്രൻ

കേരളത്തിലെ വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനപ്പട്ടിക അനൗദ്യോഗികമായി പുറത്തുവന്നുകഴിഞ്ഞു. അവസാനതീരുമാനമെടുത്ത ഉന്നതാധികാരസമിതി യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ചില ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. തീരുമാനങ്ങളില്‍ ചോദ്യം ചെയ്യപ്പെടേണ്ട പ്രധാനകാര്യം, അല്ലെങ്കില്‍ ഒരേയൊരു കാര്യം, വിരമിച്ച വിജിലന്‍സ് പോലീസ് തലവന്‍ വിന്‍സെന്റ് പോളിനെ ചീഫ് കമ്മീഷണറായി നിയമിക്കുന്നതുമാത്രമാണ് എന്ന ധാരണയാണ് ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ടത്. വിവരാവകാശകമ്മീഷന്റെ തലപ്പത്ത് തുടര്‍ച്ചയായി രണ്ടാംതവണയും പോലീസ് മേധാവിയെ നിയോഗിക്കുന്നതിന്റെ ഔചിത്യം അവിടെ നില്‍ക്കട്ടെ. പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയ അഴിമതിയന്വേഷണം സംബന്ധിച്ച സംശയത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റനേകം ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഇതിലുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ പോലും ഇവയെക്കുറിച്ചൊന്നും പറയുന്നില്ല.

കേരളത്തിലെ എണ്ണമറ്റ കമ്മീഷനുകളിലേക്കും ബോര്‍ഡുകളിലേക്കും അക്കാദമികളിലേക്കും കമ്മിറ്റികളിലേക്കും നടക്കുന്ന നിയമനങ്ങളുടെ വ്യവസ്ഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, അപൂര്‍വതകളുള്ളതാണ് വിവരാവകാശ കമ്മീഷന കമ്മീഷണര്‍ നിയമനവ്യവസ്ഥകള്‍. വിജ്ഞാപനം പരസ്യപ്പെടുത്തി താല്പര്യമുള്ളവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച്, ഉദ്യോഗസ്ഥതലത്തില്‍ സൂക്ഷ്മപരിശോധന നടത്തി തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍നിന്ന് ഉന്നതാധികാരസമിതി നിര്‍ദ്ദേശിക്കുന്ന വ്യക്തികളെ ഗവര്‍ണര്‍ നിയമിക്കുന്ന ഏക ഔദ്യോഗികപദവി ഒരുപക്ഷേ വിവരാവകാശകമ്മീഷണര്‍മാരുടേതാവും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമവും സുപ്രീം, േകാടതികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് നിയമനത്തിന് ആധാരമായ വ്യവസ്ഥകള്‍. നിയമത്തിനും അതിന്റെ നടത്തിപ്പുസംവിധാനത്തിനും, പാര്‍ലമെന്റും ജുഡീഷ്യറിയും നല്‍കിയ പ്രാധാന്യത്തിന്റെ വ്യക്തമായ തെളിവുകളാണിതെല്ലാം. നിര്‍ഭാഗ്യവശാല്‍, കോര്‍പ്പറേഷന്‍-ബോര്‍ഡ്-അക്കാദമി നിയമനങ്ങള്‍ക്കുനല്‍കുന്ന ഗൗരവമോ പ്രാധാന്യമോ സുതാര്യതയോ പോലും വിവരാവകാശ കമ്മീഷന്‍ നിയമനങ്ങള്‍ക്ക് നല്‍കിയില്ല.

പ്രതിപക്ഷനേതാവോ മാധ്യമങ്ങള്‍പോലുമോ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം, കമ്മീഷനില്‍ മാധ്യമമേഖലയ്ക്ക് പ്രാതിനിധ്യം നിഷേധിച്ചു എന്നുള്ളതാണ്. ”നിയമം, ശാസ്ത്രസാങ്കേതികം, സാമുഹ്യസേവനം, മാനേജ്‌മെന്റ്,് മാധ്യമം, ഭരണനിര്‍വഹണം എന്നിവയിലേതെങ്കിലും മേഖലയില്‍ വിപുലമായ അറിവും അനുഭവവും  പൊതുരംഗത്ത് പ്രാമുഖ്യവും” ഉള്ള വ്യക്തികളെയാണ് നിയമിക്കേണ്ടതെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ പറഞ്ഞ ഏതെങ്കിലും മേഖലയില്‍ വിപുലമായ അറിവും പൊതുരംഗത്ത് പ്രാമുഖ്യവും ഉള്ള എത്ര വ്യക്തികള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട് എന്ന് ജനങ്ങള്‍ അറിയേണ്ടതല്ലേ? വിവരാവകാശരംഗത്തു പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ദ്ധന്മാരുടെ അപേക്ഷകള്‍ പോലും അവഗണിക്കപ്പെട്ടു എന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. മാധ്യമരംഗവും ശാസ്ത്രസാങ്കേതികരംഗവും ഒഴിച്ചുനിര്‍ത്തപ്പെട്ടത് അറിവും പൊതുരംഗത്ത് പ്രാമുഖ്യവും ഉള്ള ആരും അവരുടെ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടാണോ?

മുന്‍ യു.പി.എ സര്‍ക്കാറിന്റെ അഭിമാന നിയമനിര്‍മാണമായിരുന്നു വിവരാവകാശം. ലോകത്തിലെത്തന്നെ ഏറ്റവും കുറ്റമറ്റ നിയമമാണ് നമ്മുടേതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധന്മാര്‍തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ അടങ്ങുന്ന പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമത്തിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥ, വിവരാവകാശകമ്മീഷണര്‍മാരായി രാഷട്രീയപ്രവര്‍ത്തകരെയോ പാര്‍ട്ടികളില്‍ സ്ഥാനംവഹിക്കുന്നവരെയോ ജനപ്രതിനിധികളെയോ നിയമിക്കരുത് എന്നായിരുന്നു. ഈ വ്യവസ്ഥയുടെ ഉദ്ദേശ്യം പ്രശംസനീയമെങ്കിലും ഇതില്‍ വിവേചനത്തിന്റെ അംശമുണ്ടെന്നു കോടതിക്കു തോന്നിയതിനാല്‍ ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടായി. നിയമനശേഷം രാഷ്ട്രീയവുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍മതി എന്നു മാറ്റി. പക്ഷേ, കേരളത്തിലെ നിയമനം കണ്ടാല്‍ തോന്നുക രാഷ്ട്രീയക്കാരെ മാത്രം നിയമിച്ചാല്‍മതി എന്നു സുപ്രിം കോടതി വിധിച്ചു എന്നാണ്‍ നിയമനം പൂര്‍ണമായി ഭരണമുന്നണിയിലെ പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുത്തതുനാം കണ്ടു.

വിവരാവകാശവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രൊഫഷനാണ് മാധ്യമപ്രവര്‍ത്തനം. തൊഴില്‍പരമായി വിവരാവകാശത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നിയമ, മാധ്യമ മേഖലകളിലുള്ളവരാണ്.  ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. വിവരാവകാശനിയമവും അങ്ങനെത്തന്നെ. പത്രസ്വാതന്ത്ര്യമാണ് ആദ്യത്തെ വിവരസ്വാതന്ത്ര്യ സംവിധാനം. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ നേടുതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. എല്ലാറ്റിനുമപ്പുറം ഭരണനടപടികളിന്മേല്‍ ഒരു വാച്ച്‌ഡോഗ് കരുതലും മാധ്യമങ്ങളുടേതാണ്. നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മാധ്യമമാണ്. ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ഒരു കൈ ആണ് വിവരാവകാശനിയമം. എന്നിട്ടും കേരളത്തിലെ നിയമനടത്തിപ്പില്‍നിന്ന് ദുരൂഹമായ കാരണങ്ങളാല്‍ മാധ്യമമേഖല മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ഇതിന്റെ ന്യായം വിശദീകരിക്കാന്‍ ഗവണ്മെന്റ് ബാധ്യസ്ഥമാണ്.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള നിയമത്തെ പാര്‍ട്ടിയാധിപത്യം ശക്തിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു. വീതംവെപ്പ് രാഷ്ട്രീയത്തില്‍, പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കുപോലും വിലയില്ല. വൈസ് ചാന്‍സലര്‍മാരെ പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി തീരുമാനിക്കുന്ന സംസ്ഥാനത്ത് വിവരാവകാശ കമമീഷണര്‍മാര്‍ക്കെന്ത് പവിത്രത? രണ്ടാം സ്വാതന്ത്ര്യം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ഏറ്റവും വലിയ പൗരാവകാശനിയമം, കക്ഷിരാഷ്ട്രീയത്തിന്റെ സ്വാര്‍ത്ഥതകളാല്‍ തകര്‍ക്കപ്പെടുകയാണ്.

(മാധ്യമം ദിനപത്രം 2016 മാര്‍ച്ച് മൂന്നിന് പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top