കെണിയില്‍ വീണ മാണി

ഇന്ദ്രൻ


മാണിസാര്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ സര്‍വസമ്മതമുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്ന നിലയെത്തിനില്‍ക്കുമ്പോഴിതാ വിജിലന്‍സ് കോഴക്കേസില്‍ പ്രതിയായിരിക്കുന്നു. സകലരുടെയും പുണ്യപുരുഷന്‍ ഒറ്റരാത്രികൊണ്ട് എടുക്കാച്ചരക്കായി. ദൈവം ഇല്ല എന്ന് നാസ്തികര്‍ പറയുന്നതില്‍ കഴമ്പില്ലേ എന്ന് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു നിമിഷം തോന്നിയിരിക്കും. പേടിക്കാനില്ല. എല്ലാം പരീക്ഷണങ്ങള്‍മാത്രം. ദൈവം രക്ഷിക്കും

കോഴവാങ്ങി എന്നതിന് കേരളത്തില്‍ ഒരു മന്ത്രി ആദ്യമായാണുപോലും കേസില്‍ കുടുങ്ങുന്നത്. എന്തൊരു അദ്ഭുതം! ആദ്യമായി കേസില്‍ കുടുങ്ങിയ മന്ത്രി എന്നേ പറഞ്ഞിട്ടുള്ളൂ. ആദ്യമായി കോഴവാങ്ങിയ മന്ത്രി എന്നൊരു ബഹുമതി ആരും മാണിസാറിന് ചാര്‍ത്തിക്കൊടുക്കുകയില്ല. ഏതെല്ലാം മന്തന്മാര്‍ എത്രയെല്ലാം വാങ്ങിക്കൂട്ടിയിരിക്കുന്നു. അവരാരും ഇത്തരമൊരു കേസില്‍ പെട്ടില്ല. അത്യന്തം കാര്യക്ഷമമാണ് നമ്മുടെ അഴിമതി നിയന്ത്രണ വിജിലന്‍സ്‌രാഷ്ട്രീയ സംവിധാനം. സംശുദ്ധകേരളം, അഴിമതിരഹിതകേരളം! സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു മന്ത്രി കോഴക്കേസില്‍ പ്രതി. എന്തുകാര്യത്തിലും മുന്നില്‍ മാണിസാര്‍തന്നെ വേണമല്ലോ.
പത്രക്കാരും രാഷ്ട്രീയക്കാരും പറഞ്ഞുപറഞ്ഞ് കുഴിയാനയെ ചിലപ്പോള്‍ കൊമ്പനാനയാക്കിക്കളയും. മുമ്പ് കേട്ടിരുന്നത് കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കൗശലങ്ങള്‍ ഏറെ സ്റ്റോക്കുള്ളത് മാണിസാറിനാണ് എന്നാണ്. കരുണാകരനുശേഷം അതുമാറി. മാണിതന്നെ മുന്നില്‍. തന്ത്രകുതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ ലോകറാങ്കും ഡോക്ടറേറ്റും ഉള്ള ഏക ഇന്ത്യക്കാരനാണ് കെ.എം. മാണിയെന്ന് ആരാധകര്‍ പറഞ്ഞുനടക്കുന്നുണ്ടായിരുന്നു. 50 വര്‍ഷമായി മാണിസാര്‍ സ്വന്തമായൊരു പാര്‍ട്ടി ചുമലിലേന്തി നടക്കുന്നു. വര്‍ഷംതോറും പിളര്‍പ്പും ലയനവും സംഘടിപ്പിക്കാന്‍ കാശ് കുറച്ചൊന്നും പോരല്ലോ. ഇടവിട്ടിടവിട്ട് സംസ്ഥാന ധനമന്ത്രി. അവതരിപ്പിച്ചത് 12 ബജറ്റ്. കോണ്‍ഗ്രസ് വിട്ട് വേറെ കോണ്‍ഗ്രസ് ഉണ്ടാക്കിയവരൊന്നും ഇന്ത്യയിലൊരിടത്തും വേരുപിടിച്ചിട്ടില്ല.

കേരളാ കോണ്‍ഗ്രസ്സിന് നല്ലവണ്ണം വേരുപിടിച്ചെന്ന് മാത്രമല്ല, 50 വര്‍ഷമായി കനത്ത വിളവുമായിരുന്നു. നാണ്യവിളകളായിരുന്നതുകൊണ്ട് കാശിനും പഞ്ഞമില്ല. എല്ലാം മാണിസാറിന്റെ മിടുക്കുകൊണ്ടാണ് എന്നല്ലേ നമ്മള്‍ വിശ്വസിച്ചിരുന്നത്. വഹിച്ച മന്ത്രിസ്ഥാനങ്ങളെല്ലാം നല്ല ചക്കരക്കുടങ്ങള്‍ ആയിരുന്നിട്ടും മാണിസാര്‍ ഒരു വിജിലന്‍സ് അന്വേഷണത്തിനും മറുപടി പറയേണ്ടിവന്നിരുന്നില്ല. അധ്വാനവര്‍ഗസിദ്ധാന്തത്തിന് നൊബേല്‍ പുരസ്‌കാരം തലനാരിഴയ്ക്കാണ് മിസ്സായതെന്ന് പാലാക്കാര്‍ കരുതുന്നു. മാണിസാര്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ സര്‍വസമ്മത മുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്ന നിലയെത്തിനില്‍ക്കുമ്പോഴിതാ വിജിലന്‍സ് കോഴക്കേസില്‍ പ്രതിയായിരിക്കുന്നു. സകലരുടെയും പുണ്യപുരുഷന്‍ ഒറ്റ രാത്രികൊണ്ട് എടുക്കാച്ചരക്കായി. ദൈവം ഇല്ല എന്ന് നാസ്തികര്‍ പറയുന്നതില്‍ കഴമ്പില്ലേ എന്ന് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു നിമിഷം തോന്നിയിരിക്കും. പേടിക്കാനില്ല. എല്ലാം പരീക്ഷണങ്ങള്‍മാത്രം. ദൈവം രക്ഷിക്കും. മുഖ്യമന്ത്രിസ്ഥാനം തരാനേ പാര്‍ട്ടികളുടെ ഔദാര്യം വേണ്ടൂ. വിജിലന്‍സ് കേസില്‍നിന്ന്് രക്ഷിക്കാന്‍ ദൈവം മതി.

ഇതിനേക്കാള്‍ വലിയ ഡസന്‍ കേസ് വന്നിട്ടും ഈ കോണ്‍ഗ്രസ്സുകാര്‍ എങ്ങനെയാണ് ഓരോന്നില്‍നിന്നും തടിയൂരിപ്പോന്നത്? വിജിലന്‍സ് കേസില്‍ അന്വേഷണത്തെ നേരിടാത്ത മന്ത്രിയാരുണ്ട് കേരളത്തില്‍? കേസുള്ളവരൊക്കെ രാജിവെച്ചാല്‍ പിന്നെ ആര് മന്ത്രിയാകും? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്യംതന്നെ എടുക്കൂ. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ സകലേടത്തുനിന്നും കിട്ടിയിട്ടുണ്ട് പിടിപ്പത് വിമര്‍ശനം. നാലഞ്ച് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പുറത്തുപറയാന്‍ കൊള്ളാത്ത കേസുകളില്‍പ്പോലും കുടുങ്ങി. സരിത, സലിംരാജ്, ടൈറ്റാനിയം, പാമോലിന്‍ തുടങ്ങി എത്രയെത്ര കേസുകള്‍ വിടാതെ പിന്തുടരുന്നു. നിയമം അതിന്റെ വഴിക്കുപോകുമെന്ന് ഇടയ്ക്കിടെ ജപിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു, കേസൊന്നും ഇങ്ങോട്ടടുക്കുന്നില്ല. മുന്‍കാലത്ത് ഇതിന്റെ പാതി ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രിമാര്‍ രാജിവെച്ചുപോയിട്ടുണ്ട്. അവര്‍ക്ക് ധാര്‍മികത്തിന്റെ അസുഖം ഉണ്ടായതാണ് കാരണം. മുഖ്യന് അങ്ങനെയാരു പ്രശ്‌നമില്ല. സെക്രട്ടേറിയറ്റ് വളഞ്ഞാലും നിവര്‍ന്നാലും പ്രശ്‌നമല്ല. വീട് ഉപരോധിച്ചാലും കുലുങ്ങില്ല കേളന്‍. ആഴ്ചയില്‍ രണ്ട് എന്ന തോതിലാണ് രാഷ്ട്രീയപ്രതിസന്ധി. പാര്‍ട്ടിയിലും മുന്നണിയിലും അഖണ്ഡ തമ്മില്‍ത്തല്ലും. എന്നിട്ടും തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടും സീറ്റും കൂടുതല്‍ നേടി മുന്നണി. ഇതെന്താണ് വിദ്യയെന്ന് മാണിക്കുപോലും മനസ്സിലായിട്ടില്ല.

മുഖ്യമന്ത്രിയുടെ കിങ്കരന്മാരുടെ ഗൂഢാലോചനകൊണ്ടാണോ അതല്ല, സംസ്ഥാനത്തെ കുടിയന്മാരുടെ ശാപം കൊണ്ടാണോ മാണിസാര്‍ കെണിയില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല. കേരളാകോണ്‍ഗ്രസ്സുകാര്‍ വിശ്വസിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ദൗത്യസംഘമാണ് കുടിലവൃത്തിയുടെ പിന്നിലെന്നാണ്. അതില്‍ യുക്തിയില്ലാതില്ല. സര്‍വസമ്മതനായിരുന്നു മാണി. ബി.ജെ.പി. മുഖപത്രംപോലും പാലേലെ ‘മാണി’ക്യത്തെ വാനോളം പൊക്കിയതാണ്. അസൂയ മൂത്തിട്ടാവും കോണ്‍ഗ്രസ്സുകാര്‍ ഗൂഢാലോചന
നടത്തിയത്. മദ്യം മാണിയുടെ വകുപ്പല്ല. അദ്ദേഹത്തിന്റെ കൈവശമുള്ള നിയമവകുപ്പിന് ചില്ലറ ദ്രോഹമൊക്കെ ചെയ്യാന്‍ കഴിയുമായിരിക്കും. അത്രയേ ഉള്ളൂ. മദ്യവില്പനക്കാരുടെ സംഘടന മാണിക്കുമാത്രം കോഴ കൊടുക്കില്ലെന്ന് ഏത് കടുംപൊട്ടനും അറിയാം. എന്നിട്ടും ആരോപണവും വിജിലന്‍സും കേസുമെല്ലാം മാണിക്കെതിരെ മാത്രം. ഒരായുസ്സുകൊണ്ട് ഉണ്ടാക്കിയ കീര്‍ത്തിയെല്ലാം ഇതാ കിടക്കുന്നു ധരണിയില്‍. മുമ്പൊരുതവണ കേന്ദ്രമന്ത്രിയാകാനുള്ള സകല ലക്ഷണവും ഒത്തുവന്നതാണ്. അന്ന് ലീഡറാണ് പാലംവലിച്ചതെന്ന് പലരും പറഞ്ഞു. പോകട്ടെ, മുഖ്യമന്ത്രിസ്ഥാനം? അതും പോകട്ടെ, ഉപമുഖ്യമന്ത്രിസ്ഥാനമെങ്കിലും? ഒന്നുമുണ്ടായില്ല. അവസാനകാലത്ത് ഉണ്ടായത് പിടിപ്പത് ദുഷ്‌പേര്.

****
സംസ്ഥാനരാഷ്ട്രീയത്തിന്റെ ചര്‍ച്ചയില്‍ മൃഗസാന്നിധ്യം പതിവായിരിക്കുന്നു. കാട്ടുപോത്ത്, കണ്ടാമൃഗം എന്നിവയാണ് പ്രതീകങ്ങളായി സദാ രംഗത്തുവരുന്നത്. ചിലര്‍ക്ക് യക്ഷികളുടെ ഉപദ്രവമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിമാരില്‍ ചിലര്‍ കാട്ടുപോത്തുകളാണെന്നും അവര്‍ നടക്കുമ്പോള്‍ ഇളകുന്ന മണ്ണിലെ പുഴുക്കളെ കൊത്തുന്നവരാണ് ഉദ്യോഗസ്ഥരെന്നും പറഞ്ഞത് മന്ത്രിസ്ഥാനത്തിരുന്ന് നല്ല അനുഭവമുള്ള ഗണേശ് കുമാര്‍ ആണ്. സത്യമാവും.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വമ്പന്‍ അഴിമതി നടക്കുന്നതായുള്ള ആരോപണം കേട്ട് മുഖ്യമന്ത്രിക്കും കെ.പി.സി.സി. പ്രസിഡന്റിനും ആശ്വാസം തോന്നിയിരിക്കണം. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തില്‍ അഴിമതിനടന്നു എന്നല്ല ആരോപിച്ചിട്ടുള്ളത്. പൊതുവെ അഴിമതിയാണ് എന്നുമാത്രം. ഇത് കേട്ടാല്‍ തോന്നുക പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍മാത്രമാണ് അഴിമതി കണ്ടത് എന്നാണ്. ബാക്കി മന്ത്രിയാപ്പീസുകളെല്ലാം ശുദ്ധം.

അഴിമതിക്കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന്‍ നാടുമുഴുക്കെ വീടും ഫ്‌ളാറ്റും എസ്റ്റേറ്റും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്കാരായ വലിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നൊരു നമ്പര്‍ വിദ്വാന്‍ ഇറക്കിനോക്കി. സരിതയ്ക്ക് കഴിയുന്നത് സൂരജിന് കഴിയില്ല. അഴിമതിക്കാരന്‍ അഴിമതിക്കൂട്ടാളിയുടെ പേര് പറയില്ല.നാളെ തലയൂരാന്‍ അവന്റെ സഹായമെങ്കിലുംകിട്ടണ്ടേ?
പാര്‍ട്ടിക്കാര്‍ക്കെല്ലാം അറിയാം എവിടെയെല്ലാം എത്രയെല്ലാം അഴിമതിയുണ്ടെന്ന്. പക്ഷേ, മിണ്ടില്ല. മദ്യക്കച്ചവടക്കാരന്‍ പറയുംവരെ മന്ത്രി മാണി പ്രതിപക്ഷത്തിനും സംശുദ്ധനായിരുന്നതുപോലെ. അഴിമതിയെക്കുറിച്ച് മിണ്ടാതിരിക്കുന്നതും മിണ്ടുന്നതും രാഷ്ട്രീയലക്ഷ്യത്തോടെ. വെളിപ്പെടുത്തലുകള്‍ കേട്ട് കൈയടിക്കുന്ന ജനം വിഡ്ഢി.

****
കേന്ദ്രസര്‍ക്കാറിന് നന്ദി, ഇനി ആത്മഹത്യചെയ്യാന്‍ പേടിക്കേണ്ട. ശ്രമം പരാജയപ്പെട്ടാല്‍ ഒരുകൊല്ലം ജയിലിലാകില്ല എന്നുവേണമെങ്കില്‍ പരിഹസിക്കാം. പക്ഷേ, രാജ്യത്തെ വലിയ വിഡ്ഢിനിയമം മാറ്റാന്‍ ഇപ്പോഴെങ്കിലും തയ്യാറായ സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ഏത് നിയമവും സഭയില്‍ ചര്‍ച്ചപോലും നടത്താതെ നിമിഷംകൊണ്ട് പാസാക്കാം. പക്ഷേ, നിയമം ഇല്ലാതാക്കാന്‍ ചില്ലറയൊന്നുമല്ല പാട്. 42 വര്‍ഷംമുമ്പ് ആരംഭിച്ചതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 309ാം വകുപ്പ് റദ്ദാക്കാന്‍ വേണ്ടിയുള്ള ശ്രമമെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. തട്ടിയും മുട്ടിയും അതങ്ങനെ നീണ്ടുപോയി. ഇപ്പോഴേ അതിന്റെ സമയമായുള്ളൂ.
ഫോട്ടോസ്റ്റാറ്റ് ലോകം മുഴുവന്‍ നിലവില്‍വന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മാര്‍ക് ലിസ്റ്റ് ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ചുകൊണ്ടുവരാന്‍ കല്പിക്കുന്ന ചട്ടങ്ങള്‍ നിലനിന്നു. മോദി സര്‍ക്കാര്‍ വേണ്ടിവന്നു അതും മാറ്റാന്‍. ഇപ്പോഴും പല സംസ്ഥാനസര്‍ക്കാറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബോധമുദിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top