ട്രംപ്ജിനു കോടികളുടെ നമസ്‌തെ!

എൻ.പി.രാജേന്ദ്രൻ

തെറ്റിദ്ധരിക്കരുത്. കോടികളുടെ നമസ്‌തെ എന്നു പറഞ്ഞതിന് അര്‍ത്ഥം കോടിക്കണക്കിനാളുകള്‍ നമസ്‌തെ പറഞ്ഞു എന്നല്ല. കോടിക്കണക്കിന് രൂപ നമസ്‌തെ പറയാന്‍ ചെലവാക്കി എന്നാണ്. വന്‍സ്വീകരണമാണ് ഇവിടെ ഒരുക്കിയത് എന്നു ചുരുക്കം. അതിനെക്കുറിച്ച് വീരവാദം മുഴക്കിയത് അതിഥിയായ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്. ആദ്യം പറഞ്ഞത് ഗുജറാത്തില്‍ എഴുപത് ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കും എന്നായിരുന്നു. ശരിയായി അമേരിക്കന്‍ ഇംഗ്‌ളീഷില്‍ പറയാന്‍ അറിയാത്ത ആരോ ഏഴു ലക്ഷം എന്നതിനു ഏഴു മില്യന്‍ എന്നു പറഞ്ഞുകൊടുത്തതാണോ എന്നു സംശയിക്കണം. അതും പോരാഞ്ഞിട്ട് ട്രംപ്ജി തന്നെ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ഒരു കോടിയായി ഉയര്‍ത്തുകയും ചെയ്തു. വീമ്പു പറയാന്‍ എവിടെയും ജി.എസ്.ടിയൊന്നും കോടുക്കേണ്ടതില്ലല്ലോ.

നമ്മുടെ പ്രധാനമന്ത്രി അഞ്ചുമാസം മുമ്പ് മോദി ഹൂസ്റ്റണില്‍ ചെന്നപ്പോള്‍ ലക്ഷക്കണക്കിനു പേര്‍ ‘ഹൗ ഡു യു ഡു മോദി’ ( ഇതിന്റെ ഷോര്‍ട് ഫോമാണ് ഹൗഡി മോദി ) എന്നു ചോദിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്‌തെന്നാണല്ലോ ഐതിഹ്യം. ഇതിലൊരു ചെറിയ പ്രശ്‌നമുണ്ട്. അമേരിക്കയില്‍ ചെന്നാലും ഇന്ത്യയില്‍ നിന്നാലും മോദിജിയെ സ്വീകരിക്കാന്‍ പാഞ്ഞെത്തുക ഇന്ത്യക്കാര്‍ തന്നെയാണ്. അമേരിക്കക്കാര്‍ക്ക് വേറെ പണിയുണ്ട്. അമേരിക്കയില്‍ അര ലക്ഷം പേര്‍ മോദിയെ ആവേശപൂര്‍വം സ്വീകരിച്ചെന്നാണ് കണക്ക്. സ്വീകരിച്ചത് അമേരിക്കാരാണോ എന്നു ചോദിച്ചാലും,, ഇന്ത്യക്കാരല്ലേ എന്നു ചോദിച്ചാലും അതെ എന്ന മറുപടി കിട്ടും. രണ്ടും ശരിയാണ്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാര്‍. ഇന്ത്യന്‍ വംശജര്‍ എന്നു വേണം പറയാന്‍. പലരും ഇരട്ട പൗരന്മാരാണ്. അമേരിക്കയില്‍ ജോലി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അവിടത്തെ പൗരനാകുന്നതില്‍ ഒട്ടും തെറ്റില്ല. അതിലവര്‍ ജാതിയും മതവും നോക്കാറില്ല. ഇന്ത്യക്കാര്‍ ഇന്ത്യയോട് സ്‌നേഹമില്ലാത്തതുകൊണ്ടൊന്നുമല്ല അമേരിക്കന്‍ പൗരന്മാരാകുന്നത്. അമേരിക്കയില്‍ ജീവിച്ച് പരമാവധി അവരുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വലിയ തുക ശമ്പളം പറ്റി അതു വഴി ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യ അമേരിക്കയില്‍ നിന്നു വന്‍തുക വായ്പയും സഹായവും വാങ്ങുന്നത് അവരെ പാപ്പരാക്കാനാണ് എന്നു പണ്ട് വി.കെ.എന്‍ എഴുതിയത് മറക്കേണ്ട.

നമ്മുടെ പ്രധാനമന്ത്രി, വെറും ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന് അമേരിക്ക വീസ നിഷേധിച്ചത് ഓര്‍മയുണ്ടല്ലോ. ഇന്ന് അതോര്‍ക്കാന്‍ അവര്‍ മടിക്കും. ചെറിയ തുക്കട രാജ്യം വല്ലതും ആയിരുന്നെങ്കില്‍ അതേ ആള്‍ പ്രധാനമന്ത്രിയായാലും വീസ കിട്ടുമായിരുന്നില്ല. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യത്തോട് അക്കളി കളിക്കാന്‍ പറ്റില്ലല്ലോ. രണ്ടാമത്തെ വലിയ രാജ്യം രണ്ടാമത്തെ വലിയ വിപണി കൂടി ആണല്ലോ. സാരമില്ല, അദ്ദേഹം വന്നോട്ടെ എന്നായി അമേരിക്ക. രാജ്യത്തിന്റെ ഗവണ്മെന്റ് അകറ്റിനിര്‍ത്താന്‍ ശ്രമിച്ച ഒരു അന്യരാജ്യത്തലവന്‍ വരുമ്പോള്‍ സ്വന്തം പൗരന്മാര്‍ ഇങ്ങനെ കൊട്ടിഘോഷിക്കുന്നത് ശരിയോ എന്നാരും അവരോട് ചോദിക്കുകയില്ല. കൊട്ടിഘോഷിച്ചതിന് ആരെയും രാജ്യദ്രോഹക്കുറ്റത്തിനു ജയിലിലിടാറുമില്ല.

പറഞ്ഞുവന്നത് മറ്റൊരു കാര്യമാണ്. അമേരിക്കയില്‍ മോദിയെ സ്വീകരിച്ചത് അമേരിക്കക്കാരല്ല, ഇന്ത്യക്കാരാണ്. ഇവിടെ ട്രംപ്ജിയെ സ്വീകരിച്ചത് ഇന്ത്യക്കാരാണ്. അവിടെ മോദി സ്വീകരണക്കമ്മിറ്റിയില്‍ പേരിന് ചില അമേരിക്കക്കാരുണ്ടായിരുന്നു. ഇവിടെ ട്രംപിനെ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ മഷിയിട്ടു നോക്കിയാലും ഒരു അമേരിക്കക്കാരനെ കാണില്ല. അതു വേണമെന്നല്ല. കാരണം, ട്രംപ് ഇവിടെ വരുന്നത് ഇന്ത്യക്കാരായ അമേരിക്കന്‍ വോട്ടര്‍മാരുടെ  വോട്ടു പിടിക്കാനാണ്. പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്ന ട്രംപിനു അമേരിക്കയില്‍ പൗരത്വമുള്ള ഇന്ത്യക്കാരുടെ വോട്ടുവേണം. ബി.ജെ.പിക്ക് അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയിലും കാണും കുറെ ബ്രാഞ്ചു കമ്മിറ്റികള്‍. അവര്‍ക്കു ട്രംപാണ് സ്ഥാനാര്‍ത്ഥി.

മോദിക്കു വോട്ടുകിട്ടുന്നതിനപ്പുറം ട്രംപ് ആഘോഷം കൊണ്ട് ഇന്ത്യക്കു നേട്ടമുണ്ടാകില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. വലിയ കരാറൊപ്പിടാനൊന്നും ഇപ്പോള്‍ സമയമില്ല. ഇറക്കുമതിയിന്മേല്‍ വലിയ നികുതി ചുമത്തി അമേരിക്കയെ കുഴപ്പത്തിലാക്കുന്ന സ്വഭാവം ഇന്ത്യക്കാര്‍ ഇനിയും വെടിയാത്തതില്‍ ട്രംപിന് പരിഭവമുണ്ട്. തല്‍ക്കാലം വോട്ടു കഴിയുംവരെ അതു മിണ്ടുന്നില്ല. പക്ഷേ, ഹെലികോപ്റ്റര്‍, വിമാനം, തോക്ക്, പീരങ്കി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഇന്ത്യ എപ്പോള്‍ വേണമെങ്കിലും വാങ്ങുമല്ലോ. തല്‍ക്കാലം അതുകൊണ്ട് ട്രംപ്ജി തൃപ്തിപ്പെടുമായിരിക്കും.

അതിനിടെ, അഹമ്മദാബാദില്‍ മോദി സഞ്ചരിക്കുന്ന പാതയ്ക്കരികിലെ ചേരികള്‍ അദ്ദേഹം കാണാതിരിക്കാന്‍ വേണ്ടി മതിലുകള്‍ കെട്ടി മറച്ചതായി ഒരു അപഖ്യാതി മാധ്യമങ്ങളും രാജ്യസ്‌നേഹമില്ലാത്ത ചില കൂട്ടരും പ്രചരിപ്പിക്കുന്നുണ്ട്. അതിഥികള്‍ക്കു നാം മനഃക്ലേശം ഉണ്ടാക്കരുതല്ലോ, നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ നാം തകര്‍ക്കാനും പാടില്ല. പാവങ്ങള്‍ ഒട്ടും വിഷമിക്കരുത്. മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിന് നൂറു കോടി രൂപ ഗുജറാത്തിന് ചെലവുവരും. അതില്‍ ഒരു പങ്ക് ചേരികളിലേക്കും ഉറ്റിവീഴും. ട്ര്ക്ക്ള്‍ ഡൗണ്‍ എന്നാണ് ഇതിനു വിവരമുള്ളവര്‍ പറയുക. മതിലിനിപ്പുറവും അതു ഉറ്റുവീണിട്ടുണ്ടാകും….

മുല്ലപ്പള്ളിയുടെ കഷ്ടകാലം
കോണ്‍ഗ്രസ്സില്‍ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി എന്നൊരു ഏര്‍പ്പാട് കൂടിയുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതിന്റെ പൊട്ടലും ചീറ്റലും ചിലപ്പോള്‍ മാധ്യമങ്ങളില്‍ കാണാറുണ്ട്. എന്നാലും വലിയ ഉപദ്രവമൊന്നുമുണ്ടായിരുന്നില്ല. അതെല്ലാം കഴിഞ്ഞ് ദീര്‍ഘകാല ആക്റ്റിങ് പ്രസിഡന്റ് ഭരണവും പിന്നെ ശരിക്കുമുള്ള പ്രസിഡന്റ് ഭരണവും  വന്നു. ആ ഘട്ടവും കഴിഞ്ഞ് ഇതാ കാക്കത്തൊള്ളായിരം അംഗങ്ങളുള്ള എക്ലിക്യുട്ടീവ് കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നു. ഈ ആള്‍ക്കൂട്ടക്കമ്മിറ്റി വിളിച്ചു കൂട്ടിയാല്‍ പിണറായി, മോദി ഭരണങ്ങള്‍ക്ക് എതിരെ ഓരോ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കാം എന്നല്ലാതെ വേറെ ചര്‍ച്ചയൊന്നും സാധ്യമാവില്ല. ശ്രമിച്ചാല്‍ പൊലീസിനു പണിയാവും.

അതുകൊണ്ടാണ് മുല്ലപ്പള്ളി പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയുടെ യോഗം വിളിച്ചത്. വിളിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് കടിച്ചതിനേക്കാള്‍ വലിയ പാമ്പ് മാളത്തിലുണ്ട് എന്ന്. പ്രസിഡന്റിനെ കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്രെ. വിമര്‍ശിച്ചെന്നു മാത്രമല്ല, കമ്മിറ്റിയില്‍ നടന്നതെല്ലാം മാധ്യമങ്ങള്‍ക്കു നല്‍കി നാട്ടില്‍പാട്ടാക്കുകയും ചെയ്തത്രെ. അതു കൊണ്ട് ഇനി പി.എ.സി വേണ്ട എന്നാണ് പ്രസിഡന്റ് പറയുന്നത്. ആകപ്പാടെ പ്രശ്‌നമായിരിക്കുന്നു.

ഇതിനെന്തു പോംവഴി എന്ന് ആലോചിച്ച് നേതാക്കളുടെ തലപുകയുകയാണ്. പ്രസിഡന്റ് ഭാരവാഹികളെ ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കുന്നില്ല, വിളിച്ചവരെ തിരിച്ചുവിളിക്കുന്നില്ല, റോഡില്‍ കണ്ടാല്‍ മിണ്ടുന്നില്ല, മിണ്ടിയാലും ചായ വാങ്ങിക്കൊടുക്കുന്നില്ല…എന്നിങ്ങനെ പോകുന്നു പരാതികള്‍. ഇതു കരുതുംപോലെ ചില്ലറ പ്രശ്‌നമല്ല.  ഇത്രയും ഭാരവാഹികളെ വെച്ചുപൊറുപ്പിച്ച വേറെ ഏതെങ്കിലും പ്രസിഡന്റ് ലോകത്തുണ്ടോ എന്നറിയാന്‍ ഗൂഗ്ള്‍ സര്‍ച്ച് നടത്തിയിട്ട് പ്രയോജനമുണ്ടായില്ല.

സ്വയംകൃതാനര്‍ത്ഥത്തിന് എന്തു പരിഹാരം എന്ന് ആരോട് ചോദിക്കാനാണ്. വല്ല ജ്യോത്സ്യന്മാരെയും കണ്ടുനോക്ക്്. ഒരു ഭാരവാഹി പോലുമില്ലാത്ത, പോയ്‌പ്പോയ നല്ല കാലം ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കട്ടെ പ്രസിഡന്റ്. ഭാരവാഹിപ്പട്ടിക അംഗീകരിപ്പിച്ചേ തിരിച്ചൂപോകുള്ളൂ എന്നു വാശി പിടിച്ച് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിന്റെ ഉമ്മറത്ത് കുത്തിയിരുന്നതല്ലേ ഇതേ പ്രസിഡന്റ്! അങ്ങനെ വേണം, ഹൈക്കമാന്‍ഡിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. അനുഭവിക്ക്….

ഒഴുകുന്ന കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നില കിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാന്‍ നേതൃത്വപ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന്  ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നില കിട്ടാതെ ഒഴുകുന്നതല്ല പ്രശ്‌നം, അങ്ങനെ ജനങ്ങള്‍ വിചാരിക്കുന്നതാണ് എന്നു വേണം തരൂര്‍വചനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍.
ഇതു തരൂര്‍ജിയുടെ തെറ്റിദ്ധാരണ മാത്രമാണ്. ജനങ്ങള്‍ക്ക് അത്തരം വിചാരമൊന്നുമില്ല. ജനങ്ങള്‍ കോണ്‍ഗ്രസ്സിനെപ്പറ്റി ഇപ്പോള്‍ കാര്യമായൊന്നും ചിന്തിക്കുന്നേയില്ല. വേറെ എന്തെല്ലാം പ്രശ്‌നങ്ങള്‍ കിടക്കുന്ന ചിന്തിക്കാന്‍. ആരുണ്ടായാലും സോണിയ മതി, സോണിയ ഇല്ലെങ്കില്‍ രാഹൂല്‍ മതി, രാഹുല്‍ ഇല്ലെങ്കില്‍ സോണിയ മതി, ഇനി രണ്ടാള്‍ക്കും വയ്യെങ്കില്‍ പ്രിയങ്ക മതി എന്നു വിലപിക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ ജനങ്ങള്‍ പാര്‍ട്ടിയായിത്തന്നെ കണക്കാക്കുന്നില്ല. പിന്നെന്തു പ്രതിസന്ധി, എന്തു നേതൃത്വം. എല്ലാം വ്യാമോഹങ്ങള്‍ മാത്രം.

മുനയമ്പ് 
സുപ്രിം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അമിത പ്രധാനമന്ത്രിസ്തുതിയെ, വിരമിച്ച ജസ്റ്റിസുമാര്‍ വിമര്‍ശിച്ചുവെന്നു വാര്‍ത്ത-
വിരമിച്ച് വര്‍ഷങ്ങളായി പല സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് എന്തും പറയാം. വരുന്ന സെപ്തംബര്‍ രണ്ടിനു വിരമിക്കുന്നവര്‍ക്ക് അതു പറ്റില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *

Go Top