എഴുത്തിലെ ഭിന്നതകള്‍ എഴുത്തില്‍ത്തന്നെ തീരട്ടെ

എൻ.പി.രാജേന്ദ്രൻ

പരമോന്നത കോടതിക്ക് വിചാരണയോ വിസ്താരമോ വേണ്ടിവന്നില്ല. മീശ എന്ന നോവൽ നിരോധിക്കണമെന്ന ആവശ്യം ഉൾക്കൊള്ളുന്ന ഹരജി വിചാരണയ്‌ക്കെടുത്തപ്പോൾ ആദ്യവാദങ്ങൾ കേട്ട ഉടനെതന്നെ കോടതി പറയാനുള്ളതു പറഞ്ഞു. പുസ്തകനിരോധനം സംസ്‌ക്കാരത്തിനു നിരക്കുന്നതല്ല. ഇതു പറഞ്ഞുകൊടുത്താലും അറിയാത്തവർക്ക് ഈ വാക്കുകളുടെ അർത്ഥം മനസ്സിലാവുമോ എന്നറിയില്ല. ആ ആവശ്യം നിയമവിരുദ്ധമാണെന്നോ ഭരണഘടനാവിരുദ്ധമാണെന്നോ അല്ല, അത് ഭാരതത്തിന്റെ സംസ്‌ക്കാത്തിനു നിരക്കാത്തതാണെന്നാണു കോടതി പറഞ്ഞത്. ഇതിനു വലിയ അർത്ഥതലങ്ങളുണ്ട്.

ആർഷഭാരതസംസ്‌ക്കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർക്ക് ഇതു മനസ്സിലാകേണ്ടതാണ്.

“മീശ’ എന്ന നോവൽ നിരോധിക്കണമെന്നും അതിന്റെ പ്രതികൾ പിടിച്ചെടുക്കണമെന്നുമാണ് ഹരജിക്കാരൻ കോടതിയിൽ വാദിച്ചത്. അതു മാത്രം പോര, അത് ആഴ്ചകൾക്കു മുമ്പ് പ്രസിദ്ധീരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികൾ പിടിച്ചെടുക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. തർജ്ജമ ചെയ്ത വിവാദഭാഗങ്ങൾ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിരുന്നു. അതു വായിച്ച, ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബഞ്ച് ഓരേ അഭിപ്രായമാണ് തൽക്ഷണം പ്രകടിപ്പിച്ചത്. ഇതു രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മാത്രമാണ്. അതിന്റെ പേരിലൊന്നും പുസ്തകം നിരോധിക്കാൻ പറ്റില്ല.  സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ പുസ്തകനിരോധന ആവശ്യത്തെ എതിർത്തതു സ്വാഭാവികം മാത്രം. കേന്ദ്രസർക്കാർ അഭിഭാഷകനും എതിർത്തു എന്നത് ശ്രദ്ധേയമാണ്. ഹരജിക്കാരുടെ പക്ഷം ഒരു പക്ഷേ അതു പ്രതീക്ഷിച്ചുകാണില്ല. ഹരജിക്കു ഒരു സ്വീകാര്യതയും ഇല്ല എന്നു ബോധ്യപ്പെട്ടപ്പോൾ അതു പിൻവലിക്കാൻ അവർ തയ്യാറായെങ്കിലും കോടതി അനുവദിച്ചില്ല. നോവലിലെ അദ്ധ്യായം മുഴുവൻ വിവർത്തനം ചെയ്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വരികൾ ഒഴിച്ച് ബാക്കിഭാഗത്തെക്കുറിച്ച് ഹരജിക്കാർക്കും പരാതി ഇല്ലെന്നിരിക്കേ വ്യത്യസ്തമായ ഒരു നിലപാട് വിചാരണയ്ക്കു ശേഷവും കോടതിക്ക്  ഉണ്ടാവില്ല എന്നു പറയാൻ നിയമപാണ്ഡിത്യം വേണ്ട.

ഹിന്ദുമതത്തെയും ക്ഷേത്രങ്ങളെയും പൂജാരിമാരെയും ക്ഷേത്രാരാധന നടത്തുന്ന സ്ത്രീകളെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്നതാണ് വിവാദമായ രണ്ടു വരികൾ എന്ന നിലപാടിന്റെ ശരി തെറ്റുകളിലേക്കു കോടതി കടന്നില്ല. ഭൂമി മലയാളത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുന്ന ആയിരമായിരം പുസ്തകങ്ങളിലെയും സിനിമകളിലെയും സീരിയലുകളിലെയും കോടാനുകോടി വാചകങ്ങളിലും സംഭാഷണങ്ങളിലും  മതനിന്ദ എന്നോ ഈശ്വരനിന്ദ എന്നോ സ്ത്രീനിന്ദ എന്നോ രാഷ്ട്രനിന്ദ എന്നോ വ്യാഖ്യാനിക്കാവുന്ന വല്ലതും ഉണ്ടോ എന്നു കണ്ടുപിടിക്കുക മനുഷ്യസാദ്ധ്യമല്ല. അതെല്ലാം ആരെങ്കിലും കുത്തിപ്പൊക്കിയാൽ  എന്താവും സ്ഥിതി? കോടതികൾക്കു, പ്രത്യേകിച്ച് സുപ്രിം  കോടതിക്കു പിന്നെ വേറെ വല്ലതും ചെയ്യാനാവുമോ?

കോടതി പറഞ്ഞതിനപ്പുറം ചില പ്രശ്‌നങ്ങൾ ഈ വിഷയത്തിലുണ്ട്. പുസ്തകനിരോധനം ഇപ്പോൾ ലോകത്തു ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവണതയുടെ സൂചനയാണ് എന്നതാണ് പരമപ്രധാന കാര്യം. ഒരാൾ പറയുക, എഴുതുക ആ ആൾക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്. അതാരും തടയുന്നുമില്ല. അത് അയാളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, തനിക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവരും പറയാവൂ, എഴുതാവൂ എന്നു വാശിപിടിക്കുമ്പോൾ പ്രശ്‌നത്തിന്റെ തലം മാറുന്നു. ഇത്തരം എല്ലാ സാദ്ധ്യതകളെയും ഉൾപ്പെടുത്തിയാണ് നിയമങ്ങൾ നിർമിക്കപ്പെടുന്നത്. തങ്ങൾക്കു ഇഷ്ടമില്ലാത്തതിനെ എതിർക്കാനും എഴുതാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്.

ഇഷ്ടമില്ലാത്തതിനെ ഇല്ലാതാക്കാൻ അധികാരവും ആൾബലവും ഉപയോഗിക്കുക എന്നതാണ് ഇപ്പോൾ ശക്തിപ്രാപിച്ചു വരുന്ന പ്രവണത. മതമോ ജാതിയോ ആണ് ഇതിനു വേണ്ടി ഉയർത്തപ്പെടുന്ന വാദങ്ങളുടെ കേന്ദ്രബിന്ദു. ഇത് മതവും ജാതിയുമല്ല, രാഷ്ട്രീയവും അധികാരക്കളിയുമാണ് എന്ന് തിരിച്ചറിയാൻ പ്രയാസമില്ല. “മീശ’ നോവലിലെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തിയതിലും ഈ രാഷ്ട്രീയലക്ഷ്യങ്ങൾ പ്രകടമാണ്. ഇന്ത്യയിൽ ഹിന്ദുക്കളെ മറ്റെല്ലാവരും ചേർന്ന് അപമാനിക്കാനും നശിപ്പിക്കാനും നോക്കുകയാണെന്ന് പ്രചരിപ്പിക്കുന്നതിൽ രാഷ്ട്രീയമാണ് മുഖ്യപ്രേരണ എന്നു കാണേണ്ടതുണ്ട്. ക്ഷേത്രവിശ്വാസികൾക്കിടയിൽ ഇതു ഒരു അഭിമാനപ്രശ്‌നമായി ഉയർത്തിക്കൊണ്ടുവന്നതും അത്തരമൊരു ലക്ഷ്യത്തോടെയാണ്. മതനിരപേക്ഷ    നിലപാടുകൾ സ്വീകരിച്ച വിശ്വാസികളെ ധർമ്മസങ്കടത്തിലാക്കുന്നതാണ് ഇത്തരമൊരു പ്രചാരം. അതാണ് അതുയർത്തിയവരുടെ ലക്ഷ്യവും. കണ്ടില്ലേ, മതനിരപേക്ഷത മതത്തിന് എതിരാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എന്ന് ഉച്ചത്തിലുച്ചത്തിൽ പ്രചരിപ്പിക്കുക മതാധിഷ്ഠിത രാഷ്ട്രീയം അധികാരം നേടുന്നതിനും എക്കാലവും നിലനിർത്തുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ്.

ഈ അധികാരരാഷ്ട്രീയക്കളി ഏതെങ്കിലും മതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഒരു കോളജ് അദ്ധ്യാപകൻ എഴുതിക്കൊടുത്ത പരീക്ഷാചോദ്യത്തിൽ മതനിന്ദ ആരോപിച്ച്  നടത്തിയ ഹീനകൃത്യം എന്തെല്ലാം പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചത് എന്നു മറക്കാനായിട്ടില്ല. സൽമാൻ റഷ്ദിയുടെ നോവൽ മതനിന്ദയാണ് എന്നു കണ്ടെത്തി നോവലിസ്റ്റിനെ കൊല്ലാൻ ഉത്തരവിട്ട ആയത്തുള്ള ഖൊമേനിയുടെ കല്പന ലോക രാഷ്ട്രീയവ്യവസ്ഥയെത്തന്നെ ദൂരവ്യാപകമായി സ്വാധീനിച്ചു എന്ന് രാഷ്ട്രീയ ചിന്തകന്മാർ വിലയിരുത്തിയിട്ടുണ്ട്. ലോകമാകെ ഉയർന്ന ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ വ്യാപനത്തിന്റെ തുടക്കം ഇതാണെന്ന നിരീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആ പുസ്തകം ഇന്നും ഇന്ത്യയിൽ സാങ്കേതികമായി നിരോധിക്കപ്പെട്ട അവസ്ഥയിൽതന്നെയാണ്. മീശ വിചാരണയ്ക്കിടയിൽ ഹരജിക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കോടതി അതിലേക്കു ആഴത്തിൽ ചെന്നില്ല. തീർച്ചയായും ഉന്നയിക്കപ്പെട്ടത് ഗൗരവമുള്ള വിഷയം തന്നെയാണ്.

ഇതിനർത്ഥം “സാത്താന്റെ വചനങ്ങൾ’ നിരോധിച്ചതു പോലെ “മീശ”യും നിരോധിക്കണം എന്നല്ല, അതും നിരോധിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ്. ഇന്റർനെറ്റിന്റെ ഈ കാലത്ത് നിരോധനങ്ങളിൽ എന്താണ് അർത്ഥം എന്നാണ് സുപ്രിം കോടതി മീശ വിചാരണക്കിടയിൽ ചോദിച്ചത്. സൽമാൻ റഷ്ദിയുടെ പുസ്തകം ചിലപ്പോൾ ഇറാനിലെ ജനങ്ങൾ പോലും ഇപ്പോൾ ഇന്റർനെറ്റിൽ വായിക്കുന്നുണ്ടാവാം.

ഇന്ത്യൻ സംസ്‌ക്കാരമോ ഇന്ത്യൻ ഭരണഘടനയോ ഇത്തരം അസഹിഷ്ണുതകളെയും നിലപാടുകളെയും അംഗീകരിക്കുന്നില്ല എന്നതാണ് എല്ലാവരും തിരിച്ചറിയേണ്ട പരമാർത്ഥം. സമൂഹത്തെ കലുഷമാക്കുന്ന വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാതിരിക്കാൻ സാമൂഹ്യബോധമുള്ള വ്യക്തികളും സംഘടനകളും തയ്യാറാകണം. എഴുത്തിനെക്കുറിച്ചുള്ള എല്ലാ എതിർപ്പുകളും പ്രതിഷേധങ്ങളും എഴുത്തിൽ തന്നെ ഒതുക്കിനിർത്തണം. അതു തെരുവുകളിലേക്ക് വലിച്ചിഴക്കരുത്. തെരുവിൽ അതു കൈകാര്യം ചെയ്യുക അക്ഷരം വായിക്കുക പോലും ചെയ്യാത്ത, അസംസ്‌കൃത മനസ്സുകളും വികാരങ്ങളും മാത്രമുള്ളവരാകും. അതു സമൂഹത്തെ നാശത്തിലേക്കാണ് നയിക്കുക.

(തത്സമയം പത്രത്തില്‍ ആഗസ്ത് മൂന്നിന് പ്രസിദ്ധപ്പെടുത്തിയ  മുഖപ്രസംഗം)

Leave a Reply

Your email address will not be published. Required fields are marked *

Go Top