ആറു പതിറ്റാണ്ടിന്റെ ബാക്കിപത്രം: അരാഷ്ട്രീയമാകുന്ന രാഷ്ട്രീയം

എൻ.പി.രാജേന്ദ്രൻ

വ്യത്യസ്തമായ ഒരു പാര്‍ട്ടി- ‘ദ പാര്‍ട്ടി വിത് എ ഡിഫറന്‍സ്’ . ബി.ജെ.പി. കുറെ ചെറുകക്ഷികളുടെ സഹായത്തോടെ രാജ്യഭരണം കയ്യാളിത്തുടങ്ങിയ കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ കേട്ട ഒരു മൂദ്രാവാക്യമാണിത്. രാഷ്ട്രീയനേതാക്കളെല്ലാം ഒരുപോലെ മോശക്കാരാണെന്നും പാര്‍ട്ടികളൊക്കെ ഒരേ കണക്കാണെന്നും ജനങ്ങള്‍ പറഞ്ഞുപോന്ന ഘട്ടത്തിലാണ് ആകര്‍ഷകമായ ഈ മുദ്രാവാക്യമുയര്‍ന്നത്. തെഹല്‍ക്കയും സ്റ്റിങ് ഓപറേഷനും ബംഗാരു ലക്ഷ്മണനും ശവപ്പെട്ടി കുംഭകോണവും ജോര്‍ജ് ഫെര്‍ണാണ്ടസ്സുമെല്ലാം ചേര്‍ന്ന് വാജ്‌പേയി ഭരണത്തിന് പരമാവധി ദുഷ്‌കീര്‍ത്തി നേടിക്കൊടുത്തു. അഴിമതിക്കാരനല്ലാത്ത എ.ബി.വാജ്‌പേയി പ്രധാനമന്ത്രികാലാവധി അവസാനിക്കുമ്പോഴേക്ക് ഈ മുദ്രാവാക്യം തീര്‍ത്തും അപ്രത്യക്ഷമായിരുന്നു

വ്യത്യസ്തമായ പാര്‍ട്ടി എന്ന് അവകാശപ്പെടാന്‍ ഇന്ന് ഇന്ത്യയില്‍ ഏത് പാര്‍ട്ടിക്കു കഴിയും? കേരളത്തിലെ കാര്യം പ്രത്യേകം പറയാനുമില്ല. ആദര്‍ശം പറഞ്ഞുനടന്നാല്‍ പരിപ്പ് വേവില്ലെന്നും അവസരവാദംതന്നെയാണ് മികച്ച ആദര്‍ശമെന്നും പരസ്യമായി പറയാന്‍ കഴിവുനേടിയവരെയാണ് ഇന്ന് ‘വ്യത്യസ്തമായ പാര്‍ട്ടി’ ഭരണം അക്കൗണ്ട് തുറക്കാനും ശക്തികാട്ടാനും ആശ്രയിക്കുന്നത്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടിയായിരുന്നിട്ടും ബി.ജെ.പി.യെ ആഭ്യന്തരകലഹങ്ങള്‍ പൊറുതിമുട്ടിച്ചു. തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയെ നയിക്കാനുള്ള സംസ്ഥാനപ്രസിഡന്റിനെ പുറത്തുനിന്ന് ‘ഡപ്യൂട്ടേഷനില്‍’ കൊണ്ടുവരേണ്ടിവന്നു.

രാഷ്ട്രീയം എന്നത് ഗ്രാമപഞ്ചായത്ത് അംഗത്വം തൊട്ട് മുഖ്യമന്ത്രി പദവി വരെയുള്ളവ കൈക്കലാക്കാനുള്ള 24X7 ലൈവ് ജീവന്മരണ പോര് മാത്രമാണെന്ന് ജനങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു നമ്മുടെ പാര്‍ട്ടികള്‍. ആരോപണങ്ങള്‍ ഓരോന്നും സത്യമായിരുന്നുവോ അല്ലയോ എന്നതല്ല, ഇക്കാലംവരെ ഒരു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരേ ഉയര്‍ന്നിട്ടില്ലാത്ത അത്ര മോശമായ ആരോപണങ്ങള്‍ ഇപ്പോഴത്തെ ഭരണത്തിനെതിരെ ഉയര്‍ന്നു. മാധ്യമങ്ങള്‍ ഇത് ദിവസവും ചര്‍ച്ച ചെയ്തു. ജനങ്ങള്‍ക്ക് ഇത് ചാനല്‍ സീരിയലുകളേക്കാള്‍ ആസ്വാദ്യമായി.  യു.പി.എ കാലത്തെ അഴിമതിക്കെതിരെ ഡല്‍ഹി റാംലീലാ മൈതാനത്ത് നടന്ന പ്രക്ഷോഭത്തിന്റെ ചെറിയ അനുകരണം പോലും ഈ അഞ്ചുവര്‍ഷവും കേരളത്തിലുണ്ടായില്ല. അന്നത്തെ പ്രധാന ആവശ്യം ശക്തമായ ലോക്പാല്‍ സംവിധാനം ഉണ്ടാക്കണം എന്നതായിരുന്നു. ഇവിടെ ലോക്പാല്‍ ഉണ്ട്. അതില്‍ എന്തുനടക്കുന്നു എന്നതിനെക്കുറിച്ച് ചര്‍ച്ചതന്നെയില്ല. ഉത്ബുദ്ധ രാഷ്ട്രീയത്തിന് പേരുകേട്ട കേരളം ഇന്ന് അരാഷ്ട്രീയ മത്സരങ്ങളുടെ വേദി മാത്രമായിരിക്കുന്നു.

ആശയങ്ങളുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ കേരളത്തില്‍ ഒരു പാര്‍ട്ടി അടുത്തകാലത്തൊന്നും പിളരുകയോ മുന്നണി മാറുകയോ ചെയ്തിട്ടില്ല. രണ്ടു മുന്നണികള്‍ രണ്ട് കക്ഷികളുടെ സ്വഭാവം ആര്‍ജിച്ചുകഴിഞ്ഞു. സീറ്റ് വിഭജനത്തര്‍ക്കങ്ങളുടെ പേരിലല്ലാതെ ഒരു പാര്‍ട്ടി മൂന്നര പതിറ്റാണ്ടിനിടയില്‍ ഏതെങ്കിലും മുന്നണി വിട്ടതായി കേട്ടിട്ടില്ല. മുന്നണികള്‍തമ്മില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി മുന്നണികളിലുള്ളവര്‍ക്ക് പോലും തോന്നാറില്ല. തൊണ്ണൂറു ശതമാനം രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് ബാക്കി പത്ത് ശതമാനത്തിന് ചീത്തപ്പേരുണ്ടാക്കുന്നു എന്നാരോ പറഞ്ഞത് കേരളത്തില്‍ എത്ര ശരി!

കൂടെ വരുന്ന കക്ഷിയുടെ വോട്ടുബലമല്ലാതെ നയവും തത്ത്വവുമൊന്നും നോക്കുന്ന ശീലം യു.ഡി.എഫിന് പണ്ടേയില്ല. ബി.ജെ.പി.യുമായി കൂട്ടുകൂടാത്തവര്‍ തങ്ങള്‍ മാത്രമാണെന്ന് ഇരുമുന്നണികളും അവകാശപ്പെടാറുണ്ടെങ്കിലും അവര്‍ക്കൊപ്പം ചേര്‍ന്നാല്‍ ലാഭത്തേക്കാള്‍ ഏറെ നഷ്ടം ഉണ്ടായേക്കും എന്ന ചിന്തയേ അവരെ തടയാറുള്ളൂ. എന്നാല്‍ രഹസ്യബാന്ധവത്തിന് അവര്‍ മടിച്ചിട്ടില്ല. 1991 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ സ്വതന്ത്രവേഷം കെട്ടിച്ച് ബി.ജെ.പി. യെ കൂടെക്കൂട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. 1977ല്‍ സി.പി.എം ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ മുന്‍ജനസംഘക്കാര്‍ക്ക് വോട്ടുചെയ്തിട്ടില്ലേ എന്ന് യു.ഡി.എഫുകാര്‍ തിരിച്ചുചോദിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഒപ്പം ജെയിലില്‍ കിടന്നവര്‍ ഒപ്പം മത്സരിച്ചതില്‍ വലിയ ആദര്‍ശരാഹിത്യം ആരോപിക്കാന്‍ പറ്റില്ല. പക്ഷേ, അടിയന്തരാവസ്ഥ എന്ന ഏകാധിപത്യം  കൊണ്ടുവന്നവരുടെ മുന്നണിയില്‍ കേറിച്ചെന്ന് ഒപ്പം മത്സരിച്ചിട്ടുണ്ട് കേരളത്തിലെ മുന്‍ സോഷ്യലിസ്റ്റുകളും മുന്‍ ജനസംഘക്കാരും മുന്‍ സംഘടനാകോണ്‍ഗ്രസ്സുകാരുമെല്ലാമടങ്ങുന്ന അന്നത്തെ ജനതാപാര്‍ട്ടി. അതും അടിയന്തരാവസ്ഥ അവസാനിച്ച് രണ്ടുവര്‍ഷം പിന്നിടുന്നതിനുമുമ്പ്.

1965ലും ’67ലും മുസ്ലിം ലീഗിനെയും എണ്‍പതുകളുടെ തുടക്കംവരെ അഖിലേന്ത്യാ ലീഗിനെയും ഒപ്പം നിര്‍ത്തിയ ഇടതുപക്ഷം  1987ലാണ് വര്‍ഗീയവിരോധത്തിന് നല്ല മാര്‍ക്കറ്റുണ്ടെന്ന് കണ്ടെത്തിയത്. ലീഗ് വിരുദ്ധതയേക്കാള്‍ നല്ലത് ലീഗുതന്നെ എന്ന് തോന്നിയപ്പോഴൊക്കെ ലീഗിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പിന്നീട് പല ഘട്ടങ്ങളില്‍ നടന്നിട്ടുണ്ട്. സി.പി.എമ്മിനും മുന്നണിക്കും ഉള്ളില്‍ പലരും ചെറുത്തതുകൊണ്ടാണ് അതുനടക്കാതെ പോയത്. അടിയന്തരാവസ്ഥയുടെ ഹീനകഥാപാത്രമായും അഴിമതിയുടെ ജീവനുള്ള രൂപമായും ഏകാധിപതിയായും കരിങ്കാലിയായും മര്‍ദ്ദകവീരനായുമെല്ലാം ഇടതുപക്ഷം ചിത്രീകരിച്ചിട്ടുള്ള ആളാണ് കെ.കരുണാകരന്‍. അതേ കെ.കരുണാകരന്‍ ഡി.ഐ.സി എന്ന പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മുന്നണിയില്‍ ചേര്‍ക്കാന്‍ അത്യാര്‍ത്തി കാട്ടി സി.പി.എം നേതൃത്വം. സംഗതി നടന്നില്ലെന്നത് ശരി. ഭൂപ്രഭുക്കന്മാരുടെയും കായല്‍ രാജാക്കന്മാരുടെയും പാര്‍ട്ടിയെന്ന് കേരള കോണ്‍ഗ്രസ്സിനെ പാര്‍ട്ടിപ്രമേയത്തില്‍ കുറ്റപ്പെടുത്താറുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ നിന്ന്് എന്നെല്ലാം തുണ്ടും കഷണവും മുറിഞ്ഞുവീണിട്ടുണ്ടോ അന്നെല്ലാം അതിനെ വാരിയെടുത്ത് ആലിംഗനം ചെയ്തിട്ടുണ്ട് സി.പി.എം. മൂവാറ്റുപുഴയില്‍ എന്‍.ഡി.എ പിന്തുണയോടെ മത്സരിച്ച് ഇടതുവലതു മുന്നണികളെ തോല്പിച്ച് ബി.ജെ.പി. സര്‍ക്കാറില്‍ മന്ത്രിയായ പി.സി.തോമസ് അടുത്തകാലം വരെ നിലയുറപ്പിച്ചത് ഇടതുമുന്നണിയിലാണ്. പഴയ കേരള കോണ്‍ഗ്രസ്(ജെ) ഇപ്പോള്‍ വേഷം മാറി മടങ്ങിവരുമ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു ഇടതുപക്ഷം. ഭാഗ്യമുണ്ടെങ്കില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മന്ത്രിസഭയില്‍ പങ്കാളിയാവാന്‍ പോവുകയാണ് അവര്‍. കെ.എം.മാണിയെ മുന്നണി മാറ്റാനും 25 സീറ്റ് നല്‍കാനും ഇടതുമുന്നണിയില്‍ ധാരണയായപ്പോഴാണ് ബാര്‍കോഴ ആരോപണം പൊട്ടിപ്പുറപ്പെട്ടതെന്ന വെളിപ്പെടുത്തല്‍ വിശ്വസനീയമാംവിധം നിഷേധിക്കപ്പെട്ടിട്ടില്ലെന്നതും മറന്നുകൂടാ. അഴിമതിക്കെതിരെ പാര്‍ട്ടി കൊടുത്ത കേസ്സില്‍ ജയിലാക്കപ്പെട്ട ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി ഇടതുമുന്നണിയിലാണ്. അദ്ദേഹം മത്സരിക്കുന്നില്ല പോലും. ബാലകൃഷ്ണപിള്ളയെ ജയിപ്പിച്ച് വൈദ്യുതി മന്ത്രിയാക്കിയിരുന്നെങ്കില്‍ ‘ധര്‍മസംസ്ഥാപനം’ പൂര്‍ത്തിയായേനെ!

വഴിപിഴച്ച പോക്കുകള്‍ക്കെതിരെയുള്ള  ചെറുത്തുനില്‍പ്പുകള്‍ മുമ്പെല്ലാം പാര്‍ട്ടി കമ്മിറ്റിയിലെ ചര്‍ച്ചകളില്‍ ഒതുങ്ങുകയാണ് പതിവ്. ചര്‍ച്ച പാര്‍ട്ടിക്കു പുറത്തുപോയാല്‍ പ്രശ്‌നം ഉയര്‍ത്തിയവരും പുറത്താകും. ഈ അവസ്ഥയെ ചോദ്യം ചെയ്യാനായത് വി.എസ്.അച്യുതാനന്ദനു മാത്രം. കക്ഷിതാല്പര്യങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്താനും തത്ത്വദീക്ഷ പുലര്‍ത്താനും ഒരാളെങ്കിലും മുന്നോട്ടുവന്നല്ലോ എന്ന ആശ്വാസം ജനങ്ങളില്‍ പ്രകടമായിരുന്നു. വി.എസ് പ്രതിഭാസത്തിനും പാര്‍ട്ടിയെ ശുദ്ധീകരിക്കാനോ കക്ഷിരാഷ്ട്രീയത്തിന്റെ രീതികളെ ഗണ്യമായ തോതില്‍ സ്വാധീനിക്കാനോ കഴിഞ്ഞില്ല. മുമ്പൊന്നും നടന്നിട്ടില്ലാത്ത വിധത്തില്‍ പാര്‍ട്ടിക്കകത്തെ കാര്യങ്ങള്‍ പാര്‍ട്ടിതന്നെ പരസ്യമായി ചര്‍ച്ച ചെയ്യുന്ന അവസ്ഥ ഉണ്ടായെങ്കിലും ജനാധിപത്യവ്യവസ്ഥയില്‍ പ്രവൃത്തിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഉണ്ടാകേണ്ട അത്യാവശ്യമായ സുതാര്യത ഉണ്ടാക്കാനൊന്നും അത് പ്രയോജനപ്പെട്ടേയില്ല. ആ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം, വി.എസ് മത്സരിക്കുമോ മുഖ്യമന്ത്രിയാകുമോ എന്നതിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിനപ്പുറം അതും ഇല്ലാതാകും.

സമാന്തര രാഷ്ട്രീയചിന്തകളും പ്രവര്‍ത്തനങ്ങളും ചെറുത്തുനില്‍പ്പുകളും കോണ്‍ഗ്രസ്സില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. വിമതസ്വരങ്ങളും വിമര്‍ശനങ്ങളും ആഭ്യന്തരജനാധിപത്യത്തിന്റെ ഭാഗമായി കാണുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരം. ആ സംസ്‌കാരത്തിന്റെയും ഭാഗമായിരുന്നു എന്ന് അവകാശപ്പെടുന്ന പലരുമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെയും ഭരണത്തിന്റെയും തലപ്പത്തിരുന്ന്് അധികാരവും പദവികളും നിലനിര്‍ത്തുന്നതിന് ഏതറ്റം വരെ പോകാന്‍ കഴിയും എന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഴിമതിയുടെയും അധമത്വങ്ങളുടെയും ഭാഗമായിട്ടില്ലാത്ത വി.എം.സുധീരനുപോലും സ്ഥാനമാനങ്ങളൊന്നുമില്ലാതെ ചെയ്യാന്‍ കഴിയുമായിരുന്ന അത്രയെങ്കിലും ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ? തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പൊടിപ്പുകള്‍ സി.പി.എമ്മിലെന്ന പോലെ കോണ്‍ഗ്രസ്സിലും അപൂര്‍വമായിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വോട്ട്ബാങ്ക് കാട്ടി ഭയപ്പെടുത്താനും രാഷ്ട്രീയപ്പാര്‍ട്ടികളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കാനും  ജാതി-മത നേതൃത്വങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ നല്ല ജനപിന്തുണയുള്ള പാര്‍ട്ടികള്‍ക്കുപോലും കഴിയുന്നില്ല. ചെറുക്കാന്‍ ദുര്‍ബലശ്രമമെങ്കിലും നടത്തുന്ന വ്യക്തികള്‍ ബലിയാടാക്കപ്പെടുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അതിപ്രധാന നടപടികള്‍ പോലും വോട്ട് പരിഗണന കൊണ്ടുമാത്രം അട്ടിമറിക്കപ്പെടുന്നു. ജയിക്കുമെങ്കില്‍ ആരേയും സ്ഥാനാര്‍ത്ഥിയാക്കും, ഭരിക്കാന്‍ സഹായകമാവുമെങ്കില്‍ ഏത് ചെകുത്താനെയും മുന്നണിയില്‍ ചേര്‍ക്കും.

നിരവധി മേഖലകളില്‍ പാശ്ചാത്യനിലവാരം നേടിക്കഴിഞ്ഞിട്ടും വനിതകള്‍ ഉള്‍പ്പെടെ ചരിത്രത്തിലുടനീളം പിന്തള്ളപ്പെട്ടവരുടെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുല്യത നല്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തോ ഏതെങ്കിലും പാര്‍ട്ടിയുടെ മുഖ്യഅധികാരസ്ഥാനത്തോ സ്ത്രീകള്‍ക്ക് കയറിയിരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദലിത്- വനിതാ മുഖ്യമന്ത്രിമാര്‍ പല അവികസിത സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. കേരളത്തിലില്ല. മന്ത്രിയായ വനിതകളുടെ എണ്ണം പത്തില്‍ താഴെ മാത്രം. വനിതാ എം.എല്‍.എ മാരുടെ എണ്ണം കുറഞ്ഞുവരുന്നു. ആന്ധ്രയിലും കര്‍ണാടത്തിലും ദലിത് പി.സിസി പ്രസിഡന്റ് പദവികളില്‍ ഇരുന്നിട്ടുണ്ട്. കേരളത്തില്‍ അത് ഇന്നും അസാധ്യം. വിപ്ലവം ഇനി നമ്മുടെ ജീവിതകാലത്തൊന്നും നടക്കില്ലെന്നുറപ്പായ സ്ഥിതിക്ക് കിട്ടുന്നത് പോരട്ടെ എന്ന മനോഭാവം ഇടതുപാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും വളരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആര്‍ക്ക് നിഷേധിക്കാനാകും? തെളിച്ച വഴിയിലല്ല കുഞ്ഞാടുകള്‍ പോകുന്നത് എന്നുകണ്ടാല്‍ പോകുന്ന വഴിയെ തെളിക്കുക.. മറ്റൊന്നും ചെയ്യാനില്ലേ?

രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വിവിധങ്ങളായ തലങ്ങളില്‍ പാര്‍ട്ടികള്‍തമ്മില്‍ വ്യത്യാസമൊന്നും ഇല്ല എന്നതാണ് അരാഷ്ട്രീയതയുടെ ലക്ഷണവും ഫലവും. പൊള്ളയായ പ്രചാരണ ഗിമ്മിക്കുകളിലും പണപ്പിരിവിലും അക്രമം അഴിച്ചുവിടുന്നതിലും ഭരണംകിട്ടുമ്പോള്‍ അധികാരം പാര്‍ട്ടിക്കും സ്വന്തക്കാര്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുതിലും സമ്പന്നവര്‍ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിലും മത-ജാതി-വര്‍ഗീയപ്രവണതകള്‍ക്ക് കീഴ്‌വഴങ്ങുന്നതിലും കോടതി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ പുച്ഛിക്കുന്നതിലും ജീവിതാന്ത്യം വരെ ജനപ്രതിനിധിയുടെ സൗകര്യങ്ങള്‍ അനുഭവിക്കണമെന്ന് മോഹിക്കുന്നതിലുമെല്ലാം എന്തുവ്യത്യാസമാണ് കാണാനുള്ളത്? ഫുട്‌ബോള്‍-ക്രിക്കറ്റ് മത്സരങ്ങളിലെ ജയതോല്‍വികളില്‍ ഉള്ളതിലപ്പുറമുള്ള ഔത്സുക്യവും ആവേശവും ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ ഇല്ലാതാവുന്നതും  ഈ അരാഷ്ട്രീയതയുടെ ഫലംതന്നെ.

പഴയ കാലത്തില്‍നിന്ന് വ്യത്യസ്തമായി, നേതൃത്വങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാനുള്ള ധൈര്യം പാര്‍ട്ടി അണികള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ടെന്നത് സന്തോഷകരംതന്നെ. പക്ഷേ, ഇത് സ്ഥാനാര്‍ഥി എക്‌സ് ആകണമോ വൈ ആകണമോ എന്നതില്‍ ഒതുങ്ങിക്കൂടാ. നേതൃത്വങ്ങളുടെ അധാര്‍മികതകള്‍ക്കെതിരെയും ആരും തിരിഞ്ഞുനോക്കാത്ത അസംഘടിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഉള്ള കലാപമായി ഇതു വളരുമ്പോള്‍ മാത്രമേ രാഷ്ട്രീയം ശരിയായ രാഷ്ട്രീയമാകുകയുള്ളൂ.

(മാതൃഭൂമി ദിനപത്രത്തില്‍ 2016 മാര്‍ച്ച് 23ന് പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top